വാഷിങ്ടണ്‍: പാക്കിസ്ഥാനാണ് ഭീകരതയുടെ സുപ്രധാന സ്പോണ്‍സറെന്ന് ഭാരതം തുറന്നടിച്ചു. തങ്ങള്‍ പിടിച്ചടക്കി വച്ചിരിക്കുന്ന കശ്മീരിന്റെ ഭാഗം(പിഒകെ) പാക്കിസ്ഥാന് ഭാരതത്തിന് വിട്ടുനല്‍കണമെന്നും ഭാരത വിദേശകാര്യവക്താവ് ആവശ്യപ്പെട്ടു. യുഎന്നില്‍ പാക്കിസ്ഥാന് കശ്മീര്‍ വിഷയം ഉന്നയിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടുത്തകാലത്തെങ്ങും ഭാരതം പാക്കിസ്ഥാനെതിരെ ഇത്രയും ശക്തമായി പ്രതികരിച്ചിട്ടില്ല.
പാക്കിസ്ഥാന് ഭീകരതയുടെ ഇരയല്ല, അവര്‍ അവരുടെ തന്നെ നയങ്ങളുടെ ഇരയാണ്. വാസ്തവത്തില്‍ പാക്കിസ്ഥാനാണ് ഭീകരതയുടെ സുപ്രധാന സ്പോണ്സര്. ഭീകരത പ്രോല്‍സാഹിപ്പിക്കുന്നതാണ് അവിടുത്തെ അസ്ഥിരതയ്ക്ക് കാരണം. അതിന് അയല്‍ക്കാരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു. പാക്കിസ്ഥാന് ഭീകരതയുടെ ഇരയാണെന്നും കശ്മീരില്‍ നിന്ന് ഭാരതം സൈന്യത്തെ പിന്‍വലിക്കണമെന്നും അവിടെ ജനഹിത പരിശോധന നടത്തണമെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയല്ല ഇതിനുള്ള ഉത്തരം, പാക്കിസ്ഥാന് ഭീകരവിരുദ്ധമാകുകയാണ് പെയ്യേണ്ടത്. പാക് അധിനിവേശകശ്മീര്‍ അവര്‍ ഒഴിയണം. സ്വരൂപ് തുടര്‍ന്നു.
മുന്‍ കേന്ദ്ര സര്‍ക്കാരുകള്‍ പാക്കിസ്ഥാനെതിരെ ഇത്രയും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. പാക്കിസ്ഥാനാണ് ഭീകരതയുടെ പ്രധാന സ്പോണ്‍സറെന്ന് തുറന്നടിക്കുക വഴി മോദി സര്‍ക്കാരിന്റെ ശക്തമായ നിലപാടുകൂടിയാണ് വിദേശകാര്യവക്താവ് പുറത്തുവിട്ടിരിക്കുന്നത്.
കശ്മീര്‍ പ്രശ്നം ഉന്നയിച്ച് പാക്കിസ്ഥാന് യുഎന്‍ വേദി ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും ഭാരതം കുറ്റപ്പെടുത്തി.
ഭീകരത വളര്‍ത്തുന്ന സ്വന്തം നയമാണ് പാക്കിസ്ഥാന് തിരിച്ചടിയായിരിക്കുന്നതെന്ന് വിദേശകാര്യ ഫസ്റ്റ് സെക്രട്ടറി അഭിഷേക് സിങ് പറഞ്ഞു. ഭാരതം വെടിനിര്‍ത്തല്‍ ലംഘിക്കുകയാണെന്ന ഷെരീഫിന്റെ ആരോപണത്തിനു ഭാരതം ചുട്ടമറുപടിയാണ് നല്‍കിയത്. പാക്കിസ്ഥാന് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് എന്തിനാണെന്ന് ലോകത്തിന് അറിയാം.
ഭീകരര്‍ക്ക് അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ അവസരമൊരുക്കാനാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന് വെടിവയ്പ്പ് നടത്തുന്നത്. അഭിഷേക് സിങ് തുടര്‍ന്നു. ഗുരുതരമായ വെല്ലുവിളി നേരിടുമ്പോള്‍ മറ്റുള്ളവരുടെ തലയില്‍ കുറ്റം വച്ചുകെട്ടാന്‍ ശ്രമിച്ചിട്ട് കാര്യമില്ല. ഇതാണ് പാക്കിസ്ഥാന്റെയും ഭീകരതയുടേയും കാര്യം. സ്വന്തം നാട്ടില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ഭീകരതയാണ് സ്വന്തം പ്രശ്നമെന്ന് തിരിച്ചറിയാന്‍ പോലും പാക്കിസ്ഥാന് കഴിയുന്നില്ല.
ഭീകരതയുടെ ഉപയോഗം നിയമപരമായ ഒരു ഉപകരണമായാണ് പാക്കിസ്ഥാന് കരുതുന്നത്. വിവരമില്ലായ്മയും പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള ബോധമില്ലായ്മയുമാണ് ഭീകരതയെ പ്രോല്‍സാഹിപ്പിക്കാന്‍ കാരണം. അഭിഷേക് സിങ് പ്രസ്താവനയില്‍ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: