തൃശ്ശൂര്‍: കാബിനെറ്റില്‍ താനും വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി തര്‍ക്കമുണ്ടായെന്ന് വെളിപ്പെടുത്തി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. ഒരു പൊതു പരിപാടിക്കിടയിലാണ് മന്ത്രിസഭയിലെ തര്‍ക്കം അടൂര്‍ പ്രകാശ് വെളിപ്പെടുത്തിയത്.
ഭൂമിയേറ്റെടുക്കാന്‍ വനംവകുപ്പ് ഉത്തരവുകളിറക്കിയത് റവന്യൂ വകുപ്പ് അറിയാതെയായിരുന്നു. പാവങ്ങളുടെ ഭൂമി പുറം വാതിലിലൂടെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് താന്‍ വനം മന്ത്രിയോട് പറഞ്ഞതായും അടൂര്‍ പ്രകാശ് വ്യക്തമാക്കി.
ഹാരിസണ്‍ പലവട്ടം തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെങ്കിലും വഴങ്ങിയില്ല. ഇതാണ് തനിക്കെതിരായ അപവാദ പ്രചാരണങ്ങള്‍ക്ക് കാരണം. കോടതി അനുവദിച്ചാല്‍ ഹാരിസണ്‍ കയ്യേറിയ ഭൂമി മുഴുവന്‍ ഏറ്റെടുത്ത് പാവങ്ങള്‍ക്ക് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
താനും തിരുവഞ്ചൂരും തമ്മിലുള്ള തര്‍ക്കത്തിന് മന്ത്രി സിഎന്‍ ബാലകൃഷ്ണന് സാക്ഷിയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം അടൂര്‍ പ്രകാശിന്റെ പ്രസ്താവനക്ക് മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രംഗത്തെത്തി. നിയമവിധേയമായി മാത്രമേ ഭൂമിയുടെ പട്ടയം വിതരണം ചെയ്യൂ എന്ന സര്‍ക്കാര്‍ നിലപാടിനെ മുന്‍നിര്‍ത്തിയാണ് വനംമന്ത്രിയുടെ മറുപടി.
നിയമവിധേയമായല്ലാതെ മുന്നോട്ടു പോയാല്‍ തിരിച്ചടിയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ കാഴ്ചപ്പാടിലേ എല്ലാവരും പോകാവൂ എന്നും അദ്ദേഹം പറഞ്ഞു. അടൂര്‍ പ്രകാശ് ഇത്തരം വാക്കുകള്‍ പറഞ്ഞില്ലെന്നാണ് വിശ്വാസം. ഇക്കാര്യത്തില്‍ നിര്‍ദേശങ്ങളുണ്ടെങ്കില്‍ സ്വീകരിക്കും.
മന്ത്രിസഭാ യോഗത്തിലെ രഹസ്യങ്ങള്‍ പുറത്തുപറയുന്നത് സത്യപ്രതിജ്ഞാ ലംഘനമായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: