കൊട്ടാരക്കര: പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നുകയറ്റം ഭാരതസംസ്കാരത്തെ ശിഥിലപ്പെടുത്തുന്നതായി കൊട്ടാരക്കര കുടുംബകോടതി ജില്ലാ ജഡ്ജി കെ.എ.രാജമോഹനന്. ലോകവയോജനദിനാചരണത്തിന്റെ ഭാഗമായി വെട്ടിക്കവല അഡീഷണല്‍ ബ്ലോക്ക് മൈലം പഞ്ചായത്ത് പള്ളിക്കല്‍ വാര്‍ഡ് ഏഴാം നമ്പര്‍ അംഗനവാടിയുടെ നേതൃത്വത്തില്‍ ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചില്‍ സംഘടിപ്പിച്ചു. മുത്തശീ മുത്തച്ഛന് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം.
മറ്റേതൊരു ദിനത്തെക്കാളും പ്രാധാന്യമേറിയതാണ് ലോക വയോജനദിനം. പ്രായമായ അച്ഛനമ്മമാരോടുള്ള മക്കളുടെ ക്രൂരതകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ ദിനം പ്രായമുള്ളവരെ സംരക്ഷിക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലാകണം. മാതാപിതാക്കളേയും ഗുരുക്കന്മാരേയും സ്നേഹിക്കാനും ആദരിക്കുവാനും പഠിപ്പിക്കുന്ന ഭാരതസംസ്കാരം ഇന്ന് സമൂഹത്തിന് കൈമോശം വന്നിരിക്കുന്നു. കുടുംബബന്ധങ്ങള്‍ വികൃതമായിക്കൊണ്ടിരിക്കുന്നു. മാതാപിതാക്കള്‍ക്ക് മക്കളോടോ മക്കള്‍ക്ക് മാതാപിതാക്കളോടോ കടപ്പാടില്ലാതാകുന്നു. മുത്തശീ-മുത്തശന്മാരെ വെറുക്കാന്‍ പഠിപ്പിക്കുന്ന അച്ഛനമ്മമാരുടെ എണ്ണം ദൈനം ദിനം വര്‍ദ്ധിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചെറിയ പ്രശ്നങ്ങളെ വിവാദമാക്കാനുള്ള ത്വര നാട്ടിലും വീട്ടിലും സമൂഹത്തിലും ഒരു പോലെ ബാധിച്ചുകഴിഞ്ഞു. ഇതിന് ഉത്തമോദാഹരമാണ് കൊട്ടാരക്കര കുടുംബകോടതിയില്‍ നിലനില്‍ക്കുന്ന നാലായിരത്തില്‍ അധികം കേസുകള്‍. കുടുംബ ബന്ധങ്ങളുടെ മാഹാത്മ്യം മനസ്സിലാക്കാതെ നിയമയുദ്ധത്തിന് കച്ചകെട്ടിയിറങ്ങുന്ന സമൂഹസ്ഥിതി മാറണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വാര്ഡ്മെമ്പര് ഡി.ഗിരിജാകുമാരി സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജ് മുരളീ ശ്രീധര്‍ മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി വിശ്വസംസ്കാരിക നവോത്ഥാനകേന്ദ്രം ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ കെ.രമണന് ആശംസയും അംഗനവാടി ടീച്ചര്‍ നൂര്ജഹാന്ബീവി നന്ദി രേഖപ്പെടുത്തി. മുത്തശീ-മുത്തശന്മാര് സംഗമത്തോടനുബന്ധിച്ച ശാന്തിഗിരി ആശ്രമത്തില്‍ നടന്ന സൗജന്യമെഡിക്കല്‍ ക്യാമ്പിന് ഡോ.കെ.വി. ബാബുരാജന്, ഡോ.ചിത്ര എന്നിവര്‍ നേതൃത്വം നല്കി. ക്യാമ്പില്‍ പങ്കെടുത്ത 200 പേര്‍ക്ക് ഔഷധങ്ങള്‍ സൗജന്യമായി നല്കി. ചടങ്ങില്‍ പള്ളിക്കല്‍ വാര്‍ഡിലെ താഴെ വലിയവീട്ടില്‍ ഗോപാലകൃഷ്ണപിള്ള, മുകളുവിള വടക്കേതില്‍ പാറുകുട്ടിയമ്മ എന്നിവരെ ആദരിച്ചു. സംഗമത്തിന്റെ ഭാഗമായി ആശ്രമത്തില്‍ 300 പേര്‍ക്ക് സദ്യ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: