കുട്ടനാട്: പക്ഷിപ്പനി തകര്‍ത്ത കുട്ടനാട്ടിലെ താറാവുകര്‍ഷകര്‍ ക്രിസ്തുമസ് വിപണിക്കായി സജീവമായിത്തുടങ്ങി. കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി പടര്‍ന്നുപിടിച്ച പക്ഷിപ്പനി കുട്ടനാട്ടിലെ താറാവ് വിപണിയെ പാടെ തകര്‍ത്തിരുന്നു. ഇത്തവണത്തെ സീസണില്‍ കഴിഞ്ഞ വര്‍ഷത്തെ തകര്‍ച്ച മറികടക്കുകയാണ് കുട്ടനാട്ടിലെ താറാവ് കര്‍ഷകരുടെ ലക്ഷ്യം. 450 ഓളം സ്ഥിരം കര്‍ഷകരാണ് ജില്ലയിലുള്ളത്. ഇതില്‍ ഭൂരിഭാഗവും കുട്ടനാട്ടുകാരാണ്. വിവിധ പ്രദേശങ്ങളിലും എസി റോഡിന്റെ അരികിലുമെല്ലാം കച്ചവട കേന്ദ്രങ്ങള്‍ വീണ്ടും സജീവമാണ്. തമിഴ്നാട്ടില്‍ നിന്നുള്ള താറാവുകള്‍ എത്തുന്നുണ്ടെങ്കിലും കുട്ടനാടന്‍ താറാവുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ.
വളര്‍ത്താനായി കുട്ടനാട്ടില്‍നിന്ന് തമിഴ്നാട്ടില്‍ കൊണ്ടു പോയ താറാവിന് കുഞ്ഞുങ്ങള്‍ തിരിച്ചെത്തിയതും കര്‍ഷകര്‍ക്ക് ആശ്വാസമായി. ഭക്ഷണ പ്രേമികളുടെ പ്രീയപ്പെട്ട കുട്ടനാടന്‍ ബ്രാന്‍ഡ് താറാവിന് ക്ഷാമം തുടരുന്നു. കുട്ടനാടന്‍ മേഖലയിലെ താറാവുകളെ പക്ഷിപ്പനി ഭീതിയില്‍ കൊന്ന് തള്ളിയതിനാല്‍ മറ്റ് പ്രദേശങ്ങളില്‍നിന്ന് കൊണ്ടുവന്ന താറാവുകളാണ് ഇവിടെ കൂടുതലും വില്‍പ്പനയ്ക്കുള്ളത്. ചാര, ചെമ്പല്ലി എന്നീ കുട്ടനാടന്‍ ഇനങ്ങള്‍ക്കാണ് ക്രിസ്തുമസ് സീസണില്‍ കൂടുതല്‍ ആവശ്യക്കാരുള്ളത്. നിലവില്‍ 180 മുതല്‍ 300 രൂപ വരെയാണ് താറാവുകളുടെ ചില്ലറ വില. താറാവ് മുട്ടയുടെ വിപണി ഇടിഞ്ഞിരിക്കുകയാണെന്നും അവയ്ക്ക് അന്യസംസ്ഥാന മുട്ടകളുടെ വില മാത്രമേ കിട്ടുന്നുള്ളെന്നും കര്‍ഷകര്‍ പറഞ്ഞു.
കഴിഞ്ഞ ക്രിസ്മസ്പുതുവത്സര സീസണില്‍ തകര്‍ന്നടിഞ്ഞ കുട്ടനാട്ടിലെ താറാവ് വിപണി ഇത്തവണ തിരിച്ചുവരമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം നവമ്പര്‍ പകുതിയോടെ പക്ഷിപ്പനി ഭീതിമൂലം രണ്ടര ലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കുകയും നാടുകടത്തുകയും ചെയ്ത കുട്ടനാട്,അപ്പര്‍കുട്ടനാടന്‍ മേഖലകളിലെ പാടങ്ങളില്‍ ഒരിടവേളയ്ക്കുശേഷം താറാവിന്‍കൂട്ടങ്ങള്‍ നിറയുന്ന മനോഹരക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകുന്നു. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ പക്ഷിപ്പനി കാലയളവില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ പലതും പതിരായി മാറിയെന്നാണ് കര്‍ഷകരുടെ പരാതി. ഹാച്ചറിയില്‍ ഉത്പാദിപ്പിക്കുന്ന താറാവിനെ കുട്ടനാട്ടിലെ കര്ഷകന് നല്‍കാതെ അന്യസംസ്ഥാനത്തേക്ക് കടത്തുന്നതായും പരാതി ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: