തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വീണ്ടും രംഗത്ത്.
വിഎസ് അച്യുതാനന്ദന് വീട്ടിലെത്തി പണം നല്‍കിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
പാര്‍ട്ടി ഓഫീസിലെത്തിയും പണം നല്‍കിയിട്ടുണ്ട്. വിഎസ് പറഞ്ഞ പലര്‍ക്കും താന്‍ ജോലി നല്‍കിയിട്ടുണ്ട്. ടികെ പളനിക്കെതിരെ കള്ളത്തെളിവ് നല്‍കിയയാള്‍ക്ക് ജോലി നല്‍കിയത് താനാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ചില സവര്‍ണര്‍ എഴുതി കൊടുക്കുന്നത് വായിക്കുകയാണ് വിഎസ് ചെയ്യുന്നത്. വേറെ ആരെയും കിട്ടാത്തതു കൊണ്ടാണ് വിഎസ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും വെളളാപ്പളളി പറഞ്ഞു.
വിഎസ് ചോദിക്കുന്നതിനെല്ലാം മറുപടി നല്കാന് താന്‍ വിഎസിന്റെ ചെലവിലല്ല ജീവിക്കുന്നത്. തന്റെ മര്യാദ കൊണ്ട് പല കാര്യങ്ങളും പുറത്ത് പറയുന്നില്ല. കൂടുതല്‍ പറയിപ്പിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപിയുടെ കണക്കുകള്‍ വിഎസ് അന്വേഷിക്കേണ്ട. കോടിയേരി ബാലകൃഷ്ണന് നമ്പ്യാരാണെന്നും നമ്പ്യാന്മാര് എസ്എന്‍ഡിപിയുടെ കണക്കന്വേഷിക്കുന്നതെന്തിനാണെന്നും വെളളാപ്പളളി ചോദിച്ചു. സിപിഎമ്മിന്റെ കണക്കന്വേഷിക്കാന് എസ്എന്‍ഡിപി വരാറില്ലെന്നും എസ്എന്‍ ട്രസ്റ്റിന്റെ കണക്ക് പറയേണ്ടിടത്ത് പറഞ്ഞോളാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപിക്ക് സിപിഐഎമ്മിനോട് അയിത്തമില്ല. ഭൂരിപക്ഷ ഐക്യത്തിനായി ഏതറ്റം വരെ പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപിയെ ഇടതു പക്ഷത്തിന് വേണ്ടാതായത് അരുവിക്കര തെരഞ്ഞെടുപ്പ് തോറ്റതുമുതലാണെന്ന് പറഞ്ഞ വെള്ളാപ്പളളി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യവുമായി ബന്ധപ്പെട്ട് എന്‍എസ്എസിനെ കടന്നാക്രമിക്കാനും മറന്നില്ല.
ഈഴവന്റെയും പിന്നാക്കകാരന്റെയും വോട്ടാണ് സിപിഐഎമ്മിന്റെ ശക്തിയെന്നാണ് സിപിഎം പറയുന്നത്. ഇപ്പോള്‍ അവര്‍ കേരളത്തില്‍ ഗുരുസന്ദേശം പ്രചരിപ്പിക്കുകയാണ്. എസ്എന്‍ഡിപി പുല്ലാണെങ്കില്‍ അതിന്റെ ആവശ്യമെന്താണെന്നും വെള്ളാപ്പള്ളി ചോദിച്ചു.
അതേസമയം വെളളാപ്പളളിയേയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെയും ജനം അര്‍ഹിക്കുന്ന അവഞ്ജയോടെ തളളുമെന്ന് വിഎസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വെള്ളാപ്പളളിക്ക് അത് മനസിലാകുമെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: