തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ രണ്ട്, അഞ്ച് തീയതികളില്‍ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന് നായര്‍ അറിയിച്ചു. ഇന്നലെ തന്നെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നവംബര്‍ 2ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും നവംബര്‍ 5ന് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും വോട്ടെടുപ്പ് നടക്കും. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും നവംബര്‍ 7ന്. 35,000ത്തോളം പോളിങ് ബൂത്തുകളില്‍ ഒരേസമയം സുരക്ഷാക്രമീകരണങ്ങളൊരുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് വോട്ടെടുപ്പ് രണ്ട് ദിവസമാക്കിയതെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ 7ന് പുറപ്പെടുവിക്കും. അന്നു മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഒക്ടോബര്‍ 14 വരെ പത്രിക സ്വീകരിക്കും. സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 15ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ 17 ആണ്.
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 ഉം 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,076 ഉം 14 ജില്ലാ പഞ്ചായത്തുകളിലെ 331 ഉം 86 മുനിസിപ്പാലിറ്റികളിലെ 3,088 ഉം 6 കോര്‍പ്പറേഷനുകളിലെ 414 ഉം വാര്‍ഡുകളിലുമാണ് തെരഞ്ഞെടുപ്പ്. കണ്ണൂര്‍ ജില്ലയില്‍ മട്ടന്നൂര്‍ നഗരസഭയിലെ തെരഞ്ഞെടുപ്പ് 2012-ല്‍ നടന്നതിനാല്‍ അവിടെ 2017-ലേ തെരഞ്ഞെടുപ്പ് നടക്കൂ.
സമാധാനപരവും നിഷ്പക്ഷവുമായ പോളിങ് ഉറപ്പ് വരുത്താന്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹകരണം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അഭ്യര്‍ഥിച്ചു. ശബരിമല മണ്ഡല തീര്‍ഥാടനത്തിന് മുമ്പ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നതായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
സ്ത്രീകള്‍ക്ക് മൂന്നു കോര്പ്പറേഷന്
7 ജില്ലാ പഞ്ചായത്ത്
പതിനാല് ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണം സ്ത്രീകള്‍ക്ക്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് . മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടിക വിഭാഗത്തിന്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 67 എണ്ണം സ്ത്രീകള്‍ക്കാണ്. 941 ഗ്രാമ പഞ്ചായത്തുകളിലെ 417 പ്രസിഡന്റ് സ്ഥാനവും സ്ത്രീകള്‍ക്കാണ്.
ആറു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ മേയര്‍ സ്ഥാനം സ്ത്രീകള്‍ക്കാണ്. 87 മുനിസിപ്പല്‍ കൗണ്‍സിലുകളിലെ 44 ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കും ആറെണ്ണം പട്ടികജാതിക്ക്. അതില്‍ മൂന്നെണ്ണം പട്ടികജാതി സ്ത്രീകള്‍ക്ക് ഒരെണ്ണം പട്ടികവര്‍ഗത്തിന്. മാനന്തവാടിയാണ് പട്ടികവര്‍ഗത്തിന് സംവരണം ചെയ്തിട്ടുളള ഏക നഗരസഭ. പട്ടിക ജാതി സ്ത്രീ: പന്തളം, തൃക്കാക്കര, വടക്കാഞ്ചേരി. പട്ടിക ജാതി: കോട്ടയം, ഇരിങ്ങാലക്കുട, കൊണ്ടോട്ടി
സ്ത്രീ സംവരണം (നഗരസഭ) നെയ്യാറ്റിന്‍കര, വര്‍ക്കല, കരുനാഗപ്പളളി, അടൂര്‍, പത്തനംതിട്ട, മാവേലിക്കര, പാല, തൊടുപുഴ, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, ആലുവ, കളമശ്ശേരി, അങ്കമാലി, ഏലൂര്‍, മരട്, ചാലക്കുടി, ഗുരുവായൂര്‍, കുന്നംകുളം, ഷൊര്‍ണ്ണൂര്‍, പാലക്കാട്, മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍, കല്‍പ്പറ്റ, മട്ടന്നൂര്‍, കാസര്‍ഗോഡ്, കൊട്ടാരക്കര, ഹരിപ്പാട്, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, താനൂര്‍, പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി, പയ്യോളി, കൊടുവളളി, പാനൂര്‍, ആന്തൂര്‍, ഫറോക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: