ആലപ്പുഴ: സിപിഎം അണികള്‍ സ്വന്തം പാര്‍ട്ടി എംഎല്‍എയെത്തന്നെ കബളിപ്പിച്ചു. ക്ഷുഭിതനായ ജി. സുധാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്യാതെ സ്ഥലംവിട്ടു. പുന്നപ്ര വടക്കുപഞ്ചായത്ത് നാലാം വാര്‍ഡില്‍ പോളേപ്പറമ്പ്- ആലുംപറമ്പ് റോഡിന്റെ ഉദ്ഘാടന ചടങ്ങിലാണ് നാടകീയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. റോഡുനിര്‍മ്മാണത്തില്‍ വ്യാപക അഴിമതിയുള്ളതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം എന്നപേരിലാണ് പ്രദേശത്തെ സിപിഎമ്മുകാര്‍ എംഎല്‍എയെ ക്ഷണിച്ചത്. എന്നാല്‍ നിര്മ്മാണോദ്ഘാടനച്ചടങ്ങില്ലാതെയാണ് നേരത്തെ റോഡുനിര്‍മ്മാണം ആരംഭിച്ചത്. പ്രദേശമാകമാനം റോഡിന്റെ ഉദ്ഘാടനം എംഎല്‍എ നിര്‍വ്വഹിക്കുമെന്ന് നോട്ടീസും ഫ്ളക്സ് ബോര്‍ഡിലും പ്രചരിപ്പിക്കുകയും ചെയ്തു.സ്ഥലത്തെത്തിയപ്പോഴാണ് നിര്മ്മാണോദ്ഘാടനമല്ല, റോഡിന്റെ ഉദ്ഘാടനമാണ് താന്‍ നിര്‍വ്വഹിക്കുന്നതെന്ന് എംഎല്‍എ അറിയുന്നത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ കാണ്‍കെ എംഎല്‍എ ക്ഷുഭിതനായി മടങ്ങുകയായിരുന്നു. ഉദ്ഘാടചടങ്ങിനായി എടുത്ത സാമഗ്രികളെല്ലാം ഉപയോഗിക്കാതെ മടക്കി നല്‍കേണ്ടിവന്നു. ജനപ്രതിനിധികളെയും പൊതുജനങ്ങളെയും കബളിപ്പിച്ച സംഘാടകര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: