ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. നാലു മയക്കുമരുന്നു കേസുകളിലായി അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. കോട്ടാത്തോട് ബിനോയ്, റിയാസ്, പുന്നപ്ര അനീഷ്, കാക്കാഴം അന്‍സില്‍ എന്നിവരാണ് അറസ്റ്റിലായത്. 20 മയക്കുമരുന്ന് ഗുളികകളും ആംപ്യൂളുകളും സിറിഞ്ചും നാലു ബൈക്കുകളും കസ്റ്റഡിയിലെടുത്തു. ഡ്രൈഡേ ദിവസം മദ്യവില്പന നടത്തിയതിന് മണ്ണഞ്ചേരി പുതുവല്‍ വെളിയില്‍ സാബു റോയിയെയും എക്സൈസ് പിടികൂടി.
പഞ്ചായത്തുതല ജനകീയ കമ്മിറ്റികളിലൂടെയും പൊതുജനങ്ങളില്‍ നിന്നും ശേഖരിച്ച രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ആലപ്പുഴ എക്സൈസ് ഡപ്യൂട്ടി കമ്മീഷണറുടെയും അസി. എക്സൈസ് കമ്മീഷണറുടെയും ഷാഡോ എക്സൈസ് സംഘത്തിന്റെയും ഒരുമാസക്കാലത്തെ പ്രവര്‍ത്തനഫലമായാണ് പ്രതികളെ പിടികൂടാനായത്. പിടിയിലായവരില്‍ ബ്രേക്ക് നിയാസ് എന്നറിയപ്പെടുന്ന നിയാസ്, വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിച്ച കേസിലും പത്തോളം ക്രിമിനല്‍ കേസിലും ആറോളം മയക്കുമരുന്ന് കേസിലും പ്രതിയാണ്.
അമ്പലപ്പുഴതാലൂക്കിലെ തോട്ടപ്പള്ളി, പുറക്കാട്, കാക്കാഴം, ചള്ളീക്കടപ്പുറം, വളഞ്ഞവഴി, മെഡിക്കല്‍ കോളജ്, ഇരവുകാട്, ബീച്ച്, മണ്ണഞ്ചേരി, കലവൂര്‍, പുന്നമട തുടങ്ങിയ പ്രദേശങ്ങള്‍ എക്സൈസ് നിരീക്ഷണത്തിലാണെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. ആലപ്പുഴ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. മധുസൂദനന് പിള്ള, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.സി. രാജേന്ദ്രന്, പ്രവന്റീവ് ഓഫീസര്‍മാരായ എന്‍. കിഷോര്‍കുമാര്‍, വി. അരുണ്‍കുമാര്‍, എച്ച്.നാസര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എസ്. മധു, ബി.എം. ബിയാസ്, എസ്.ആര്. റഹീം, വി.എ. അഭിലാഷ്, വി.പി. ജോസ്, സി.കെ.രാജീവ്, ബി. മുഹമ്മദ് സുധീര്‍, പി.യു. ഷിബു, സി. അനുമോദ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ എം.വി. ധനലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അനധികൃത മദ്യവില്പന സംബന്ധിച്ചുള്ള പരാതികള്‍ 0477 2230182, 9400069498 എന്ന വിലാസത്തില്‍ നല്‍കാമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: