തിരുവനന്തപുരം: കേരളത്തില്‍ ബിജെപി വളര്‍ച്ചയുടെ പാതയിലാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ജനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ ദേശീയരാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസിനോ കമ്മ്യൂണിസ്റ്റിനോ കഴിയാതെ വന്നതോടെയാണ് ബിജെപി വളര്‍ന്നതെന്ന് വെള്ളാപ്പളളി പറഞ്ഞു.
ധാരാളം ചെറുപ്പക്കാര്‍ ഇന്ന് ബിജെപിയില്‍ അംഗങ്ങളാകുന്നുണ്ട്. ഇക്കാര്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ സമ്മതിക്കുന്നുണ്ടെന്നും ഡിവൈഎഫ്ഐയിലേക്ക് ചെറുപ്പക്കാര്‍ വരുന്നില്ലെന്ന് അവര്‍ തന്നെ പറയുന്നുണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വെളളാപ്പള്ളി മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഭരണകാലത്ത് ന്യൂനപക്ഷ പ്രീണനമാണ് നടന്നത്. ഇതിന്റെ ഒട്ടേറെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കേരളത്തില്‍ മൂന്നിരട്ടിയിലധികം വോട്ടുകള്‍ കൂടിയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കുഴിയാനയെപ്പോലെ പിന്നോട്ടാണ് പോകുന്നതെന്നും വെളളാപ്പള്ളി തുറന്നടിച്ചു.
എസ്എന്‍ഡിപി യോഗത്തെ പിളര്‍ത്താനും തളര്‍ത്താനും പലപ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും നോക്കിയിട്ടുണ്ട്. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. അതുകൊണ്ട് തന്നെ പുതിയ സാഹചര്യത്തിലും പിളര്പ്പിനെക്കുറിച്ചുളള ചോദ്യം ഉയരുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
അരുവിക്കരയില്‍ തോറ്റതിന് ശേഷമാണ് എസ്എന്‍ഡിപി യോഗത്തിന് നേരെ സിപിഎം തിരിഞ്ഞത്. ഗുരുവിനെ കുരിശിലേറ്റിയത് തെറ്റാണെന്ന് എസ്. രാമചന്ദ്രന് പിളള പറഞ്ഞു. പക്ഷെ ഇവിടുത്തെ സഖാക്കന്മാര് അത് ന്യായീകരിക്കുകയാണ് ചെയ്തതെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഗുരുവിനെ അപമാനിച്ചതിന് ശേഷം മുക്കിന് മുക്കിന് ഗുരുസന്ദേശം പ്രചരിപ്പിക്കുന്നതിനുളള യോഗം വിളിക്കുന്നതിലൂടെ മാപ്പുപറച്ചിലാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. കണ്ണൂര്‍ ലോബി ഹൈജാക്ക് ചെയ്ത് കേരളത്തെ മുഴുവന്‍ നയിക്കാന്‍ നോക്കിയതാണ് സിപിഎമ്മിന്റെ പരാജയത്തിന് കാരണമെന്നും വെള്ളാപ്പളളി പറഞ്ഞു.
ഭൂരിപക്ഷ സമുദായങ്ങളുടെ കൂട്ടായ്മ എന്ന് പറയുമ്പോള്‍ എന്‍എസ്എസും ഉണ്ടല്ലോയെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് വെള്ളാപ്പള്ളിയുടെ മറുപടി. സംവരണ പ്രശ്നം പരിഹരിക്കേണ്ടത് തന്റെ കൂടി ഉത്തരവാദിത്വമാണ്. അതിന് ഭരണഘടന ഭേദഗതി ചെയ്യണമെങ്കില്‍ അങ്ങനെ വേണം. ഇന്നുളള സംവരണത്തില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന് ബിജെപിയുടെ ഉത്തരവാദിത്തപ്പെട്ടവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ തര്‍ക്കം വേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: