ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി ആലപ്പുഴ നഗരസഭയില്‍ നടപ്പാക്കിയ എല്‍ഇഡി പദ്ധതി അട്ടിമറക്കുന്നത് എംപി കെ. സി. വേണുഗോപാലും, യുഡിഎഫ് നേതൃത്വവുമാണെന്ന് നഗരസഭാദ്ധ്യക്ഷ മേഴ്സി ഡയാന മാസിഡോ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കാരണമാണ് ആലപ്പുഴയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതെന്നും അവര്‍ പറഞ്ഞു.
പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും വകുപ്പ് മന്ത്രി വിട്ടു നില്‍ക്കാനുള്ള കാരണവും എംപിയുടെ സമ്മര്‍ദ്ദമായിരുന്നു. നഗരസഭയും കെഎസ്ഇബിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 3.75 കോടി രൂപ കെഎസ്ഇബിയില്‍ അടച്ചുകഴിഞ്ഞു. ജൂലൈ 27ന് കെഎസ്ഇബിയുമായി കരാര്‍ ഒപ്പിടുകയും ചെയ്തു. 12 ആഴ്ചയ്ക്കകം പദ്ധതി പൂര്‍ത്തികരിക്കുമെന്നാണ് കരാറില്‍ പറഞ്ഞിട്ടുള്ളത്.
എന്നാല്‍ എംപി, കെഎസ്ഇബി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പദ്ധതി നടത്തിപ്പ് വൈകിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ നഗരസഭ ജനകീയ പ്രക്ഷോഭം തുടങ്ങും. മൂന്നിന് നഗരസഭയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ജില്ലാ വൈദ്യുതി ഭവനിലേക്ക് മാര്‍ച്ച് നടത്തും. പരിഹാരമുണ്ടായില്ലെങ്കില്‍ ആറാം തീയതി മുതല്‍ എപിയുടെ വീടിന് മുന്നില്‍ നഗരസഭാദ്ധ്യക്ഷയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും.
കുറഞ്ഞ ചെലവില്‍ നഗരം പൂര്‍ണമായും പ്രകാശപൂരിതമാക്കുന്നതിനുള്ള പദ്ധതി ഒരു ജനപ്രതിനിധി തന്നെ അട്ടിമറിക്കുന്നത് ജനവിരുദ്ധമാണെന്നും നഗരസഭാദ്ധ്യക്ഷ കുറ്റപ്പെടുത്തി.
വൈസ് ചെയര്മാന് ബി. അന്‍സാരി, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് കെ. ബാബു എന്നിവര്‍ പത്രസമ്മേളത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: