നിലമ്പൂര്‍: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും ഉരുള്‍പ്പൊട്ടലിലും നാടുകാണി ചുരത്തിലുണ്ടായ ഗതാഗത തടസ്സം ഭാഗികമായി പുന:സ്ഥാപിച്ചു. മണ്ണിടിഞ്ഞും കല്ലുകളിളകിവീണും, മരങ്ങള്‍ കടപുഴകിവീണുമാണ് റോഡിലെ ഗതാഗതം തടസ്സപ്പെട്ടത്. മണ്ണുമാന്തിയുടെ സഹായത്തോടെ രാവിലെ എട്ടുമണിക്ക് ആരംഭിച്ച തടസ്സം നീക്കല്‍ വൈകുന്നേരം മൂന്നുമണിവര നീണ്ടു. മൂന്നേകാലോടെ ഒരുഭാഗത്തേക്ക് വാഹനങ്ങളെ കടത്തിവിട്ടു.
നാട്ടുകാരും കേരള-തമിഴ്നാട് പൊലീസും, മൂന്ന് യൂണിറ്റ് അഗ്നിശമന സേനാവിഭാഗവും ചേര്‍ന്നാണ് തടസ്സങ്ങള്‍ നീക്കിയത്. ജില്ലാ കളക്ടര്‍ ടി. ഭാസ്കരന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് നീലഗിരി ജില്ല കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം തമിഴ്നാടിലെ പൊതുമരാമത്ത്, വന്യുവകുപ്പുകളും തടസ്സങ്ങള്‍ നീക്കുന്നതിന് സഹായവുമായി എത്തി. ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് പ്രദേശത്ത് കനത്ത മഴ ആരംഭിച്ചത്. ഏഴരയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. തേന്‍പാറ മുതല്‍ ജാറകെട്ട് വരെയുള്ള ആറ് കിലോമീറ്ററിനുള്ളിലാണ് കാര്യമായ ഗതാഗത തടസം ഉണ്ടായത്. 18 ഓളം ഭാഗങ്ങളിലായി ചെറിയ രീതിയിലുള്ള ഉരുള്‍പ്പൊട്ടലുണ്ടായി. വന്‍ മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. ചിലയിടങ്ങളില്‍ കനത്ത മഴയില്‍ മണ്ണിടിച്ചിലുമുണ്ടായി. കൂറ്റന്പാറകല്ലുകള് ഉള്‍പ്പടെ റോഡിലേക്ക് പതിച്ചിരുന്നു.
ഇരു ഭാഗത്തേക്കും പോകാനാവാതെ യാത്രാവാഹനങ്ങളുള്പ്പെടെ 100 ഓളം വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങിയിരുന്നു. ഒരു കാറിനു മുകളിലേക്കും പെരിന്തല്‍മണ്ണയില്‍ നിന്നും ഗുഡല്ലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് മുകളിലേക്കും മരക്കൊമ്പുകള്‍ വീണിരുന്നു. ചുരത്തില്‍ വാഹനത്തില്‍ കുടുങ്ങി കിടന്നവരെ രാത്രി പതിനൊന്നരയോടെ പൊലീസ് വാഹനങ്ങളിലും ആംബുലന്‍സുകളിലും കയറ്റി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു.
ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപാച്ചിലില്‍ കാരക്കോടന്‍പുഴ കരകവിഞ്ഞൊഴുകിലക്ഷങ്ങളുടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. വള്ളക്കട്ട, പുന്നക്കല്‍, വഴിക്കടവ് ടൗണ്‍, കാരക്കോട്, മണിമൂളി, മുണ്ട,പു്ധരിപ്പാടം, ആനപ്പാറ, കെട്ടുങ്ങല്‍ പ്രദേശങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. പുഴയോരങ്ങളിലെ വീടുകളില്‍ വെള്ളം കയറി വീടുപകരണങ്ങളും, വളര്‍ത്തുമൃഗങ്ങളും ഒലിച്ചുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: