നാഗാസ്ത്രബന്ധനം അഴിക്കുന്നതിന് എനിക്കല്ലാതെ മറ്റാര്‍ക്കും കഴിയുന്നതല്ല. നിങ്ങള്‍ക്കീ വിപത്തേര്പ്പെട്ടെന്ന് മനസ്സിലാക്കി പാഞ്ഞെത്തിയതാണ് ഞാന്‍. ഘോരമായ ഈ നാഗപാശ ബന്ധനത്തില്‍ നിന്നും നിങ്ങള്‍ മുക്തരായിത്തീര്‍ന്നു. എപ്പോഴും ഒന്നോര്‍ക്കുക. രാക്ഷസന്മാര് പ്രകൃത്യാ ഒളിപ്പോര് നടത്തുന്നവരാണ്. നേരിട്ടെതിര്ക്കുന്നതിനേക്കാള് മറഞ്ഞുനിന്നെതിര്ക്കാനാണ് അവര്‍ ശ്രമിക്കുക. പോരില്‍ രാക്ഷസന്മാരെ ഒരിക്കലും വിശ്വസിച്ചുപോകരുത്.
സഖേ രാഘവ ധര്‍മ്മജ്ഞ രിപുണാമപി വത്സല
അഭ്യനുജ്ഞാതുമിച്ചാമി ഗമിഷ്യാമി യഥാസുഖം (യുദ്ധം 50:56)
ശത്രുക്കളില്‍പോലും ദയകാട്ടുന്ന ധര്‍മ്മജ്ഞനായ രാഘവ, എനിക്ക് വിടയരുളിയാലും. എന്ന് പറഞ്ഞ് ഗരുഡന് യാത്രയായി.വാനരന്മാരുടെ ജയജയാരവവും വെല്ലുവിളികളും കേട്ട് വിവരമറിയാന്‍ രാവണന് ആളയച്ചു. രാമാദികള്‍ നാഗപാശബന്ധനത്തില് നിന്നും മുക്തരായെന്ന വാര്‍ത്തകേട്ട് രാവണന് ആദ്യം സംശയാലുവായെങ്കിലും ദൂതന്മാര് ആ വാര്‍ത്ത നേരാണെന്ന് ഉറപ്പുകൊടുത്തപ്പോള് രാവണന് പരിഭ്രാന്തനായി. രാവണനില്‍ ജ്വലിച്ചുനിന്നിരുന്ന ഉത്സാഹജ്വാല അണഞ്ഞുപോയി. അദ്ദേഹം സ്വന്തം വിജയപ്രതീക്ഷയില്‍ സംശയാലുവായി. രണ്ടാംനാള്‍ ധുമ്രാക്ഷനെ വിളിച്ച് ശത്രുക്കളെ കൊന്നുവരാന്‍ കല്പന കൊടുത്തു. അവന് ധീരമായി പൊരുതി. വന്‍ സേനയുമായി ആക്രമണം നടത്തിയ ധൂമ്രാക്ഷന്റെ സൈന്യത്തെ ഹനുമാന് നലുപാടും ചിതറിയോടിപ്പിച്ച് നശിപ്പിച്ചു. മാരുതി ഗിരിശൃംഗമെടുത്ത് ധൂമ്രാക്ഷന്റെ തലക്കെറിഞ്ഞു. തല തകര്‍ന്ന് അവന് ചിന്നിച്ചിതറി.
മൂന്നാം ദിവസം രാവണന് യുദ്ധത്തിനയച്ചത് വജ്രദംഷ്ട്രനെയാണ്. അംഗദന്റെ യുദ്ധനൈപുണ്യത്തിനു മുമ്പില്‍ അയാളും അടിയറവ് പറഞ്ഞു. തേരും കുതിരയും മാത്രമല്ല സ്വന്തം തലയും വജ്രദംഷ്ട്രന് അംഗദന്റെ വാളിനിരയായി.
നാലാം ദിവസം യുദ്ധത്തിനു പുറപ്പെട്ടത് അകമ്പനന് ആയിരുന്നു. അകമ്പനന്റെ രൂക്ഷമായ ആക്രമണം വാനരസേനയെ ഇളക്കിമറിച്ചു. അവര്‍ നാലുപാടും ഓടിത്തുടങ്ങി. യുദ്ധക്കളം ചോരപ്പുഴയില്‍ മുങ്ങി. വാനരസേനയുടെ മദ്ധ്യത്തില്‍ നിന്നും ഹനുമാന് അകമ്പനന്റെ നേര്‍ക്ക് കുതിച്ചു. പതിനാല് ബാണങ്ങള്‍കൊണ്ട് അകമ്പനന് ഹനുമാനെ പരിക്കേല്പിച്ചു. ഹനുമാന് വൃക്ഷമെന്നു പറയപ്പെടുന്ന ബഹുശാഖകളുള്ള ഒരായുധംകൊണ്ട് അകമ്പനനെ വകവരുത്തി.
ഈ വിവരമറിഞ്ഞ രാവണന് പരിഭ്രാന്തനായി. തന്റെ തോല്‍വി അയാള്‍ ദൂരെക്കണ്ട് പകച്ചു. സൈന്യവിന്യാസത്തിന്റെ നിലയറിയാനും സാധ്യതകള്‍ വിലയിരുത്താനുമായി രാവണന് ചുറ്റിനടന്ന് എല്ലാം നോക്കിക്കണ്ട് ലങ്ക വാനരസൈന്യത്താല് വലയംചെയ്യപ്പെട്ടതായി മനസ്സിലാക്കിയ രാക്ഷസരാജന് സ്വന്തം സൈന്യാധിപനായ പ്രഹസ്തനെ വലിയ സേനാസന്നാഹത്തോടെ യുദ്ധത്തിന് നിയോഗിച്ചു.
അഞ്ചാമത്തെ ദിവസം പ്രഹസ്തന്‍ വിജയപ്രതീക്ഷയോടെ വന്‍സേനയുമായി വാനരസൈന്യത്തെ അക്രമിച്ചു. രണ്ടുസേനയും പരസ്പരം ജീവന്മരണ പോരാട്ടം തുടങ്ങി. ഇരുപക്ഷവും അത്യന്തം നാശംവിതറുന്ന ആയുധങ്ങള്‍ പരസ്പരം പ്രയോഗിച്ചു. യുദ്ധം കൊടുമ്പിരികൊണ്ടു. അതിനിടക്ക് വാനരസേന പിന്മാറുന്നുവെന്ന് സംശയംതോന്നിയ നീലന് പ്രഹസ്തനെ നേരിട്ടു. രഥം തകര്‍ക്കുകയും കുതിരകളെ കൊല്ലുകയും ചെയ്തശേഷം നീലന് പ്രഹസ്തനെ നിരായുധനാക്കി അതിനുശേഷം മുസലംകൊണ്ട് പ്രഹരിച്ചു. ഒരു വന്മരം കടപുഴകി വീഴുന്നപോലെ തലപൊട്ടിച്ചിതറി പ്രഹസ്തന്‍ നിലംപതിച്ചു.
പ്രഹസ്തവധ വൃത്താന്തമറിഞ്ഞ രാവണന് കൂടുതല്‍ ദുഃഖിതനായി. കോപംകൊണ്ട് വിറച്ചു. യുദ്ധം ഈവിധത്തില്‍ നീട്ടിക്കൊണ്ടുപോകുന്നത് ഗുണപ്രദമാവുകയില്ലെന്ന് നിര്‍ണയിച്ച് ആറാംനാള്‍ സ്വയം സേനയെ നയിക്കാന്‍ തീരുമാനമെടുത്തു.
രാവണന് തന്റേയും സേനയുടേയും നേര്‍ക്ക് അടുക്കുന്നതുകണ്ട് ശ്രീരാമന് വിഭീഷണനോട് ചോദിച്ചു. ‘ആരാണിത്? ആരാണ് രാക്ഷസ സേനയെ നയിക്കുന്നത്?’
ഇത് രാക്ഷസേശ്വരന്‍ രാവണനാണ്. സ്വയമേവ യുദ്ധത്തിന്നു വരികയാണ്. വിഭീഷണന് പ്രതിവചിച്ചു. രാവണനെ നോക്കിക്കൊണ്ട് ശ്രീരാമന് വിചാരിച്ചു
അഹോദീപ്തോ മഹാതേജാ രാവണോ രാക്ഷസേശ്വരഃ
ആദിത്യ ഇവ ദുഷ്പ്രേക്ഷ്യോ രശ്മിഭിര് ഭാതി രാവണഃ (യുദ്ധം 59:26)
ഈ രാക്ഷസേശ്വരനായ രാവണന് മഹാതേജസ്വിയാണല്ലോ, ദീപ്തിമാനാണല്ലോ? കിരണങ്ങള്‍ പ്രസരിക്കുന്ന സൂര്യനെപ്പോലെ പ്രതാപവാനുമാണ്.
അഹോ വീര്യമഹോ ധൈര്യ മഹോ സത്വ മഹോദ്യുതിഃ
അഹോ രാക്ഷസരാജസ്യ സര്വലക്ഷണ സംയുത (യുദ്ധം 59:28)
അഹോ എന്തൊരു വീര്യം? എന്തൊരു ധൈര്യം? എന്തു ബലം? സര്‍വ ലക്ഷണസമ്പന്നനായ രാക്ഷസരാജന്റെ കാന്തിവിസ്മയാവഹംതന്നെ. ഏതായാലും നേരിട്ടുവന്നത് നന്നായി. സീതാപഹരണത്തിന്റെ പക തീര്‍ക്കാന്‍ എനിക്കൊരവസരമായി. ഈ ദുഷ്ടനെ ഇന്നു ഞാന്‍ വകവരുത്തുന്നുണ്ട്. ഇങ്ങിനെ ആത്മഗതം ചെയ്തുകൊണ്ട് ശ്രീരാമന് അമ്പുംവില്ലുമെടുത്ത് യുദ്ധസജ്ജനായി നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: