ജീവിതംതന്നെ നമ്മളും ബാഹ്യലോകവും തമ്മിലുള്ള ഒരു നിരന്തര സമരാവസ്ഥയാണ്. ഓരോ നിമിഷവും നാം ബാഹ്യപ്രപഞ്ചവുമായി യഥാര്‍ത്ഥത്തിലുള്ള യുദ്ധംതന്നെ ചെയ്തുകൊണ്ടിരിക്കുന്നു; അതില്‍ തോല്ക്കുന്നെങ്കില് നമ്മുടെ ജീവിതം അവസാനിക്കാതെ തരമില്ല. ഉദാഹരണത്തിന് ഭക്ഷണത്തിനും ശ്വാസവായുവിനുംവേണ്ടി നിരന്തരമായ മല്ലടിയാണ് നാം നടത്തുന്നത്. വായുവോ ഭക്ഷണമോ കിട്ടാതായെങ്കില്‍ നാം മരിക്കുന്നു.
ജീവിതമെന്നത് തടസ്സമില്ലാതെ അനര്‍ഗ്ഗളം പ്രവഹിക്കുന്ന ഒരു തനി വസ്തുവല്ല; അതൊരു സമ്മിശ്രകാര്യമാകുന്നു. നമ്മുടെ ഉള്ളിലിരിക്കുന്ന ഏതോ ഒന്നും ബാഹ്യലോകവും തമ്മിലുള്ള കൂടിക്കുഴഞ്ഞ പോരാട്ടത്തെയാണ് ജീവിതമെന്നു നാം വിളിക്കുന്നത്. അതിനാല്‍, ഈ പോരാട്ടം അവസാനിക്കുമ്പോള്‍ ജീവിതവും അവസാനിക്കുമെന്നു വ്യക്തമാണ്. പരമമായ സുഖമെന്നാല്‍ ഈ സമരത്തിന്റെ പരിസമാപ്തിയാണ്. അപ്പോള്‍ ജീവിതവും അവസാനിക്കും; കാരണം, ജീവിതം അവസാനിക്കുമ്പോഴേ പോരാട്ടവും അവസാനിക്കുവാന്‍ നിവൃത്തിയുള്ളു.
ലോകത്തെ സഹായിക്കുന്നതുകൊണ്ട് നാം നമ്മെത്തന്നെയാണ് സഹായിക്കുന്നത്.പരസഹായാര്‍ത്ഥം ചെയ്യപ്പെടുന്ന കര്‍മ്മത്തിന്റെ പ്രധാനഫലം നമ്മെത്തന്നെ ശുദ്ധീകരിക്കുകയാകുന്നു. അന്യര്‍ക്ക് നന്മ ചെയ്യാനുള്ള നിരന്തരയത്നം മുഖേന നാം സ്വയം വിസ്മരിക്കാനാണ് നോക്കുന്നത്. ഈ ആത്മവിസ്മരണമാണ് ജീവിതത്തില്‍ നമുക്ക് അഭ്യസിക്കേണ്ട മഹത്തായ പാഠം.
സ്വാര്‍ത്ഥതകൊണ്ടു സുഖിച്ചുകളയാമെന്ന് മനുഷ്യന് ബുദ്ധിശൂന്യമായി വിചാരിക്കുന്നു; എന്നാല്‍ യഥാര്‍ത്ഥ സുഖം സ്വാര്‍ത്ഥത്തെ നിര്‍മ്മൂലം നശിപ്പിക്കുന്നതിലാണ് അടങ്ങിയിരിക്കുന്നതെന്നും, തന്നെ സുഖിയാക്കാന്‍ തനിക്കല്ലാതെ മറ്റാര്‍ക്കും കഴിയുന്നതല്ലെന്നും ദീര്‍ഘകാലത്തെ പോരാട്ടത്തിനുശേഷം ഒടുവില്‍ അവന് മനസ്സിലാക്കുന്നു. ഓരോ ഔദാര്യ പ്രകടനവും ഓരോ അനുകമ്പാവിചാരവും ഓരോ സഹായകര്‍മ്മവും ഓരോ സത്പ്രവൃത്തിയും നമ്മുടെ നിസ്സാരവ്യക്തിത്വത്തില്നിന്ന് അത്രകണ്ട് ദുരഭിമാനബോധത്തെ അകറ്റുകയും, നാം എല്ലാവരിലുംവെച്ച് എളിയവരും നിസ്സാരരുമാണെന്നുള്ള ബോധം ജനിപ്പിക്കുകയും ചെയ്യുന്നു; അതിനാല്‍ അതെല്ലാം നല്ലതുമാകുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: