പൊന്‍കുന്നം: പുനലൂര്‍ -മൂവാറ്റുപുഴ സംസ്ഥാന പാതാ നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുമ്പോള്‍ പാലാ – പൊന്‍കുന്നം റോഡില്‍ ജനങ്ങള്‍ക്ക് ദുരിതയാത്ര. മഴ പെയ്താല്‍ റോഡിന്റെ ഭൂരിഭാഗം മേഖലയും വെള്ളത്തിലാകും. മുട്ടോളം വെള്ളത്തിലാണ് ഇളങ്ങുളം മേഖലയില്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്. മണ്ണെടുത്ത് മാറ്റിയ സ്ഥലങ്ങളില്‍ വെള്ളം ഒഴുകി പോകാന്‍ ഇടമൊരുക്കാത്തതുകൊണ്ട് റോഡ് തോടിന് സമാനമായി.
മഞ്ചക്കുഴി മുതല്‍ ഇളങ്ങുളം അമ്പലം വരെയുള്ള ഭാഗങ്ങളില്‍ റോഡ് പൂര്‍ണ്ണമായും ചെളിയില്‍ പുതഞ്ഞ നിലയിലാണ്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് ഇതുവഴി കടന്നുപോകുവാന്‍ ഏറെ ബുദ്ധിമുട്ടുന്നത്. കാല്‍നടയാത്രക്കാരും വഴിനടക്കാനാവാത്ത സ്ഥിതിയിലാണ്. ആഗസ്റ്റ് മാസത്തിനുമുമ്പ് പൊന്‍കുന്നം മുതല്‍ എലിക്കുളം വരെ 10 കിലോമീറ്ററോളം ടാറിംഗ് പൂര്‍ത്തിയാക്കുമെന്നാണ് കെഎസ്ടിപി അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥമൂലം ഇതുവരെ മൂന്ന് കിലോമീറ്ററോളം മാത്രമാണ് ടാര്‍ ചെയ്യാന്‍ ആയത്. ബാക്കി ഭാഗങ്ങളില്‍ മണ്ണെടുത്ത് മാറ്റലും നിര്പ്പാക്കലും നടന്നുവരുന്നതേയുള്ളു.
ഒരു വര്‍ഷത്തോളമായിട്ടും പാലാ-പൊന്‍കുന്നം റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗതി പ്രാപിച്ചിട്ടില്ല. പൈക മുതല്‍ പാലാ വരെയുള്ള 10 കിലോമീറ്റര്‍ ദൂരം ഓട നിര്‍മ്മാണം മാത്രമാണ് നടന്നിട്ടുള്ളത്. ഒന്നര മാസത്തിനുള്ളില്‍ ശബരിമല തീര്‍ത്ഥാടനം കൂടി തുടങ്ങുന്നതോടെ പിപി റോഡിലെ ഗതാഗത താളപ്പിഴ ഭീകരമാകും. വടക്കന്‍ ജില്ലകളില്‍ നിന്ന് നൂറ് കണക്കിന് തീര്‍ത്ഥാടക വാഹനങ്ങളാണ് ഇതുവഴി എരുമേലിക്ക് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: