കേരളം പരശുരാമനാല്‍ ഉദ്ധരിക്കപ്പെട്ടതും ഭാരതത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടതുമായ പ്രദേശമാണ് എന്നാണല്ലോ ഐതിഹ്യം. പുണ്യഭൂമിയായ ഭാരതത്തില്‍ അനാദികാലം മുതല്‍ അനേകം ക്ഷേത്ര-തീര്‍ത്ഥ-സ്ഥാനങ്ങള്‍ ഉണ്ട്.
കേരളം ഭാരതത്തോട് ചേര്‍ക്കപ്പെട്ടപ്പോള്‍ പവിത്രത വരുന്നതിനായി 108 ശിവാലയങ്ങളും 108 ദുര്‍ഗ്ഗാലയങ്ങളും പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടു. അങ്ങനെ നിര്‍മ്മിച്ച ക്ഷേത്രങ്ങളുടെ താന്ത്രിക അവകാശം അദ്ദേഹം താഴമണ്‍ മഠത്തിനും തരണനല്ലൂരിനും കൊടുത്തു എന്നാണ് ഐതിഹ്യം. അങ്ങനെ പരശുരാമ പ്രേക്തമായ തന്ത്രസമ്പ്രദായം നിലവില്‍ വന്നു. കാലക്രമത്തില്‍ ഈ രണ്ടു കുടുംബങ്ങളുടെയും പരമ്പര ശിഷ്യന്മാരില് നിന്ന് ശിഷ്യന്മാരിലേക്ക് വളര്‍ന്ന് അനേകം ബ്രാഹ്മണകുടുംബങ്ങളിലേക്ക് താന്ത്രിക സമ്പ്രദായം പടര്‍ന്നു.
അടിസ്ഥാന ചിന്തയുടെ അഭാവം കൊണ്ട് പരസ്പര വിരുദ്ധമായ നിലപാടുകളിലൂടെ തന്ത്ര സമ്പ്രദായം അധഃപതിച്ച് തുടങ്ങിയ കാലഘട്ടത്തില്‍ ശ്രീശങ്കരാചാര്യസ്വാമികളുടെ നേതൃത്വത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഏകീകരണം ഉണ്ടാക്കുകയും ശാസ്ത്രീയമായി അപഗ്രഥിച്ച് അടുക്കും ചിട്ടയുമുള്ള താന്ത്രിക സമ്പ്രദായം ഉണ്ടാക്കി എടുക്കുകയും ചെയ്തു. 1421 ല്‍ സാമൂതിരി രാജാവിന്റെ പതിനെട്ടര കവികളില്‍ ഒരാളായ ചേന്നാസ് മനയ്ക്കല്‍ നാരായണന് നമ്പൂതിരിപ്പാട് രചിച്ച തന്ത്രസമുച്ചയ മൂലഗ്രന്ഥമാണ് തന്ത്രശാസ്ത്രത്തിന് ആധികാരികതയും ശാസ്ത്രീയമായ അറിവും ഉണ്ടാക്കികൊടുത്തത്.
താന്ത്രിക സമ്പ്രദായം അടുത്ത തലമുറയിലേക്ക് പകര്‍ന്നുകൊടുക്കാനും ഉപാസനാധര്മ്മം അനുഷ്ഠിക്കുന്നതിനും ശക്തമായ പദ്ധതി ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. അഖിലകേരളാ തന്ത്രിമണ്ഡലത്തിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യം കേരളക്കരയില്‍ കാസര്‍കോട് മുതല്‍ പാറശാലവരെയുള്ള ബ്രാഹ്മണ ആചാര്യശ്രേഷ്ഠന്മാരെ ഒരുമിച്ച് ഒരു കുടക്കീഴില് അണിനിരത്തി തന്ത്രശാഖയ്ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്ചുതിക്ക് പരിഹാരം കാണുന്നതിനും അനന്തരതലമുറയെ ഈ വിശിഷ്ടമായ സംസ്കാരത്തിന്റെ ഭാഗമാക്കുന്നതിനും അവരുടെ ചിന്താസരണിയില്‍ ആദ്ധ്യാത്മിക സംസ്ക്കാരം വളര്‍ത്തി എടുക്കുന്നതിനുംവേണ്ടി പരിശ്രമിക്കുക എന്നതാണ്.
2010 ഡിസംബര്‍ 18ന് കൊല്ലം ആസ്ഥാനമായി സുകൃതാചാര്യ ക്ടാക്കോട്ടില്ലം ബ്രഹ്മശ്രീ എസ്. നീലകണ്ഠന്‍പോറ്റി പ്രസിഡന്റായും നീലമന ഇല്ലം ബ്രഹ്മശ്രീ വൈകുണ്ഠം ഗോവിന്ദന് നമ്പൂതിരി വൈസ്പ്രസിഡന്റായും കൃഷ്ണമന്ദിരം ബ്രഹ്മശ്രീ എന്‍.കൃഷ്ണന്‍നമ്പൂതിരി ജനറല്‍ സെക്രട്ടറിയായും മുരിങ്ങൂര്‍ വാദ്ധ്യാര്മഠം ബ്രഹ്മശ്രീ നാരായണന് നമ്പൂതിരി ജോയിന്റ് സെക്രട്ടറിയായും പൂതക്കുളം മാധവപ്പള്ളി ഇല്ലം രാധാകൃഷ്ണന് നമ്പൂതിരി ട്രഷററായും കുന്തിരിക്കുളത്തില്ലം ബ്രഹ്മശ്രീ വാമനന് നമ്പൂതിരി, നീലമന ഇല്ലം ഉണ്ണികൃഷ്ണന്‍നമ്പൂതിരി എന്നിവര്‍ അംഗങ്ങളായുമുള്ള അഖിലകേരള തന്ത്രിമണ്ഡലം 1955 ലെ 12-ാം നമ്പര്‍ ആക്ടായ തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ-ശാസ്ത്ര- ധാര്‍മ്മിക സംഘം രജിസ്റ്റര്‍ ചെയ്യല്‍ ആക്ട് അനുസരിച്ച് നിലവില്‍ വന്നു. 1958 ലെ ‘നമ്പൂതിരിസ് ആക്ട്’ അനുസരിച്ചുള്ള ഏതൊരു വ്യക്തിക്കും ഒരു ക്ഷേത്രത്തിലെ എങ്കിലും തന്ത്രാവകാശമുണ്ട് എങ്കില്‍ സംഘടനയില്‍ അംഗത്വം എടുക്കാവുന്നതാണ്.
രജിസ്റ്റേഡ് ആക്ടും ബൈലോയും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഖിലകേരളാ തന്ത്രിമണ്ഡലം. ബ്രാഹ്മണ സമുദായത്തിലെ തന്ത്രിമാരുടെ പൊതുസംഘടനയായി പ്രവര്‍ത്തിക്കുക, ക്ഷേത്രാചാരങ്ങളുടെ നടത്തിപ്പില്‍ വരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, മതവിജ്ഞാനം വളര്‍ത്തുക, സര്‍ക്കാര്‍ കോര്പ്പറേഷന്, അര്‍ദ്ധസര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തികവും സാമൂഹികവുമായ സഹായവും പരിരക്ഷയും നല്‍കുക, തന്ത്രിമാരില്‍ സഹകരണ ബോധം വളര്‍ത്തുക, വരുംതലമുറയെ ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളുടെ ശ്രേഷ്ഠത പകര്‍ന്ന് കൊടുത്ത് സമൂഹത്തില്‍ ഉയര്‍ന്ന മൂല്യബോധമുള്ള പൗരന്മാരായി വളര്‍ത്തി എടുക്കുക, മതവിജ്ഞാനം വളര്‍ത്തുന്നതിനും ഹൈന്ദവ ആചാരങ്ങളുടെ മൂല്യച്ചുതി പരിഹിക്കുന്നതിനുമായി സംഘടനയുടെ കീഴില്‍ പോഷകഘടകങ്ങള്‍ രൂപീകരിക്കുക, സമാനസ്വഭാവമുള്ള മറ്റ് സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുക എന്നിവയാണ് അഖിലകേരള തന്ത്രിമണ്ഡലത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ബ്രാഹ്മണരുടെ ഉയര്‍ച്ചയ്ക്കും ഉന്നതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന യോഗക്ഷേമസഭ- തന്ത്രിസമാജം അഖിലകേരള ബ്രാഹ്മണഫെഡറേഷന്‍ എന്നിങ്ങനെയുള്ള സംഘടനകളുമായി സഹോദര ബന്ധം സ്ഥാപിച്ച് യോജിപ്പോടെ പ്രവര്‍ത്തിച്ച് ആചാര്യന്മാരുടെ സമഗ്രമായ ഉന്നതിയാണ് അഖിലകേരളതന്ത്രിമണ്ഡലം ലക്ഷ്യംവയ്ക്കുന്നത്.
വളരെ ചെറിയ പ്രായത്തില്‍ തന്നെ ആദ്ധ്യാത്മികദര്‍ശനങ്ങള്‍ കുട്ടികള്‍ക്ക് നിരന്തരം പറഞ്ഞുകൊടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പുരുഷന്മാരെക്കാള് സമയവും സൗകര്യവും സ്ത്രീകള്‍ക്കായിരക്കും ലഭിക്കുക. നമ്മുടെ പൂര്വചരിത്രങ്ങളും നമ്മള് അനുഷ്ഠിക്കുന്ന ആചാരത്തിന്റെ അര്‍ഥതലങ്ങളും അവരിലേക്ക് എത്തിച്ചേരുന്നതിന് ഏറ്റവും നല്ലവഴി അമ്മമാര്‍ തന്നെയാണ്. നിത്യവും പൂജയും തേവാരവും പ്രാര്‍ഥനയും നാമജപവും എല്ലാമുള്ള ഗൃഹത്തില്‍ നിന്ന് വളരുന്ന കുട്ടിക്ക് അതിനോട് പ്രത്യേകമായ താത്പര്യം വരികയും അവന് വളര്‍ന്ന് വരുമ്പോള്‍ ആദ്ധ്യാത്മികവിഷയത്തില്‍ താത്പര്യമുള്ളവനായി മാറുകയും ചെയ്യും. ഈ പ്രവര്‍ത്തനത്തിന്റെ ആദ്യപടി എന്ന നിലയ്ക്ക് ആചാര്യന്മാരുടെ ഗൃഹത്തിലെ സ്ത്രീജനങ്ങളെ ബോധവത്കരിക്കുകയും അവരുടെ കൂട്ടായ്മ ഉണ്ടാക്കി എടുക്കുകയും അവരുടെ സദസില്‍ ശ്രേഷ്ഠന്മാരായിട്ടുള്ള ആചാര്യന്മാരെക്കൊണ്ട് ക്ലാസുകള്‍ എടുക്കുകയും ആചാരാനുഷ്ഠാനങ്ങളുടെ മഹത്ത്വം ശാസ്ത്രീയമായി പറഞ്ഞുകൊടുക്കുകയുമാണ് വേണ്ടത്.
ദീര്‍ഘദൃഷ്ടിയോട് കൂടി ഈ വിഷയത്തെ സമീപിച്ച് കൂട്ടായ ആലോചനയിലൂടെ അഖിലകേരളാ തന്ത്രിമണ്ഡലം അതിനുള്ള പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുകയാണ്. അതിന്റെ തുടക്കമായി അഖിലകേരളാ തന്ത്രിമണ്ഡലത്തിന്റെ തിരുവനന്തപുരം ജില്ലാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ ‘മഹിളാമണ്ഡലം’ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ ശക്തിയോടെ വ്യക്തമായ ലക്ഷ്യത്തോടുകൂടി യോജിച്ച് പ്രവര്‍ത്തിച്ചാല്‍ അടുത്ത തലമുറയെ നമുക്ക് ഏറ്റവും ശ്രേഷ്ഠരായിതന്നെ, ലോകസമൂഹത്തിന്റെ മുമ്പില്‍ ശ്രേഷ്ഠന്മാരായ ആചാര്യന്മാരായി തന്നെ വളര്‍ത്തിയെടുക്കാന്‍ കഴിയും.
തന്ത്രവിദ്യാപീഠം പോലെയുള്ള കൂടുതല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ആദ്ധ്യാത്മിക ചിന്തകള്‍ പകര്‍ന്നുകൊടുക്കാന്‍ കഴിയുന്ന ശ്രേഷ്ഠമായ സര്‍വകലാശാല ആരംഭിച്ച് ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെ മുന്‍നിര്‍ത്തി ആഗോളതലത്തില്‍ ഉയര്‍ന്ന സംസ്കാരത്തിന്റെ ഭാഗഭാക്കായി കേരളത്തിലെ പുതിയ തലമുറയെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതും അഖിലകേരള തന്ത്രിമണ്ഡലത്തിന്റെ നയമാണ്. ജാതിമത വ്യവസ്ഥിതിയില്‍ ബ്രാഹ്മണ തന്ത്രിമാര്‍ മുന്നാക്കക്കാര്‍ ആണെങ്കിലും വളരെ അധികം സാമ്പത്തിക സാമൂഹിക പരാധീനതകള്‍ അനുഭവിക്കുന്ന തന്ത്രിമാര്‍ കേരളത്തിലുണ്ട്. ഒരുകാലത്ത് നമ്മുടെ ആചാരാനുഷ്ഠാനങ്ങളെ പൗരാണികമായിതന്നെ നിലനിര്‍ത്തുന്നതിന് വലിയപങ്ക് വഹിച്ച വ്യക്തികള്‍ എന്ന നിലയ്ക്ക് അവരെ സഹായിക്കുകയും ചികിത്സാസഹായം – സാമ്പത്തിക സഹായം – പെന്‍ഷന്‍പോലുള്ള പദ്ധതികള്‍ നടപ്പിലാക്കി അവരെ സംരക്ഷിക്കേണ്ട കടമയും പൊതുസമൂഹത്തിനുണ്ട് എന്ന് തന്ത്രിമണ്ഡലം കരുതുന്നു.
മറ്റ് മതക്കാരുടെ ആരാധനാലയങ്ങളില്‍ ഉള്ളതുപോലെ ക്ഷേത്ര ആചാര്യസ്ഥാനത്തിന് പ്രത്യേക പദവിയും ക്ഷേത്രങ്ങളില്‍ അവര്‍ക്ക് വിശ്രമം, മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സൗകര്യം ഏര്‍പ്പാട് ചെയ്യുക എന്നതും വളരെ പ്രധാനകാര്യമാണ്. കേരളക്കരയിലെ ബ്രാഹ്മണ ആചാര്യന്മാരുടെ ഉയര്‍ച്ചയും ഉന്നമനവും മുന്‍നിര്‍ത്തി ഏറ്റവും ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കണം. ഹൈന്ദവ ആചാര്യന്മാരുടെ പ്രവൃത്തി പദത്തിലേക്കുള്ള അന്യരുടെ കടന്നുകയറ്റത്തെ തടയുന്നതിനും സംഘടിതമായി പ്രവര്‍ത്തിച്ചേ മതിയാകൂ. അതിനായി രൂപംകൊടുത്ത സംഘടനയാണ് അഖിലകേരള തന്ത്രിമണ്ഡലം.
അനന്തര തലമുറയില്‍ ഉയര്‍ന്ന സാംസ്കാരികചിന്ത വളര്‍ത്തുവാന്‍, സമൂഹത്തില്‍ ആചാര്യസ്ഥാനത്തിന്റെ പവിത്രത ബോദ്ധ്യപ്പെടുത്തിക്കൊടുക്കുവാന്‍ നമ്മള് സംഘടിച്ചേ മതിയാകൂ. സംഘടിക്കുക-സംഘടിച്ച് ശ്രേഷ്ഠരാകുക, ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെ കാത്തുസൂക്ഷിക്കുക, ഇതാകട്ടെ നമ്മുടെ മുദ്രാവാക്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: