കല്‍പ്പറ്റ : വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാര്‍ ഇതരമേഖലയോട് ഇരട്ടത്താപ്പു കാണിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന് പറഞ്ഞു. വയനാട് പ്രസ്സ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന് (ആര്‍എംഎസ്എ) പദ്ധതി പ്രകാരം ജില്ലയില്‍ അനുവദിച്ച 14 സര്‍ക്കാര്‍ വിദ്യാലയങ്ങളോടും സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണ്. അധ്യാപക-അധ്യാപകേതര ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെയും ആവശ്യത്തിന് അധ്യാപകരെ നിയമിക്കാതെയും ഈ വിദ്യാലയങ്ങളെ വിദ്യാഭ്യാസ വകുപ്പ് തകര്‍ക്കുകയാണ്. ആര്‍എംഎസ്എ സ്കൂളുകളില്‍ ആവശ്യമായ അധ്യാപകരെ നിയമിക്കുകയും അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയും വേണമെന്ന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ് പോലും വിദ്യാഭ്യാസ വകുപ്പ് ചെവികൊണ്ടില്ല.
സ്വകാര്യ മാനേജ്മെന്റുകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ജില്ലയിലും സംസ്ഥാനത്തും വകുപ്പ് സ്വീകരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനെ പുറത്താക്കി, കഴിവുള്ളവരെ നിയോഗിക്കണമെന്ന് ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു.
കോടികണക്കിന് രൂപയുടെ കേന്ദ്ര സഹായമുണ്ടായിട്ടും വയനാട്ടിലെ ആര്‍എംഎസ്എ സ്കൂളുകളോട് സംസ്ഥാന സര്‍ക്കാര്‍ വിവേചനം കാണിക്കുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നതിനാല്‍ കേന്ദ്ര പദ്ധതികളുടെ നോഡല്‍ ഓഫീസര്‍മാരായി ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതാക്കളും ഓരോ പ്രവര്‍ത്തകരും മാറും. വാര്‍ത്താസമ്മേളനത്തില്‍ കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി.സി. മോഹനന് മാസ്റ്റര്‍, ബിജെപി ജില്ലാ പ്രസിഡണ്ട് കെ. സദാനന്ദന്, ജില്ലാ ജനറല്‍സെക്രട്ടറി പി.ജി. ആനന്ദ്കുമാര്‍ പങ്കെടുത്തു.
ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്നും അധ്യാപകരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് 14 സ്കൂളുകളുടെ ആര്‍എംഎസ്എ സ്കൂള്‍ സംരക്ഷണ സമിതി വയനാട് ജില്ലാ കളക്ടറേറ്റില്‍ ബുധനാഴ്ച്ച നടത്തിയ സത്യഗ്രഹസമരത്തിന് ശോഭാ സുരേന്ദ്രന് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഏതറ്റംവരെ പോകാനും ബിജെപി തയ്യാറാണെന്ന് അവര്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: