കേരളത്തിന്റെ പ്രിയങ്കരനായ സൂപ്പര്‍താരം മോഹന്‍ലാല്‍ കഴിഞ്ഞ ആഴ്ച തന്റെ ബ്ലോഗിലെഴുതിയ അഭിപ്രായം മലയാളികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അനുകരിക്കേണ്ടത് താരങ്ങളെയല്ല മറിച്ച് മഹത്വ്യക്തികളെ ആയിരിക്കണമെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരിക്കയാണ്. തിരശ്ശീലയില്‍ കാണുന്ന കഥാപാത്രങ്ങളെയോ അതില്‍ അഭിനയിച്ച താരങ്ങളെയോ അല്ല ജീവിത മാതൃകകളാക്കേണ്ടതെന്ന് മോഹന്‍ലാല്‍ സഹജീവികളെ ഓര്‍മ്മിപ്പിക്കുകയുമുണ്ടായി. മഹത്തായ ജീവിതം നയിക്കുന്ന വ്യക്തിത്വങ്ങളെ മാതൃകയാക്കിക്കൊണ്ടുള്ള ഒരു തലമുറയ്ക്ക് മാത്രമേ ഉത്തരവാദിത്തത്തോടെ സാമൂഹ്യ സംരചന നടത്താനാവൂ എന്ന സത്യത്തിലേക്കാണ് മോഹന്‍ലാലിന്റെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.
മലയാളി സമൂഹം ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട ഒരു കാലിക വിഷയമാണ് മോഹന്‍ലാലിന്റെ ബ്ലോഗിലൂടെ നമുക്കു മുമ്പിലെത്തിയത്. എന്നാല്‍ അതൊന്നും മലയാളികളുടെ മനസ്സിലേക്ക് കടന്നുചെല്ലുകയോ വേണ്ടത്ര പ്രതികരണങ്ങളുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന സത്യം ആശങ്കയോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു.
മോഹന്‍ലാലിനെപ്പോലെ മലയാള സിനിമയുടെ ഉത്തുംഗശ്യംഗത്തിലെത്തിയ ഒരു ജനപ്രിയ കലാകാരന് ‘കലാകാരന്മാര് ആടിയ കലയല്ല; വലിയ മനുഷ്യര്‍ ജീവിച്ച ജീവിതമാണ് ആത്യന്തികമായി വലുതെന്ന്’ അഭിപ്രായപ്പെട്ടതിനെ മലയാളി ലാഘവത്തോടെ കാണാന്‍ പാടില്ലായിരുന്നു. ജനപ്രിയ സിനിമകളെല്ലാം കെട്ടുകഥകളാണെന്ന് ജനങ്ങള്‍ മനസിലാക്കണമെന്നുള്ള ഉപദേശവും ജനങ്ങള്‍ക്ക് നല്കാന് ലാല്‍ മറന്നില്ല. ഏറെ ആലോചിച്ചതിന് ശേഷമാണ് താന്‍ ഈ അഭിപ്രായം ബ്ലോഗില്‍ എഴുതുന്നതെന്ന് പറയാനും മോഹന്‍ലാല്‍ മടി കാണിച്ചിട്ടില്ല. ഇന്നത്തെ സാമൂഹികരംഗത്തുള്ള അപചയത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും താന്‍ ഒട്ടും മാറിനിന്നുകൊണ്ടല്ല ബ്ലോഗിലെഴുതുന്നതെന്ന് മോഹന്‍ലാല്‍ അടിവരയിട്ട് പറഞ്ഞിരിക്കയാണ്. വൈകിയാണെങ്കിലും മലയാളി ഗൗരവപൂര്‍വ്വം മോഹന്‍ലാലിന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കുകയും സ്വയം വിമര്‍ശനം നടത്തുകയും വേണം.
നമ്മുടെ യുവാക്കളെയും യുവതികളെയും ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന മേഖലയാണ് സിനിമാരംഗം. സിനിമയും ക്രിക്കറ്റുമൊക്കെ നമ്മുടെ ക്യാമ്പസുകളുടെ വഴികാട്ടിയായി മാറിയിട്ടുണ്ട്. യുവത്വത്തിന്റെ പ്രസരിപ്പും ഉപഭോക്തൃ സംസ്കാരത്തിന്റെ സ്വാധീനവും യുവതലമുറയുടെ ഉദരത്തെയും മസ്തിഷ്കങ്ങളെയും അത്യധികം നിയന്ത്രിക്കുന്ന കാലഘട്ടം കൂടിയാണിത്. ഹൈടെക് മോഷ്ടാവും ക്രിമിനലുമായ ബണ്ടിച്ചോര്‍ കേരളത്തിലെ കുട്ടികള്‍ക്കിടയില്‍, ചെറിയ ശതമാനത്തിനെങ്കിലും അനുകരണ മാതൃകയായി മാറിയെന്ന കാര്യം മറച്ചുവെക്കുന്നതിലര്ത്ഥമില്ല. സോളാര്‍ തട്ടിപ്പുകേസിലെ കുപ്രസിദ്ധ നായിക ഒട്ടേറെ കേസുകളില്‍ ജയിലില്‍ കിടന്നശേഷം ജാമ്യത്തിലിറങ്ങി മൂകാംബികയിലെത്തിയപ്പോള്‍ നമ്മുടെ കുട്ടികള്‍ ഓട്ടോഗ്രാഫില്‍ ഒപ്പിടുവിക്കാനായി ആ യുവതിക്കു ചുറ്റുമായി തടിച്ചുകൂടിയ ചിത്രം ഞെട്ടലോടെ മലയാളി കണ്ടതാണ്.
കേരളം ക്രൈം നിരക്കിലും ആത്മഹത്യാനിരക്കിലും രാജ്യത്തിന്റെ ഉപഭോഗ നിരക്കിലും മുന്‍പന്തിയിലാണുള്ളത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം രാജ്യത്ത് ഏറ്റവും കൂടുതല്‍ നടക്കുന്ന നാടും മലയാളക്കരതന്നെയാണ്. ഉപഭോഗ വസ്തുക്കളുടെ ഉപയോഗത്തിനും കേരളം ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയില്‍ കുടുതല്‍ മുന്നിലാണുള്ളത്. കൃഷിയും വ്യവസായവും താഴോട്ടുപോകുന്ന അവസ്ഥയും നമ്മുടെ സംസ്ഥാനത്തിന്റെ പരിതാപകരമായ അവസ്ഥ വിളിച്ചോതുകയാണ്.
ഒരു ധര്മ്മാധിഷ്ഠിത സാമൂഹ്യസംരചനയ്ക്ക് അനുകൂലമായ ഘടകങ്ങള്‍ ഏറ്റവും കുറച്ചു കാണുന്ന പ്രദേശമാണ് കേരളം. സിനിമയുടെ കുതിച്ചുചാട്ടത്തെ അമ്പരപ്പോടെയും നെഞ്ചിടിപ്പോടെയും നോക്കിക്കാണുന്ന ഒട്ടേറെപ്പേര്‍ നമുക്കിടയിലുണ്ട്. ഉപഭോഗതൃഷ്ണയും പലതിനോടുമുള്ള അമിതാസക്തിയും ആക്രാന്തവുമൊക്കെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട ഒരു സമൂഹക്രമത്തിലേക്ക് മലയാളിയെ കൊണ്ടെത്തിച്ചുകഴിഞ്ഞിട്ടുണ്ട്. ആത്മീയരംഗങ്ങള്പോലും അപചയത്തിന്റെ ചളിക്കുണ്ടിലേക്കു താഴുന്ന അവസ്ഥയാണുള്ളത്. ഇതൊന്നും ചിന്തിക്കാന്‍പോലും സമയമില്ലാത്തവിധം കേരളീയ സമൂഹം അപഥസഞ്ചാരത്തിന്റെ പാതയിലാണുള്ളത്.
മോഹന്‍ലാല്‍ മാതൃകയാക്കാന്വേണ്ടി നിര്‍ദ്ദേശിച്ച മഹത്വ്യക്തികളെവിടെയെന്ന ചോദ്യം നമുക്ക് ചുറ്റുമിപ്പോള്‍ വട്ടമിട്ട് കറങ്ങുകയാണ്. ഇത്തരം ആളുകളെ കണ്ടെത്താനോ മാതൃകയാക്കാനോ എളുപ്പമാകാത്തവിധം കള്ളനാണയങ്ങള്‍ എങ്ങും വിലസുകയാണ്. മൂല്യത്തകര്‍ച്ചയുടെയും വിശ്വാസ്യരാഹിത്യത്തിന്റെയും കാര്‍മേഘപടലങ്ങളാണ് എങ്ങും ദൃശ്യമായിട്ടുള്ളത്. നമ്മുടെ അപചയം മാറ്റിനി ഷോകളിലോ ക്രിക്കറ്റ് മാജിക്കിലോ മാത്രമായി ഒതുങ്ങി നില്ക്കുന്നതല്ല. മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയക്കാര്‍ എവിടെയെന്ന ചോദ്യവും ഇവിടെ ഉത്തരം തേടുകയാണ്.
സമര്‍പ്പണബോധമുള്ള പൊതുപ്രവര്‍ത്തകരും സംസ്കാരവും മാന്യതയുമുള്ള സാംസ്കാരിക നായകന്മാരും സല്‍ബുദ്ധി പ്രസരിപ്പിക്കുന്ന ബുദ്ധിജീവികളുമൊക്കെ അന്യം നിന്നുപോകുന്ന അവസ്ഥയിലേക്ക് അതിവേഗം കേരളം വഴുതിവീണിരിക്കുന്നു. ജീവിതത്തിന്റെ സമസ്തമേഖലകളിലും അഴുക്കുചാലുകള്‍ സൃഷ്ടിക്കുന്ന അപകടസ്ഥിതി പ്രകടമാണ്. ഈ സാഹചര്യത്തില്‍ മോഹന്‍ലാല്‍ ചൂണ്ടികാട്ടിയ മഹത്വ്യക്തികളെ തേടിയുള്ള പ്രയാണം അതിവേഗം ആരംഭിക്കേണ്ടിയിരിക്കുന്നു. കുറ്റാക്കുറ്റിരുട്ടിനെ പഴിക്കുന്നതിലും ഭേദം ഒരു കൈത്തിരി വെളിച്ചമെങ്കിലും തെളിയിക്കുക എന്നതാണ്. ഈ സത്യത്തിലേക്കാണ് മോഹന്‍ലാലിന്റെ വാക്കുകള്‍ നമ്മേ കൂട്ടിക്കൊണ്ടുപോകുന്നത്.
നമ്മുടെ രാജ്യം നിയമക്രമത്തിന് അമിത പ്രാധാന്യം നല്കി മനുഷ്യനിര്‍മ്മിതി രൂപപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍ രാജ്യത്തിന്റെ ഒരു പ്രധാന പോരായ്മയായി കരുതുന്ന ഒരാളാണ് ഈ ലേഖകന്‍. വ്യവസ്ഥാപിത നീതി ഉയര്‍ത്തിപ്പിടിക്കാനും നിയമ ലംഘനങ്ങള്‍ കുറയ്ക്കാനും ഭരണഘടനയ്ക്കും അതിന്റ കീഴിലുള്ള നിയമങ്ങള്‍ക്കും ബാദ്ധ്യതയുണ്ട്. അതിനെ ആര്‍ക്കും കുറച്ചുകാണാനുമാവില്ല. സമൂഹത്തില്‍ ശാന്തിയും സമാധാനവും നിയമവാഴ്ചയിലൂന്നിയ അധീശത്വവും നിലനിര്‍ത്താന്‍ നിയമവ്യവസ്ഥയ്ക്കും ജുഡീഷ്യറിയ്ക്കുമുള്ള പങ്ക് വലുതാണ്.
എന്നാല്‍ ഒരു മാതൃകാപൗരനെ വാര്‍ത്തെടുക്കുന്നതിലും മനുഷ്യനെ പൂര്ണ്ണതയിലെത്തിക്കുന്നതിലും നിയമക്രമങ്ങള്‍ക്ക് മുഖ്യപങ്കുണ്ടെന്നു പറയാനാവില്ല. രാഷ്ട്രീയ രംഗത്തിനും സിനിമപോലെയുള്ള കലകള്‍ക്കും സമൂഹമദ്ധ്യത്തില്‍ വന്‍ പ്രാധാന്യവും സ്വാധീനവുമാണുള്ളത്. പക്ഷേ മനുഷ്യനിര്മിതിയ്ക്കായുള്ള സമഗ്രത ഈ മേഖലകള്‍ക്ക് അവകാശപ്പെടാനാവില്ല. നാടിന്റെ സംസ്കാരവും പൈതൃകവും മൂല്യങ്ങളുമൊക്കെയാണ് മനുഷ്യന്റെ വളര്‍ച്ചയ്ക്കും സാമൂഹിക ഭദ്രതയ്ക്കും അടിത്തറയാവേണ്ടത്.
വര്‍ത്തമാന സാഹചര്യത്തില്‍ നമ്മുടെ യുവതലമുറയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് മാറ്റിനി ഷോയിലെ ‘ഹീറോ’കളും ‘ഹീറോയിനു’കളുമാണെന്ന ഇപ്പോഴത്തെ അവസ്ഥ മാറേണ്ടതല്ലേ? സ്വാതന്ത്ര്യം കിട്ടിയ ആദ്യനാളുകളില്‍ രാജനൈതിക നേതൃത്വങ്ങളെ ക്യാമ്പസുകളില്‍ നെഞ്ചിലേറ്റി നടക്കുന്ന യുവതലമുറയാണുണ്ടായിരുന്നത്. ഗാന്ധിജിയുടെ കണ്ണടയും സ്റ്റാലിന്റെ മീശയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഷൂസുമൊക്കെ അന്നത്തെ യുവ-വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ക്ക് ഹരമായിരുന്നു. ജീവിത മാതൃകകളായി രാഷ്ട്രീയ നേതൃത്വങ്ങളെ പ്രതിഷ്ഠിക്കാന്‍ അന്നൊക്കെ വിദ്യാര്‍ത്ഥികള്‍ മുമ്പന്തിയിലായിരുന്നു. രാഷ്ട്രീയ രംഗത്തെ മൂല്യച്യുതികളും അഴിമതിയും പുത്തന്‍ തലമുറയിലെ രാഷ്ട്രീയക്കാരെ മാതൃകകളാക്കുന്നതില്നിന്ന് യുവ-വിദ്യാര്‍ത്ഥി സമൂഹങ്ങളെ പിന്തിരിപ്പിച്ചിരുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്ന് അഭ്രപാളിയും ക്രിക്കറ്റ് ഗ്രൗണ്ടിലെ മാജിക്കുകളുമൊക്കെയാണ് യുവതലമുറയ്ക്ക് അഭികാമ്യം. അരാഷ്ട്രീയവാദം ക്യാമ്പസുകളില്‍ ശക്തിപ്പെട്ട് വരുന്നു. മൂല്യത്തകര്‍ച്ചകൊണ്ട് നട്ടം തിരിയുന്ന വര്‍ത്തമാന രാഷ്ട്രീയ അന്തരീക്ഷത്തില്‍ പുത്തന്‍ സമൂഹം അസംതൃപ്തരാവുകയും അകന്നു മാറുകയുമൊക്കെ സ്വാഭാവികമാണ്. ഇതൊന്നും ഗൗരവപൂര്‍വ്വം ചിന്തിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പൊതുവില്‍ തയ്യാറാകുന്നുമില്ല. രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ക്യാമ്പസുകള്‍ ഒരു സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ സഹായകമല്ല. ജനാധിപത്യത്തിന്റെ സുഗമമായ ഗതിപ്രവാഹത്തിനും അത് തടസ്സം സൃഷ്ടിക്കും. മാതൃകകള്‍ നഷ്ടമാകുന്നതിനെ ഗൗരവപൂര്വ്വംവീക്ഷിക്കേണ്ടിയിരിക്കുന്നു.
മോഹന്‍ലാലിന്റെ സുചിന്തിതമായ അഭിപ്രായം മലയാളികള്‍ ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട വിഷയമാണ്. പക്ഷേ മലയാളികള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ബ്ലോഗിലെ അഭിപ്രായം കാര്യമായ ചലനമുണ്ടാക്കിയെന്ന് കരുതാന്‍ നിര്‍വ്വാഹമില്ല. നമ്മുടെ ജീവിതത്തില്‍ ധാര്‍മികത സൃഷ്ടിക്കുന്നതില്‍ സുപ്രധാന പങ്കാണ് വിഭിന്ന മതവിശ്വാസങ്ങള്ക്കുള്ളത്. മതാധിഷ്ഠിത ധാര്‍മ്മികതയില്ലാത്ത രാഷ്ട്രീയം ചണ്ടിയാണെന്ന് ഉറക്കെ പ്രഖ്യാപിച്ച ഗാന്ധിജിയുടെ നാടാണിത്. നമ്മുടെ മതേതരത്വം മതനിരാസമല്ലാതെ എല്ലാ മതങ്ങളെയും തുല്യമായി കരുതി പരിപോഷിപ്പിക്കലാണ്.
കലാലയങ്ങളില്‍ കുട്ടികളുടെ മനസിലേക്ക് ധാര്‍മ്മികതയും സദാചാരനിഷ്ഠയും സന്നിവേശിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമമുണ്ടാകേണ്ടിയിരിക്കുന്നു. മോഹന്‍ലാലിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യാനും ചര്‍ച്ചയ്ക്ക് വിധേയമാക്കാനും മലയാളി മുന്നോട്ടുവരേണ്ടിയിരിക്കുന്നു. ആസന്നമായ ആപത്തുകള്‍ ഒഴിവാക്കി സുഗമമായ സാമൂഹ്യക്രമം ഇവിടെ പ്രവഹിക്കേണ്ടിയിരിക്കുന്നു. ഇതിനായി താരങ്ങള്‍ക്കുപകരം മഹത്വ്യക്തികളെ മാതൃകയാക്കുന്ന ഒരു സാമൂഹ്യ സംരചന എന്ന ആശയം വളരെ നല്ലതാണ്.
ുുൈശഹഹമശ@്യമവീീ.ശി
പ്രതികരിക്കാൻ ഇവിടെ എഴുതുക: