ന്യൂദല്‍ഹി: സംവരണ വിഷയത്തില്‍ ആശങ്കകള്‍ മാറിയെന്നും ആര്. ശങ്കര്‍ പ്രതിമ അനാച്ഛാദനത്തിന് ഡിസംബറില്‍ കൊല്ലം സന്ദര്‍ശിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചുവെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വസതിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
രാജ്യത്തെ സംവരണ ഘടനയില്‍ മാറ്റം വരുത്തില്ല. സംവരണ വിഷയത്തില്‍ എസ്എന്‍ഡിപി യോഗത്തിന് യാതൊരു വിധ ആശങ്കയും വേണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി, വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തില്‍ മൂന്നാം മുന്നണിക്ക് എല്ലാവിധ സാധ്യതകളും ഉണ്ട്. കേരളത്തിലെ സാമൂഹ്യ സാഹചര്യങ്ങളില്‍ പിന്നാക്ക ഹൈന്ദവ വിഭാഗങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അരമണിക്കൂര്‍ ചര്‍ച്ചയില്‍ വലിയ തൃപ്തിയുണ്ടെന്നും സന്തോഷമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. നേരത്തേ അദ്ദേഹം ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കായി കൂടുതല്‍ കേന്ദ്രവ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭൂപരിഷ്കരണ നിയമത്തിന് ശേഷവും വീടില്ലാത്ത ഹൈന്ദവപിന്നാക്ക വിഭാഗങ്ങള്‍ക്കായി ഭവന-ഭൂമി പദ്ധതികള്‍ നടപ്പാക്കുന്ന കാര്യവും കൂടിക്കാഴ്ചയില്‍ വെള്ളാപ്പള്ളി നടേശന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കൂടി സഹകരണത്തോടെ ആവശ്യമായ നടപടികള്‍ക്ക് കേന്ദ്രം തീരുമാനമെടുക്കും.
അധികാരമുള്ളവരെ കാണുമെന്നും പാര്‍ലമെന്ററി മോഹങ്ങളൊന്നും തനിക്കില്ലെന്നും പഞ്ചായത്ത് മെമ്പര്‍ ആകാന്‍ പോലും തന്നെകിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഗ്രൂപ്പുകളെ തമ്മിലടിപ്പിച്ച് രസിക്കുന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് എസ്എന്‍ഡിപി നേതൃത്വത്തെ ഗുരുദേവ ദര്‍ശനങ്ങള്‍ പഠിപ്പിക്കേണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. പ്രീതി നടേശന്, തുഷാര്‍ വെള്ളാപ്പള്ളി, സുഭാഷ് വാസു എന്നിവരും വെള്ളാപ്പള്ളിയോടൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: