വൃദ്ധജനങ്ങളുടെ ആശങ്കകളും പ്രശ്നങ്ങളും അകറ്റുന്നതിനായി സമൂഹത്തിൽ അവബോധമുണ്ടാക്കാൻ എല്ലാ വർഷവും ഒക്ടോബർ ഒന്ന് അന്താരാഷ്ട്ര വൃദ്ധദിനമായി ആചരിച്ചുവരികയാണ്.ലോക ശരാശരിയെടുത്താൽ മനുഷ്യന്റെ ആയുർദൈർഘ്യം 71.5 ആണ് എന്നാണ് രണ്ടുവർഷം മുമ്പത്തെ ഒരു കണക്ക് സൂചിപ്പിക്കുന്നത്. 2002 ൽ ലോകമാസകലം 605 ദശലക്ഷം വയോജനങ്ങളാണുണ്ടായിരുന്നത്.
2025 ആകുമ്പോഴേക്കും ലോകത്തെ വയോജനങ്ങളുടെ സംഖ്യ നൂറുകോടിയിലധികമാവുമെന്നു കരുതപ്പെടുന്നു. ഭാരതത്തിലും മുതിർന്നവരുടെ സംഖ്യ വർദ്ധിച്ചുവരികയാണ്. 1991 ൽ 56.7 ദശലക്ഷമായിരുന്നു വൃദ്ധജനസംഖ്യ. 2016 ആകുമ്പോഴേക്കും ഈ സംഖ്യ ഏതാണ്ട് ഇരട്ടിയാകുമെന്ന് അനുമാനിക്കപ്പെടുന്നു. 2001 ലെ ആയുർദൈർഘ്യം പുരുഷന്മാർക്ക് 63.87ഉം സ്ത്രീകൾക്ക് 66.9-തുമാണെന്നാണ് കണക്ക്.
കേരളത്തിലാണെങ്കിൽ മുതിർന്നവരുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2001 ൽ ആകെ ജനസംഖ്യയുടെ 9.79 ശതമാനമായിരുന്നത് 2011 ൽ 12.83 ശതമാനമായി ഉയർന്നു. 2021 ൽ ഈ സംഖ്യ 15.63 ശതമാനമായി ഉയരുമെന്നു കണക്കാക്കപ്പെടുന്നു. മൊത്തം ജനസംഖ്യയുടെ അഞ്ചിലൊരു ഭാഗം മുതിർന്ന പൗരന്മാരായി തീരുന്ന കാലം വിദൂരമല്ല. മുതിർന്ന പൗരന്മാരെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്.
തലമുറകൾ തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്നു.
ആഗോളവൽക്കരണത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും ഫലമായുണ്ടായ ഉപഭോക്തൃ സംസ്കാരം സ്വാർത്ഥതയെ പരിപോഷിപ്പിക്കുകയാണ്. അണുകുടുംബത്തിന്റെ സാഹചര്യത്തിൽ മുതിർന്നവരെ പരിത്യജിക്കാനുള്ള പ്രവണത വർദ്ധിച്ചുവരുന്നത് ഏറെ ആശങ്കയുളവാക്കുന്നുണ്ട്. ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങൾ ഉള്ള സംസ്ഥാനം കേരളമാണെന്നത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ശരിയായ സംരക്ഷണം ലഭിക്കാത്തതിനാൽ ഭൂരിപക്ഷം വയോജനങ്ങളും മാനസിക പീഡയനുഭവിക്കുന്നവരായിത്തീർന്നിരിക്കുന്നു. ശാരീരികമായ രോഗങ്ങളും, അപകടങ്ങളും, സാമ്പത്തിക പരാധീനതകളും, ആരോഗ്യ പരിപാലനത്തിന്റെ അപര്യാപ്തതയുമൊക്കെ വയോജനങ്ങളെ അലട്ടുന്ന ഗുരുതരപ്രശ്നങ്ങളാണ്.
അടുത്തകാലത്തുവന്ന ഒരു പഠനം കാണിക്കുന്നത് ശരാശരി 64.16 ആയുർദൈർഘ്യമുള്ള ഭാരതത്തിലെ പുരുഷന്മാർ ആരോഗ്യത്തോടെ കഴിയുന്നത് 56.2 വർഷമാണെങ്കിൽ, സ്ത്രീകളുടെ ആയുർദൈർഘ്യമായ 68.48 ൽ 50 വയസ്സുവരെ മാത്രമേ അവർ ആരോഗ്യത്തോടെ ജീവിക്കുന്നുള്ളൂ. ഇവരുടെ ജീവിതത്തിന്റെ ശേഷിച്ചകാലം രോഗാതുരമാണ് എന്നാണ് വെളിപ്പെടുത്തൽ.
വയോജനങ്ങളെ സംബന്ധിച്ചിടത്തോളം ആശങ്കയുളവാക്കുന്നതാണീ പഠനം. ഇതിനുപുറമെ സാമൂഹ്യ-സാംസ്കാരികമായ മുൻ വിധികളും ലിംഗ വിവേചനവും മുതിർന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ രൂക്ഷമാക്കുന്നുണ്ട്. വിധവകളും അവിവാഹിതരുമായ മുതിർന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസികവ്യഥ പറഞ്ഞറിയിക്കാനാവാത്താണ്. സ്ത്രീകളുടെ വാർദ്ധക്യം പുരുഷന്മാരുടെതിനേക്കാൾ ദുഷ്കരമാണ്. 80 ശതമാനം വയോജനങ്ങളും ദാരിദ്ര്യരേഖക്കു കീഴെയാണെന്നതും പ്രാധാന്യമർഹിക്കുന്നു.
സാമ്പത്തിക സുരക്ഷ, ആരോഗ്യസംരക്ഷണം, പോഷകാഹാരം, വിദ്യാഭ്യാസം, ജീവനും സ്വത്തിനും സംരക്ഷണം തുടങ്ങിയ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് 1979 ൽ ഇന്ത്യാ ഗവൺമെന്റ് വയോജനങ്ങൾക്കുവേണ്ടി ഒരു ദേശീയ നിയമം പ്രഖ്യാപിക്കുകയുണ്ടായി. പല സംസ്ഥാനങ്ങളും വാർധക്യ-അഗതി പെൻഷൻ, രോഗ ചികിത്സയ്ക്ക് മൊബൈൽ ക്ലിനിക്കുകൾ തുടങ്ങിയ പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്.
കേരള സർക്കാർ 2006 ലെ വയോജന നയം പരിഷ്കരിച്ച് മുതിർന്ന പൗരന്മാർക്കുള്ള സംസ്ഥാന നയം 2013 അംഗീകരിക്കുകയുണ്ടായി. കിടപ്പിലായ രോഗികളും, വൈകല്യം ബാധിച്ചവരുമായ വയോജനങ്ങൾക്ക് ചികിത്സാ സൗകര്യം ഏർപ്പെടുത്തുന്നതിനും മറ്റു ക്ഷേമ പദ്ധതികൾക്കും സാന്ത്വന പരിചരണത്തിനുമായി സംസ്ഥാന സർക്കാർ നടപ്പാക്കിയ ‘വയോമിത്രം’ പദ്ധതി തെരഞ്ഞെടുക്കപ്പെട്ട ഏതാനും സ്ഥലങ്ങളിൽ നടപ്പാക്കിവരുന്നുണ്ട്. പല പദ്ധതികളും പ്രായോഗിക തലത്തിൽ വയോജനങ്ങൾക്ക് പ്രയോജനം കിട്ടുന്നില്ല എന്നതു കാണാതിരുന്നുകൂട. വയോമിത്രം പദ്ധതി എല്ലാ പഞ്ചായത്തിലും നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് നിരവധി തവണ സർക്കാരിനോടാവശ്യപ്പെടുകയുണ്ടായി. പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നു പ്രതീക്ഷിക്കാം.
മുതിർന്നവരുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെകൂടി പ്രശ്നങ്ങളാണെന്നു മനസ്സിലാക്കി സാമൂഹിക വികസനത്തിൽ മുതിർന്നവരുടെ സജീവമായ പങ്കാളിത്തത്തിന് അവസരങ്ങൾ സൃഷ്ടിച്ചുകൊടുക്കേണ്ടതാണ്. സർക്കാർ സർവീസിൽനിന്നു വിരമിച്ച അനുഭവവും പക്വതയും ശാരീരിക ക്ഷമതയുമുള്ള ഉദ്യോഗസ്ഥരെ ഗുജറാത്ത് സർക്കാർ ചെയ്യുന്നതുപോലെ, സർക്കാർ പദ്ധതികളുടെ നടത്തിപ്പിൽ ഉചിതമായ മേഖലകളിൽ പ്രയോജനപ്പെടുത്താവുന്നതാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ദുർബ്ബലരുമായ വയോജനങ്ങളായ രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക ചികിത്സാ സംവിധാനം ഏർപ്പെടുത്തുന്നത് വലിയ ആശ്വാസകരമായിരിക്കും.
മുതിർന്ന പൗരന്മാർക്ക് ആരോഗ്യ ഇൻഷുറൻസ് പോലുള്ള പദ്ധതികൾ നടപ്പാക്കാവുന്നതുമാണ്. സർവീസ് പെൻഷൻകാർക്ക് സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കണമെന്ന പെൻഷനേഴ്സ് സംഘിന്റെ ആവശ്യം സർക്കാർ പരിഗണിക്കുമെന്നു കരുതുന്നു. ഉറ്റവരും ഉടയവരുമില്ലാത്ത നിരാലംബരായ വയോജനങ്ങൾക്ക് താമസിക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള കേന്ദ്രങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഏർപ്പെടുത്തിക്കൊടുക്കാവുന്നതാണ്. വയോജനങ്ങൾക്ക് പ്രത്യേക തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുകയും വിവിധ ക്ഷേമപദ്ധതികളുടെ പ്രയോജനം എളുപ്പത്തിൽ ലഭ്യമാക്കാനുള്ള കർമ്മപദ്ധതികൾ നടപ്പാക്കാവുന്നതാണ്. വയോജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനു പുറമെ സാമൂഹ്യവിരുദ്ധരിൽനിന്നും കുടുംബാംഗങ്ങളിൽ നിന്നുപോലും ഉണ്ടായേക്കാവുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളിൽനിന്നും നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തേണ്ടതാണ്.
ഇതിനായി പ്രത്യേക നിയമങ്ങൾതന്നെ ഉണ്ടാക്കിയെടുക്കേണ്ടതാണ്.
മുതിർന്ന പൗരന്മാർ സമൂഹത്തിന് വിലപ്പെട്ട സമ്പാദ്യമാണെന്ന തിരിച്ചറിവ് സമൂഹത്തിൽ സൃഷ്ടിച്ചെടുക്കണം. അവരെ ചൂഷണത്തിൽനിന്നും പീഡനങ്ങളിൽനിന്നും സംരക്ഷിക്കണം. വാർദ്ധക്യകാലം സ്വന്തം ഭവനങ്ങളിൽ കഴിഞ്ഞുകൂടുന്നതിനുള്ള പശ്ചാത്തലമൊരുക്കുകയും വേണ്ടതാണ്.
മുതിർന്ന മാതാപിതാക്കളെ സംരക്ഷിക്കുകയെന്നത് മക്കളുടെ തുല്യ അവകാശവും കടമയുമാണെന്ന ബോധം വളരുന്ന തലമുറയിൽ ഊട്ടിയുറപ്പിക്കണം. നമ്മുടെ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഇത് പ്രധാനവിഷയമായി പഠിപ്പിക്കാൻ വേണ്ട മാർഗ്ഗ നിർദ്ദേശം സർക്കാർ തന്നെ നൽകണം. മുതിർന്നവർ അവരുടെ വാർദ്ധക്യാവസ്ഥയിൽ എത്തും മുമ്പ് സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി അനുഷ്ഠിച്ചിട്ടുള്ള മഹത്തായ സേവനങ്ങൾ അംഗീകരിക്കുന്നതോടൊപ്പം അവരോട് സമൂഹത്തിനും രാഷ്ട്രത്തിനുമുള്ള കടപ്പാട് പ്രകടിപ്പിക്കുന്നതിനുമുള്ള മാനസികാവസ്ഥ വളർന്നുവരുന്നവരിൽ ബോധപൂർവം തന്നെ സൃഷ്ടിച്ചെടുക്കണം. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിനു അസാദ്ധ്യമായതൊന്നുമല്ലിത്.
സ്വന്തം കുടുംബാംഗങ്ങളോടൊത്ത് അവരുടെ സംരക്ഷണയിൽ മനഃസമാധാനത്തോടെ കഴിയാനാണ് ഏതൊരു മുതിർന്ന വ്യക്തിയും ആഗ്രഹിക്കുക. അത്തരമൊരു സുരക്ഷാ ബോധം അവരിൽ എന്തെന്നില്ലാത്ത ആത്മവിശ്വാസവും മാനസികാഹ്ലാദവും സൃഷ്ടിക്കും. അതുകൊണ്ട് നമ്മുടെ പാരമ്പര്യത്തനിമയോടെ കുടുംബവ്യവസ്ഥ ശക്തിപ്പെടുത്തുകയെന്നത് അനിവാര്യമായിരിക്കുന്നു. മുതിർന്നവരെ ബഹുമാനിക്കാനും അനുസരിക്കാനുമുള്ള ശീലം കുടുംബത്തിൽനിന്നുതന്നെ തുടങ്ങണം. വയസ്സിനു മൂത്തവരുടെ പാദം തൊട്ടുവന്ദിക്കുന്ന സംസ്കാരം ഭാരതത്തിനുണ്ട്.
അത്തരം അനുകരണീയമായ സൽഗുണങ്ങൾ പരിശീലിക്കേണ്ട വേദിയായി കുടുംബാന്തരീക്ഷം മാറേണ്ടിയിരിക്കുന്നു. മക്കളും പേരക്കുട്ടികളുമുൾക്കൊള്ളുന്ന സന്തുഷ്ട കുടുംബാന്തരീക്ഷം മുതിർന്നവരുടെ ആത്മ സംതൃപ്തിക്കൊപ്പം കൊച്ചുകുട്ടികളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കാൻ ഏറെ സഹായിക്കും. പറഞ്ഞറിയിക്കാനാവാത്ത വൈകാരിക ബന്ധം വരുംതലമുറയെ കൂടുതൽ കർമ്മോത്സുകരാക്കുമെന്നതിൽ സംശയമില്ല.
വാർദ്ധക്യത്തിന്റെ മുഖമുദ്രയായിട്ടുള്ള ജരാനരകളെ സ്വയം ഏറ്റുവാങ്ങി തന്റെ യൗവനം പിതാവിന്റെ സന്തോഷത്തിനുവേണ്ടി ദാനം ചെയ്ത ഒരു പുത്രന്റെ കഥ നമ്മുടെ മുന്നിലുണ്ട്. അത്രയൊന്നുമില്ലെങ്കിലും വാർദ്ധക്യത്തിലെത്തിയ സ്വന്തം മാതാപിതാക്കളെ ദുഃഖിക്കാനവസരം നൽകാതെ പരിപാലിക്കാനുള്ള സന്മനസ്സ് ഇന്നത്തെ യുവതലമുറ കാണിച്ചാൽ അതിൽപ്പരം മറ്റൊരു പുണ്യമുണ്ടാവില്ല. ഇന്നത്തെ യൗവനത്തിനു പിന്നാലെ ഒരു വാർദ്ധക്യമുണ്ടെന്നു മാത്രം ഓർക്കുക.
(കേരള സ്റ്റേറ്റ് പെൻഷനേഴ് സംഘ്
ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: