കാസര്‍ഗോട്: വിജയ ബാങ്ക് ചെറുവത്തൂര്‍ ശാഖയില്‍ കവര്‍ച്ച നടത്തിയ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. കവര്‍ച്ചയിലെ മുഖ്യ സൂത്രധാരകന്‍ കുടക് സ്വദേശിയാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ അടുത്ത സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണ്ണായക തെളിവുകള്‍ പോലീസിന് ലഭിക്കുകയായിരുന്നു. കളവുമുതല്‍ സംസ്ഥാനത്തിനു പുറത്തേക്കു കടത്തിയതായാണു സൂചന. പ്രതികള്‍ക്കായി കര്‍ണാടകത്തിലേക്കും ജാര്‍ഖണ്ഡിലേക്കും തിരിച്ചില്‍ വ്യാപിപ്പിച്ചു.
ഇസ്മയില്‍ എന്ന വ്യാജ പേരിലാണ് കവര്ച്ചകായി ബാങ്കിന് താഴത്തെ നിലയില്‍ പ്രതി മുറിയെടുത്തിരുന്നത്. ഇയാളുടെ സുഹൃത്ത് അജാനൂര്‍ ഇഖ്ബാല്‍ റോഡില്‍ താമസിക്കുന്ന അബ്ദുള്‍ ഖാദറിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. നാല് മാസം ചെറുവത്തൂരില്‍ താമസിച്ചാണ് കൊള്ള ആസൂത്രണം ചെയ്തത്. കവര്‍ച്ച നടത്തുന്നതിന് മുമ്പ് ജാര്‍ഖണ്ഡ് സ്വദേശികളായ തൊഴിലാളികളെ നാട്ടിലേക്ക് കടത്തിയതായും കണ്ടെത്തി.
അതേ സമയം ബാങ്ക് ജീവനക്കാരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. സ്വര്‍ണ്ണവും പണവും ഉള്‍പ്പടെ ഏഴരക്കോടിയുടെ മുതല്‍ അലസമായാണ് ബാങ്ക് അധികൃതര്‍ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇത് മന:പൂര്‍വ്വം ആണോ എന്നും അന്വേഷിക്കുന്നുണ്ട്. കുടക് സ്വദേശിയുമായി ബന്ധമുണ്ടന്ന് കരുതുന്ന പത്തോളം പേര് പോലീസ് നിരീക്ഷണത്തിലാണ്.
നേരത്തെ വിജയ ബാങ്കിലെയും തൊട്ടടുത്തുള്ള ചെറുവത്തൂര്‍ ഫാര്‍മേഴ്സ് ബാങ്കിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതിനുശേഷം അന്വേഷണസംഘം കൂടുതല്‍ പേരെ വിളിപ്പിച്ചു ചോദ്യം ചെയ്യുകയായിരുന്നു. വിജയ ബാങ്കിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണുന്ന പച്ചഷര്‍ട്ട് ധരിച്ചെത്തിയ യുവാവും ഒപ്പമുണ്ടായ സ്ത്രീയും പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന നിഗമനത്തിലെത്തിയിരുന്നു പോലീസ്.
വിജയബാങ്കിന്റെ ചെറുവത്തൂര്‍ ശാഖയില്‍ നിന്ന് 20.460 കിലോഗ്രാം സ്വര്‍ണവും 2.95 ലക്ഷം രൂപയുമാണ് കൊള്ളയടിക്കപ്പെട്ടത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: