പാനൂര്‍(കണ്ണൂര്‍): ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഇളംതോട്ടത്തില്‍ മനോജ് വധക്കേസില്‍ കോടതി മാറ്റാനായി സിബിഐ നല്കിയ ഹര്‍ജി തലശേരി സെഷന്‍സ് കോടതി ഈ മാസം 15 ലേക്ക് മാറ്റി. എറണാകുളം സിബിഐ കോടതിയിലേക്ക് കേസ് മാറ്റണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് കൂടുതല്‍ വാദം കേള്‍ക്കാനായി സുപ്രീംകോടതി 12 ന് കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.
പ്രതിയെ ചോദ്യം ചെയ്യാന്‍ പോലും അനുവദിക്കാതെ ജാമ്യമനുവദിച്ച തലശേരി സെഷന്‍സ് കോടതി നടപടിയിലെ വൈരുദ്ധ്യം സിബിഐ സുപ്രീംകോടതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. 20-ാം പ്രതി സിപിഎം പയ്യന്നൂര്‍ ഏരിയാസെക്രട്ടറി മധുസൂദനന് സെഷന്‍സ് കോടതി അനുവദിച്ച ജാമ്യമാണ് കോടതി മാറ്റത്തിനായി അന്വേഷണസംഘത്തെ പ്രേരിപ്പിച്ചത്. നേരത്തെ പ്രതിഭാഗം ഹൈക്കോടതിയില്‍ നല്കിയ അപേക്ഷ പരിഗണിച്ച് എറണാകുളത്ത് നിന്നും തലശേരി സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു. ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി താല്‍ക്കാലികമായി മരവിപ്പിച്ചത്. കേസില്‍ തുടരന്വേഷണത്തിന് കോടതിമാറ്റം അനിവാര്യമാണെന്നാണ് സിബിഐയുടെ വാദം.
ഈ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് ഭയന്ന് കേസില്‍ പ്രതിചേര്‍ക്കും മുന്‍പ് പി.ജയരാജന് മുന്‍കൂര്‍ ജാമ്യത്തിനും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളി. ജയരാജന്റെ തറവാടായ കിഴക്കെ കതിരൂര്‍ പാറേക്കാവില്‍ വെച്ചാണ് മനോജിനെ വധിക്കാനുളള ആദ്യ ഗൂഢാലോചന നടന്നതെന്നാണ് സിബിഐ കണ്ടെത്തല്‍. കതിരൂരിലെ മഹേഷ്, സുനൂട്ടി എന്ന സുനില്‍കുമാര്‍, സജൂട്ടി എന്ന സജിലേഷ്, റിജു എന്ന പൂഴി റിജു എന്നിവരെ ഗൂഢാലോചനക്ക് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
20-ാം പ്രതിയായ സിപിഎം ഏരിയാസെക്രട്ടറി മധുസൂദനന് കേസിലെ ഒന്നാം പ്രതി വിക്രമന് ചികിത്സക്കായി പയ്യന്നൂര്‍ സഹകരണാശുപത്രിയില്‍ സഹായം ചെയ്തു കൊടുത്തു എന്നാണ് സിബിഐ കണ്ടെത്തിയിട്ടുളളത്. കൃത്യത്തിനിടെ പരിക്കേറ്റ വിക്രമനെ സഹായിക്കാന്‍ ജില്ലയിലെ ഒരു ഉന്നത സിപിഎം നേതാവ് മധുസൂദനനെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ചോദ്യം ചെയ്യാന്‍ പോലും അനുവദിക്കാതെ ഇയാള്‍ക്ക് സെഷന്‍സ് കോടതി ജാമ്യം നല്‍കുകയായിരുന്നു. കോടതി മാറ്റത്തിനു ശേഷം മാത്രമേ തുടര്‍നടപടികളുമായി സിബിഐ മുന്നോട്ടു പോകുകയുളളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: