കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് കരിങ്കല്‍ ക്വാറി-ക്രഷര്‍ യൂണിറ്റ് ഉടമകള്‍ ആരംഭിച്ച സമരം രണ്ടാഴ്ച പിന്നിട്ടു. സമരത്തെത്തുടര്‍ന്ന് കൊച്ചിയിലെ മെട്രോനിര്‍മാണം ഉള്‍പ്പെടെ സംസ്ഥാനത്തെ നിര്‍മാണമേഖലയാകെ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്.
കരിങ്കല്‍ ക്വാറി ക്രഷര്‍ യൂണിറ്റ് സമരത്തോടൊപ്പം ടിപ്പര്‍ ലോറിയും സമരത്തിലാണ്. കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുമതിയില്ലാത്ത ക്വാറികള്‍ പ്രവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സ്റ്റേ ചെയ്യിക്കാനും ചെറുകിട ക്വാറികളെ പരിസ്ഥിതി നിയമത്തില്‍നിന്നും ഒഴിവാക്കാനും സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ക്വാറി-ക്രഷര്‍ യൂണിറ്റ് ഉടമകള്‍ കഴിഞ്ഞ 14 മുതല്‍ സമരം തുടങ്ങിയത്.
സമരം രണ്ടാഴ്ച പിന്നിട്ടതോടെ കരിങ്കല്ലും മെറ്റലും ക്രഷര്പൊടിയും ബ്രിക്സും ലഭ്യമല്ലാതായതോടെ സംസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാംതന്നെ നിലച്ചിരിക്കുകയാണ്. സമരം മുന്നില്‍കണ്ട് പലും കുറച്ച് ദിവസത്തേക്കുള്ള സാമഗ്രികള്‍ സ്റ്റോക്ക് ചെയ്തിരുന്നു. എന്നാല്‍ സമരം അനിശ്ചിതമായി നീണ്ടതോടെ പലയിടത്തും പണികള്‍ നിര്‍ത്തിവെച്ചു.
ഇതോടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് റോഡുകള്‍ ടാറുചെയ്യുന്നതിനും മെറ്റല്‍ വിരിക്കുന്നതിനുമുള്ള നീക്കം അവതാളത്തിലായി. കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി നിര്‍മാണവും ഭാഗികമായി നിലച്ചു. സമരം ഇനിയും അനിശ്ചിതമായി നീണ്ടുപോയാല്‍ മെട്രോനിര്‍മാണം പൂര്‍ണമായും നിലക്കും.
സംസ്ഥാനത്ത് അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ 3500 ഓളം കരിങ്കല്‍ ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ആയിരത്തിലധികം ബ്രക്സ് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മ്മാണ മേഖലയില പ്രതിസന്ധി രൂക്ഷമായിട്ടും സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: