ന്യൂയോര്‍ക്ക്: ഭീകരവാദം പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കെതിരേ ഐക്യരാഷ്ട്രസഭ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യവേയാണ് സുഷമ സ്വരാജ് ഇക്കാര്യം ആവശ്യപ്പെട്ടത്. അല്ലാത്ത പക്ഷം അന്താരാഷ്ട്ര സമൂഹം കനത്ത വില നല്‍കേണ്ടിവരുമെന്നും സുഷമ സ്വരാജ് മുന്നറിയിപ്പ് നല്കി.
ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു. അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നതടക്കം യുഎന്‍ പൊതുസഭയ്ക്ക് മുന്നില്‍ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരിഫ് അവതരിപ്പിച്ച നാലിന നിര്‍ദ്ദേശങ്ങള്‍ക്ക് ശക്തമായ മറുപടിയും സുഷമ നല്കി.
ഇന്ത്യയ്ക്ക് നാലു നിര്‍ദ്ദേശങ്ങളില്ല, മറിച്ച് പാക്കിസ്ഥാന് ഭീകരവാദത്തോട് വിടപറയണമെന്ന ആവശ്യമാണ് ഉള്ളതെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞ 25 വര്‍ഷമായി ഭീകരതയുടെ ഇരയാണ് ഇന്ത്യ. 2008 ലെ മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്മാര് ഇപ്പോഴും സൈ്വര്യവിഹാരം നടത്തുന്നു. ആരാണ് ഇതിന് പിന്നിലെന്ന് ഇന്ത്യക്ക് വ്യക്തമായി അറിയാം. ഭീകര പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന നിലപാടില്‍ നിന്നും പാകിസ്ഥാന് പിന്മാറാതെ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനാവില്ലെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. രണ്ട് പാക് ഭീകരരെ ഇന്ത്യന്‍ മണ്ണില്‍ വെച്ച് ജീവനോടെ പിടികൂടിയതും സുഷമ സ്വരാജ് ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: