ആലപ്പുഴ: തെരഞ്ഞെടുപ്പു തീയതി നിശ്ചയിച്ചു. ഇനി പോരാട്ട നാളുകള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം അഞ്ചിനെന്ന് പ്രഖ്യാപനമുണ്ടായതോടെ ജില്ല പോരാട്ടച്ചൂടിലായി. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എല്‍ഡിഎഫും യുഡിഎഫും സീറ്റുധാരണകള്‍ സംബന്ധിച്ച് ചര്‍ച്ച തുടങ്ങി. ബിജെപി ആകട്ടെ ബഹുഭൂരിപക്ഷം വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ വരെ തീരുമാനിച്ചു കഴിഞ്ഞു. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി എസ്എന്‍ഡിപിയുടെ നിലപാടും ജില്ലയിലെ തെരഞ്ഞെടുപ്പു ഫലങ്ങളെ സാരമായി ബാധിക്കാനാണ് സാദ്ധ്യത. ഇത്തവണ ആറു നഗരസഭകളാണുള്ളത്. പുതുതായി രൂപീകരിച്ച ഹരിപ്പാട് കൂടാതെ ചേര്‍ത്തല, ആലപ്പുഴ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവയാണവ. 72 ഗ്രാമപഞ്ചായത്തുകളും പത്ത് ബ്ലോക്ക് പഞ്ചായത്തുകളും 23 ജില്ലാ പഞ്ചായത്തു ഡിവിഷനുകളുമാണുള്ളത്. 16,29,573 ആണ് വോട്ടര്‍മാരുടെ എണ്ണം. അന്തിമപട്ടികയാകുമ്പോള്‍ കുറച്ചുകൂടി ഉയരാം. 2,266 പോളിങ് സ്റ്റേഷനുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ക്രമീകരിക്കുക. 1,998 പോളിങ് സ്റ്റേഷനുകളാണ് ത്രിതല പഞ്ചായത്തുകള്‍ക്കു വേണ്ടത്. ബാലറ്റിനു പകരം പൂര്‍ണമായും വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നുവെന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത.
തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന പ്രകടനങ്ങളും ഉപരോധങ്ങളും നിരോധിച്ചു
ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നവംബര്‍ അഞ്ചിനു നിശ്ചയിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ കളക്ട്രേറ്റ് പരിസരത്തും ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും വരണാധികാരിയായി വിജ്ഞാപനം ചെയ്തിട്ടുള്ള ഉദ്യോഗസ്ഥരുടെ ഓഫീസ് പരിസരത്തും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളും ധര്‍ണ്ണകളും ഉപരോധങ്ങളും പൂര്‍ണ്ണമായി നിരോധിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്തിന്റെ സംവരണ
മണ്ഡലങ്ങളായി
ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ അധ്യക്ഷതയിലായിരുന്നു നറുക്കെടുപ്പ്. സ്ത്രീ സംവരണ വാര്‍ഡ്, പട്ടികജാതി സ്ത്രീസംവരണ വാര്‍ഡ്, പട്ടികജാതി സംവരണ വാര്‍ഡ് എന്ന ക്രമത്തില്‍ വിശദവിവരങ്ങള്‍. സ്ത്രീ സംവരണം: വാര്‍ഡ് 1-അരൂര്‍, 3-പള്ളിപ്പുറം, 4-കഞ്ഞിക്കുഴി, 5-ആര്യാട്, 7-ചമ്പക്കുളം, 14-ഭരണിക്കാവ്, 15-കൃഷ്ണപുരം, 16-പത്തിയൂര്‍, 17-മുതുകുളം, 18-കരുവാറ്റ, 22-വയലാര്‍, 23-മനക്കോടം.
പട്ടികജാതി സ്ത്രീ സംവരണം: വാര്‍ഡ് 14-ഭരണിക്കാവ്.പട്ടികജാതി സംവരണം: വാര്‍ഡ്2-പൂച്ചാക്കല്‍.
മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയില്‍ നിലവില്‍ വന്നതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. ജില്ലയിലെ പൊതുസ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റു സംഘടനകളോ ഫഌക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. നിലവില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റു സംഘടനകളുടെയും ഫഌക്സ് ബോര്‍ഡുകള്‍ അതത് സംഘടനകള്‍ തന്നെ നീക്കണം. അല്ലാത്ത പക്ഷം ജില്ലാ ഭരണകൂടം അത് നീക്കുകയും അതിനുള്ള ചെലവ് ബന്ധപ്പെട്ട സംഘടനകളില്‍ നിന്ന് ഈടാക്കുകയും ചെയ്യും.
ഫോര്‍വേഡ് ബ്ളോക്ക്
65 വാര്‍ഡുകളില്‍ മത്സരിക്കുമെന്ന്
ആലപ്പുഴ: ഫോര്‍വേഡ് ബ്ളോക്ക് ജില്ലയില്‍ 65 വാര്‍ഡുകളില്‍ മത്സരിക്കുമെന്ന് ജില്ലാ സെക്രട്ടറി കളത്തില്‍ വിജയന് പത്രസമ്മേളനത്തില്‍ അറിയിച്ചു. വെണ്മണി പഞ്ചായത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും ആല, ചെറിയനാട് പഞ്ചായത്തുകളിലും മറ്റു പഞ്ചായത്തുകളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടാകും. എല്‍ഡിഎഫുമായി ഇതുവരെ സീറ്റുധാരണകള്‍ ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എന്‍ഡിപിയടക്കമുള്ള സാമുദായിക സംഘടനകളുമായി സിപിഎം കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാകമ്മറ്റിയംഗം ബി. വിശ്വരൂപന് പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: