കൊല്ലം: ജില്ലയിലെ വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനം നിയമം തെറ്റിച്ചാണെന്ന് വ്യക്തമാകുന്നു. ആശ്രയമില്ലാത്തവര്‍ക്ക് അഭയമാകേണ്ട വൃദ്ധസദനങ്ങളാണ് സമ്പത്തുള്ളവരുടെ വിശ്രമകേന്ദ്രമാകുന്നത്. രക്ഷകര്‍ത്താക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള 2007ലെ ബില്ലിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് പ്രവര്‍ത്തനം.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വൃദ്ധസദനങ്ങളിലും ഗ്രാന്റ് വാങ്ങുന്ന മറ്റ് വൃദ്ധസദനങ്ങളിലും കഴിയുന്ന അന്തേവാസികളില്‍ അറുപത് ശതമാനവും മക്കള്‍ ഉള്ളവരാണ്. ഉന്നത ബന്ധങ്ങളുള്ളവരുടെ ശുപാര്‍ശ പ്രകാരമാണ് പലരെയും പാര്‍പ്പിച്ചിരിക്കുന്നത്. ഒരു വ്യക്തി സ്വന്തം സമ്പാദ്യത്തില്‍ നിന്നും അല്ലെങ്കില്‍ ആ വ്യക്തിക്ക് പാരമ്പര്യമായി ലഭിച്ചതോ അയാള്‍ തനതായി ആര്‍ജ്ജിച്ചതോ ആയ സ്ഥാവരജംഗമ സ്വത്തുക്കളില്‍ നിന്നും സമ്പാദ്യത്തില്‍ നിന്നും പ്രയോജനം ലഭിച്ച മക്കള്‍, സഹോദരങ്ങള്‍, വളര്‍ത്തുമക്കള്‍, മറ്റ് ഉറ്റബന്ധുക്കള്‍, തുടങ്ങിയവര്ക്കൊ ആ വ്യക്തിക്ക് നിലനില്‍പ്പിന് ശേഷിയില്ലാത്ത ഒരു അവസ്ഥയിലെത്തുമ്പോള് അയാളെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്നതാണ് 2007 ലെ വയോസംരക്ഷണ നിയമം.
ഇതില്‍ പറയുന്നതനുസരിച്ച് വൃദ്ധസദനങ്ങളില്‍ പാര്‍പ്പിക്കേണ്ടത് ആരോരുമില്ലാത്ത അന്തേവാസികളെയാണ്. എന്നാല്‍ ഒട്ടുമിക്ക വൃദ്ധസദനങ്ങളും മക്കളില്‍ നിന്നും വന്‍തുക വാങ്ങിയാണ് അവരുടെ രക്ഷകര്‍ത്താക്കളെ പാര്‍പ്പിക്കുന്നത്.
വയോജനദിന സംരക്ഷണവും ആഘോഷവും നടക്കുമ്പോള്‍ മറു വശത്ത് കച്ചവടതാല്‍പ്പര്യമാണ് സ്വകാര്യ അന്തേവാസകേന്ദ്രങ്ങളില് നടക്കുന്നത്. വയോധികരെ വൃദ്ധസദനത്തില്‍ പ്രവേശിപ്പിക്കേണ്ടതിന് അപേക്ഷ നല്‍കേണ്ടത് ഒരു ട്രൈബ്യൂണലാണ്. അതാത് സ്ഥലത്തെ ആര്‍ടിഒ മാരാണ് ഇതിന്റെ അദ്ധ്യക്ഷന്മാര്. എത്തുന്ന അപേക്ഷകള്‍ കൗണ്‍സിലേഷന്‍ ഓഫീസര്‍ അന്വേഷണം നടത്തിയ ശേഷം ആരും നോക്കാനില്ലാത്തവരാണ് എന്ന് തെളിഞ്ഞാല്‍ മാത്രമേ വൃദ്ധസദനങ്ങളില്‍ പ്രവേശനം സ്ഥിരപ്പെടുത്താവു എന്നാണ് നിയമത്തില്‍ പറയുന്നത്.
എന്നാല്‍ ഈ നിയമങ്ങള്‍ പാലിക്കുന്നില്ല. ഇത്തരം നിയമങ്ങള്‍ കര്‍ശനമാക്കാതെ എന്ത് ചെയ്താലും വൃദ്ധരുടെ സംരക്ഷണം ഉറപ്പാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ദിനം പ്രതി നൂറുകണക്കിനാളുകളാണ് അമ്മമാരെ ഉപേക്ഷിക്കുവാന്‍ വൃദ്ധസദനങ്ങളില്‍ ബന്ധപ്പെടുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് വൃദ്ധസദനത്തിലെ അന്തേവാസികളുടെ എണ്ണത്തിലുള്ള വര്‍ദ്ധന എഴുപത് ശതമാനത്തിലും അധികമാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: