അംഗദന് ഇന്ദ്രജിത്തിനേയും ഹനുമാന് ജംബുമാലിയേയും, സുഗ്രീവന് പ്രഘസേനനേയും ലക്ഷ്ണന്‍ വിരൂപാക്ഷനേയും സുഷേണന് വിദ്യുന്മാലിയേയും നേരിട്ടു. മറ്റുള്ളവരും അവരവര്‍ക്ക് യോജിച്ച എതിരാളികളെ തേടിപ്പിടിച്ച് വകവരുത്താന്‍ തുടങ്ങി. ഹനുമാന് ജംബുമാലിയെ നിഗ്രഹിച്ചപ്പോള്‍ നളനിരയായത് പ്രതപനനാണ്. എല്ലാവരും അവരവര്‍ നേരിട്ട രാക്ഷസന്മാരെ വകവരുത്തി.
രാത്രിയും യുദ്ധം തുടര്‍ന്നു. നാലുപാടും ആക്രോശങ്ങളും ആക്രന്ദനങ്ങളും മാത്രം മുഴങ്ങി. അനേകം വീരന്മാര്കൊല്ലപ്പെട്ടു. അംഗദന് ഇന്ദജിത്തിന്റെ തേരാളിയേയും കുതിരകളേയും തന്റെ പരാക്രമത്തിന് ഇരയാക്കി കൊന്നുവീഴ്ത്തി വാനരസേനാപതികള് അംഗദന്റെ വീരതയെ വാനോളം പുകഴ്ത്തി. തന്റെ പരാജയത്തില്‍ ലജ്ജിതനും ദുഃഖിതനുമായ ഇന്ദ്രജിത്ത് മറഞ്ഞുനിന്ന് ബാണവര്‍ഷം തുടങ്ങി.
ആര്‍ക്കും ഇന്ദ്രജിത്തിനെ കാണാനോ അവന്റെ ശരങ്ങളെ ഖണ്ഡിക്കാനോ കഴിഞ്ഞില്ല. ബ്രഹ്മവരലബ്ധിയുള്ള അവന് നാഗാസ്ത്രം കൊണ്ട് രാമലക്ഷ്മണന്മാരെ ബന്ധിച്ചു. അവര്‍ ബോധംകെട്ട് നിലംപതിച്ചു. ഇന്ദ്രജിത്ത് വാനരന്മാര്ക്കുനേരെ വീണ്ടും ശരമാരി തുടങ്ങി. അവന് നാഗപാശത്താല്‍ ഇരുവരേയും ബന്ധിച്ച വാര്‍ത്ത ലങ്കയിലെത്തിച്ചു. ലങ്കയില്‍ വിജയാഹ്ലാദം തുടങ്ങി. വാനരന്മാര് താപാര്ത്തരായി. യുദ്ധഭൂമിയില്‍ ചോരപ്പുഴ ഒഴുകി.
ഇന്ദ്രജിത്ത് യുദ്ധംനിറുത്തി പിതാവിന്റെ അരികിലെത്തി രാമനിധനം ഉണര്‍ത്തി. രാവണന് മകനെ അനുമോദിച്ചു. രാവണാജ്ഞയനുസരിച്ച് രാമലക്ഷ്മണന്മാര് മരിച്ച വിവരം രാക്ഷസികള്‍ സീതയെ അറിയിച്ചു. സീത കദനത്തോടെ നിലവിളിച്ചു. വിഭീഷണ പുത്രിയായ ത്രിജട സീതയോട് രാമലക്ഷ്മണന്മാര്ക്ക് ആപത്തൊന്നും പറ്റിയിട്ടില്ലെന്നും അവര്‍ക്കൊന്നും സംഭവിക്കുകയില്ലെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു.
നാഗപാശത്താല്‍ ബന്ധിക്കപ്പെട്ടെങ്കിലും ബോധംനഷ്ടപ്പെടാതിരുന്ന ശ്രീരാമന് പതുക്കെ എഴുന്നേറ്റു ലക്ഷ്മണന്റെ അവസ്ഥ കണ്ട് ദുഃഖിച്ച് വിലപിച്ചു. അദ്ദേഹം അടക്കാന്‍ കഴിയാത്ത ശോകത്തോടെ പറഞ്ഞു.
കിന്നുമേ സീതയാ കാര്യം
കിങ്കാര്യം ജീവിതേന വാ
ശയാനം യോളദ്യ പശ്യമി
ഭ്രാതരം യുതി നിര്‍ജിതം
ശക്യാ സീതാസമാനാരീ.
മര്‍ത്യലോകേ വിചിന്വതാ
ന ലക്ഷ്മണസമഃ ഭ്രാതാ സചിവ: സാമ്പരായിക ലക്ഷ്മണ (യുദ്ധം 49:5,6)
അനുജന് പോരില്‍ തോറ്റു വീണുകിടക്കെ സീതയെക്കൊണ്ട് എനിക്കെന്താണ് കാര്യം? എനിക്ക് പ്രാണന് വീണ്ടുകിട്ടിയതുകൊണ്ട് എന്താണ് കാര്യം? ലോകമാകെ തിരഞ്ഞാല്‍ സീതയ്ക്കു സമാനയായ ഒരു സ്ത്രീയെ കണ്ടുകിട്ടിയെന്നുവരാം. എന്നാലും ലക്ഷ്മണതുല്യനായ ഒരു സോദരനെ ലഭിക്കുകയില്ല. രാമന് വീണ്ടും വിലപിക്കാന്‍ തുടങ്ങി. സൗമിത്രി മരണമടഞ്ഞെങ്കില്‍ ഞാനും പ്രാണന് വെടിയാന്‍ പോവുകയാണ്. ഞാന്‍ അമ്മമാരോട് എന്ത് സമാധാനം പറയും.
മകനെക്കാണാന്‍ ഉഴറിവരുന്ന സുമിത്രാമാതാവിനെ ഞാന്‍ എപ്രകാരമാണ് ആശ്വസിപ്പിക്കുക. ഭരതശത്രുഘ്നന്മാരോട് എന്ത് സമാധാനമാണ് ഞാന്‍ പറയുക. എന്നോടൊത്ത് വനത്തിലേക്കിറങ്ങിയ അനുജനെക്കൂടാതെ ഞാന്‍ തിരിച്ചു ചെന്നാല്‍ സുമിത്രാമാതാവ് പറയുന്ന വാക്കുകള്‍ കേള്‍ക്കാന്‍ ഞാന്‍ ശക്തനല്ല. ഞാനിവിടെത്തന്നെ എന്റെ ദേഹം വെടിയുകയാണ്. എനിക്കുവേണ്ടി എന്റെ അനുജന് മരണമടഞ്ഞു. എന്റെ ദുഃഖത്തിലും വിഷാദത്തിലും എന്നെ എപ്പോഴും ആശ്വസിപ്പിച്ചിരുന്നവനാണ്. നീ ഇന്ന് എത്ര രാക്ഷസവീരന്മാരെ അരിഞ്ഞുവീഴ്ത്തി. പക്ഷെ ഇപ്പോള്‍ നീയിതാ വീണുകിടക്കുന്നു. എത്ര കോപംവന്നാലും പരുഷമായ ഒരു വാക്ക് എന്നോട് നീ ഇന്നേവരെ ഉരിയാടിയിട്ടില്ല. വിഭീഷണന് ലങ്ക നല്‍കാമെന്ന എന്റെ വാക്ക് പാഴായല്ലൊ?
രാമന് ഇങ്ങനെ വിലപിച്ചുകൊണ്ടിരിക്കുന്നതിന്നിടക്ക് രാമസമീപത്തേക്ക് വിഭീഷണന് എത്തിച്ചേര്‍ന്നു. രാമലക്ഷ്മണന്മാരടെ അവസ്ഥ കണ്ട് വിഷണ്ണനായി വിഭീഷണന് തന്റെ മനോരഥങ്ങള്‍ തകര്ന്നുപോയല്ലോ എന്ന് പരിതപിച്ചു. ശ്രീരാമന്റെ വിലാപം വാനരന്മാരെയും ദുഃഖത്തിലാഴ്ത്തി. ഈ സമയത്ത് കടലും പര്‍വ്വതങ്ങളും ഇളകുന്നവിധത്തില്‍ ഗരുഡന് പാഞ്ഞെത്തി.
രാമലക്ഷ്മണന്മാരെ ശരരൂപികളായി ബന്ധിച്ചിരുന്ന നാഗങ്ങള്‍ പ്രാണനുംകൊണ്ട് പാഞ്ഞു. വൈനതേയന് രാമലക്ഷ്മണന്മാരെ തൊട്ടുതലോടി. അവരുടെ വ്രണങ്ങളെല്ലാം ഉണങ്ങുകയും വീര്യവും, തേജസ്സും ഓജസ്സും ബലവും ഉത്സാഹവും കാന്തിയും സ്മൃതിയുമെല്ലാം പൂര്‍വ്വാധികം ഇരട്ടിക്കുകയും ചെയ്തു. രാമന് ഗരുഡനോടു പറഞ്ഞു. അങ്ങയുടെ അനുഗ്രഹംകൊണ്ട് ഞങ്ങളുടെ ആപത്തകന്നു. അച്ഛനേയും മുത്തച്ഛനേയും കാണുന്നതുപോലെ അങ്ങയെക്കാണുമ്പോള്‍ എനിക്ക് ആദരവും ആനന്ദവും തോന്നുന്നു.
കോ ഭവാന് രൂപസമ്പന്നോ ദിവ്യ സ്രഗനുലേപനഃ
വസനോ വീരജേ വസ്ത്രേ ദിവ്യാഭരണ ഭൂഷിതഃ (യുദ്ധം 50:44)
മഹാസുന്ദര രൂപനും, ദിവ്യപുഷ്പമാലാധാരിയും ചന്ദനഭൂഷിതനും, ശുദ്ധവസ്ത്രാലംകൃതനും, സുഭൂഷിതനുമായ അങ്ങ് ആരാണ്? ഗരുഡന് പ്രതിവചിച്ചു. ഹേ കാകുത്സ്ഥാ, ഞാന്‍ അങ്ങയുടെ ബഹിശ്ചര പ്രാണനാകുന്നു. നിങ്ങളിരുവരുടേയും സഹായത്തിനായി എത്തിയ ഗരുഡനാണ് ഞാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: