മൂന്നാര്‍: കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക്. സ്ത്രീ തൊഴിലാളികളും സംയുക്ത ട്രേഡ് യൂണിയന് നേതാക്കളും വെവ്വേറെ നടത്തുന്ന സമരം ഇന്നലെ സമാധാനപരമായാണ് കഴിഞ്ഞുപോയത്. പോസ്റ്റ് ഓഫീസ് ജങ്ഷനില്‍ സ്ത്രീ തൊഴിലാളികള്‍ നിരാഹാരം ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ കുത്തിയിരിപ്പ് സമരമാണ് ആയിരത്തോളം വരുന്ന സ്ത്രീ തൊഴിലാളികള്‍ നടത്തിയത്.
സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ സമരം ആര്‍ഒ ജങ്ഷനിലാണ് നടന്നത്. വൈകിട്ടോടെ ബിജെപി ജില്ലാ പ്രസിഡന്റ് പി.എ. വേലുക്കുട്ടന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധികള്‍, സ്ത്രീ തൊഴിലാളികള്‍ നടത്തുന്ന സമരത്തെ പിന്തുണച്ചെത്തി. സമരത്തിന് നേതൃത്വം നല്കുന്ന ലിസി സണ്ണിയുമായി സംസാരിച്ചു. സിപിഎമ്മിന്റെയും സിപിഐയുടെയും ഭീഷണി തങ്ങള്‍ക്കുണ്ടെന്ന് ലിസി സണ്ണി ബിജെപി നേതാക്കളെ അറിയിച്ചു.
ഇന്ന് മുതല്‍ നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനം. ഇടുക്കി എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലയിലെ തോട്ടം മേഖല സ്തംഭിച്ചിരിക്കുകയാണ്. സൂര്യനെല്ലി എസ്റ്റേറ്റില്‍ സമരം നടത്തുന്നവര്‍ ദേവികുളം ആര്‍ഡിഒ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് നടത്തി. മണിക്കൂറുകളോളം കൊച്ചി ധനുഷ്കോടി ദേശീയപാത ഉപരോധിച്ചു. ദേവികുളം പോലീസ് പിന്നീട് ഉപരോധക്കാരെ നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: