ന്യൂയോര്‍ക്ക്: മത്സരക്ഷമതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതത്തിന് വലിയ മുന്നേറ്റം. ലോകസാമ്പത്തിക ഫോറത്തിന്റെ റാങ്കിംഗില്‍ ഭാരതം ഒറ്റയടിക്ക് പതിനാറു രാജ്യങ്ങളെ പിന്നിലാക്കി 55-ാമതെത്തി. ഇതുവരെ 71-ാമത് സ്ഥാനത്തായിരുന്നു ഭാരതം. നരേന്ദ്രമോദി സര്‍ക്കാര്‍ വന്ന ശേഷമുണ്ടായ സാമ്പത്തിക വളര്‍ച്ചയും മാനസികാവസ്ഥയിലുണ്ടായ മാറ്റവുമാണ് ഇതിനു കാരണമെന്നാണ് കരുതുന്നത്.
കുറഞ്ഞ നാണയപ്പെരുപ്പം, നിക്ഷേപ സുരക്ഷിതത്വം, മെച്ചപ്പെട്ട വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയടക്കം നിരവധി രംഗങ്ങളിലെ നേട്ടം കണക്കിലെടുത്താണ് ജനീവയിലെ ലോകസാമ്പത്തിക ഫോറം മല്‍സരക്ഷമത കണക്കാക്കുന്നത്. അന്താരാഷ്ട്ര വിലയിരുത്തലില്‍ അടുത്തകാലത്ത് ഭാരതത്തിന് ഇത്രയും നേട്ടം ലഭിക്കുന്നതും പട്ടികയില്‍ ഇത്രയും മുന്പില് എത്തുന്നതും ഇതാദ്യമാണ്. 2012ല്‍ 59-ാമത് സ്ഥാനത്ത് എത്തിയിരുന്നു.
പിന്നെയത് 71ലേക്ക് താണു. മൊത്തം 144 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അടിസ്ഥാന വികസനരംഗത്ത് 87-ാം സ്ഥാനത്തായിരുന്നു. ഇത് ഇപ്പോള്‍ 81ല്‍ എത്തി. സ്വിറ്റ്സര്‍ലന്റാണ് പട്ടികയില്‍ ഒന്നാമത്. സിംഗപ്പൂര്‍ രണ്ടാമതും. അമേരിക്ക, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ് എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. ജപ്പാന്, ഹോങ്കോങ്, ഫിന്‍ലാന്‍ഡ്, സ്വീഡന് എന്നിവയാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: