തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിക്ക് കൂട്ട് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഓഫീസെന്ന് ആരോപണം. തിരുവനന്തപുരം സ്പെഷ്യല്‍ ജഡ്ജ് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കഴിഞ്ഞ പത്തുവര്‍ഷമായി കശുവണ്ടി വികസന കോര്പ്പറേഷന് എംഡിയായി തുടരുന്ന കെ.എ. രതീഷിന് കോടികളുടെ അഴിമതി നടത്താന്‍ കൂട്ടുനില്‍ക്കുന്നത് വ്യവസായമന്ത്രിയുടെ ഓഫീസാണെന്ന ആരോപണം ഉള്ളത്.
വ്യവസായമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി സി. വിജയകുമാരന്‍, സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ പിഎ സജി ഹക്കിം, കോട്ടയത്തെ ജെഎംജെ ട്രേഡേഴ്സ് ഉടമ ജെയ്മോന് ജോസഫ് എന്നിവരെ രണ്ടും മൂന്നും നാലും പ്രതികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഒന്നാം പ്രതിയായ കെ.എ. രതീഷ് തോട്ടണ്ടി വാങ്ങുന്നതിലും സംസ്കരിച്ച് കശുവണ്ടിയാക്കി വില്‍ക്കുന്നതിലും വന്‍ ക്രമക്കേട് നടത്തിയതായി കംപ്ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍ കണ്ടെത്തിയതായി ഹര്ജിക്കാരന് പി.ആര്. ബിനു ആരോപിക്കുന്നു. അഴിമതി നിമിത്തം കടത്തില്‍ മുങ്ങിയ കോര്‍പ്പറേഷനെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 365 കോടി രൂപയുടെ സാമ്പത്തികസഹായം നല്കി.
കോര്പ്പറേഷന് ഭീമമായ നഷ്ടമുണ്ടാക്കിയത് എംഡിയുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളാണ്. ഇതിലൂടെ കോടികള്‍ സമ്പാദിച്ച എംഡി കെ.എ. രതീഷിനെ സംരക്ഷിക്കുന്നത് വ്യവസായമന്ത്രിയുടെ ഓഫീസാണ്. അഴിമതി സംബന്ധിച്ച പല പ്രധാനപ്പെട്ട ഫയലുകളും രേഖകളും മന്ത്രിയുടെ ഓഫീസ് മുക്കിയിരിക്കുകയാണെന്നും സിഎജി റിപ്പോര്‍ട്ടിലുണ്ടെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ പത്തുമാസമായി കോര്‍പ്പറേഷനിലെ 14,000 തൊഴിലാളികളുടെ പിഎഫ് അടച്ചിട്ടില്ല.
കഴിഞ്ഞ അഞ്ചുവര്‍ഷമായി നാലായിരത്തോളം തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കിയിട്ടില്ല. ഇതു തന്നെ ഏതാണ്ട് 50 കോടിയുടെ കുടിശ്ശിക വരും. വര്‍ഷാവര്‍ഷം സംഘടനാ നേതാക്കളുമായി ഒത്തുകളിച്ച് തൊഴിലാളികള്‍ക്ക് ബോണസ് നല്‍കുന്നതിലും വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. എംഡി 90 ലക്ഷത്തിന്റെ ഒരു ഓഡി കാറും 30 ലക്ഷത്തിന്റെ വോക്ക്സ് വാഗന് ജെറ്റാ കാറും അഴിമതിയിലൂടെ സ്വന്തമാക്കി. ബിനാമി പേരില്‍ കരുനാഗപ്പള്ളിയിലെ വലിയത്ത് ആശുപത്രിയില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. എംഡി സ്ഥാനം ദുരുപയോഗം ചെയ്ത് ഒന്നരക്കോടി രൂപ സമ്പാദിച്ചതായും ഹര്ജിക്കാരന് ആരോപിക്കുന്നു.
എംഡിയുടെ ഇടപെടല്‍ നിമിത്തം കശുവണ്ടി കോര്‍പ്പറേഷന്റെ ഒരുദിവസത്തെ നഷ്ടം എട്ടു മുതല്‍ പന്ത്രണ്ടുവരെ ലക്ഷം രൂപയാണ്. സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് കശുവണ്ടി വില കുറച്ച് വിറ്റത് കോര്‍പ്പറേഷനെ ഭീമമായ തകര്‍ച്ചയിലേക്ക് നയിച്ചു. മാത്രമല്ല നിരവധി തൊഴിലാളി സംഘടനാനേതാക്കളുമായി ചേര്‍ന്ന് എംഡി കെ.എ. രതീഷ് അഴിമതിക്ക് കളമൊരുക്കി. ഇക്കാര്യത്തിലും വ്യവസായമന്ത്രിയുടെ ഓഫീസ് പ്രത്യേകിച്ചും രണ്ടാംപ്രതി മന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി വിജയകുമാരന്‍ പങ്കുണ്ട്.
കോര്‍പ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥന് മുതല്‍ താഴേത്തട്ട് വരെ അഴിമതി വ്യാപിച്ചിരിക്കുകയാണ്. തോട്ടണ്ടിയുടെ ഇറക്കുമതിയും സംസ്കരിച്ച കശുവണ്ടിയുടെ വില്‍പ്പനയും സംബന്ധിച്ച് വിവിധ ഏജന്‍സികള്‍ നല്കിയ ശുപാര്‍ശകളൊന്നും തന്നെ ഒന്നാംപ്രതിയായ എംഡി പരിഗണിച്ചിട്ടില്ലെന്ന് സിഎജി വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന വകുപ്പു പ്രകാരം കേസെടുത്ത് അന്വേഷണം നടത്തി പ്രതികള്‍ക്ക് ന്യായമായ ശിക്ഷ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: