ചെന്നൈ: ഐഎസ്എല്‍ രണ്ടാം പതിപ്പിന് കളത്തില്‍ തീപിടിച്ചു. ആദ്യ അങ്കത്തില്‍ നിലവിലെ ജേതാക്കള്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം. അവസാന വിസില്‍ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ആതിഥേയര്‍ ചെന്നൈയിന് എഫ്സിയെ രണ്ടിനെതിരെ മൂന്നു ഗോളിന് തുരത്തി കൊല്‍ക്കത്ത. മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗയുടെ ഇരട്ട പ്രഹരം ചാമ്പ്യന്മാര്ക്ക് കരുത്തായി. വാല്‍മിറോ ലോപ്പസ് റോച്ച മൂന്നാം ഗോള്‍ കണ്ടെത്തിയപ്പോള്‍, ചെന്നൈയിന്റെ ആശ്വാസം ജെജെ ലാല്‍പെഖുലിയ, എലാനോ ബ്ലൂമര്‍ എന്നിവര്‍.
ഒന്നാം മിനിറ്റില്‍ കോര്‍ണര്‍ സമ്പാദിച്ച് സമ്മര്‍ദം തുടങ്ങിയത് ചെന്നൈ. എന്നാല്‍, എലാനോയുടെ ഹെഡ്ഡര്‍ ലക്ഷ്യത്തില്‍ നിന്ന് ഏറെ അകലെ. ആറാം മിനിറ്റില്‍ കൊല്‍ക്കത്ത തിരിച്ചടിച്ചു. അത്ലറ്റികോയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ജാവി ലാറ എടുത്തെങ്കിലും പന്ത് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ രണ്ടാം പതിപ്പിലെ ആദ്യ മഞ്ഞക്കാര്‍ഡ്.
അത്ലറ്റികോയുടെ ഇയാന്‍ ഹ്യൂമിനെ ഫൗള്‍ ചെയ്തതിന് ചെന്നൈയിന് എഫ്സിയുടെ ഇന്ത്യന്‍ പ്രതിരോധനിരതാരം ഹര്‍മന്‍ജ്യോത് സിങ്ങിനെ റഫറി ബുക്ക് ചെയ്തു. 13-ാം മിനിറ്റില്‍ മത്സരത്തിലെയും സീസണിലെയും ആദ്യ ഗോള്‍, അത്ലറ്റികോയുടെ മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗയുടെ ബൂട്ടിലൂടെ. ബോര്‍ജ എടുത്ത ഫ്രീകിക്ക് കൈയിലൊതുക്കാന്‍ ചെന്നൈയിന് എഫ്സിയുടെ അര്‍മേനിയന്‍ ഗോളി അപൗല ഈഡല്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഈഡലിന്റെ കയ്യില്‍ നിന്ന് വഴുതി വീണ പന്ത് ആരാലും മാര്‍ക്ക് ചെയ്യാതെ നിന്ന പോസ്റ്റിഗ അനായാസം വലയിലേക്ക് തട്ടിയിട്ടു. മൂന്നു മിനിറ്റിനുശേഷം ചെന്നൈയിന് എഫ്സിക്ക് സമനില പിടിക്കാനുള്ള അവസരം കൈവന്നെങ്കിലൂം സാധിച്ചില്ല. എലാനോയുടെ അളന്നുമുറിച്ച പാസ് നല്കാന് മുന്നേറ്റനിര താരങ്ങള്‍ക്ക് കഴിഞ്ഞില്ല.
മുപ്പത്തിയൊന്നാം മിനിറ്റില്‍ ചെന്നൈയിന്റെ ആക്രമണങ്ങള്‍ക്ക് ഫലം കണ്ടു. ഏറെക്കുറെ മൈതാനമധ്യത്തുനിന്ന് എലാനോ നല്കിയ അളന്നുമുറിച്ച ക്രോസ് ഫിക്രു ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ഗോളി അമരിന്ദര്‍ സിങ്ങിന് കൈയിലൊതുക്കാനായില്ല. അമരിന്ദറിന്റെ കൈയില്‍ നിന്ന് വഴുതി വീണ പന്ത് ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുലിയ അനായാസം വലയിലേക്ക് തട്ടിയിട്ടു (1-1).
ഏഴുപതാം മിനിറ്റില്‍ അത്ലറ്റികോ വീണ്ടും ലീഡ് നേടി. പ്രതിരോധനിര താരം ബര്‍ണാഡ് മെന്‍ഡിയുടെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. മെന്‍ഡി നല്കിയ ബാക്ക് പാസ് ചെന്നൈയിന് ഗോളി അപൗല ഈഡലിന് കൈയിലൊതുക്കാന്‍ കഴിയുന്നതിന് മുന്നേ ഹെല്‍ഡര്‍ പോസ്റ്റിഗ പന്ത് പിടിച്ചെടുത്ത് വലംകാലുകൊണ്ട് തൊടുത്ത ആംഗുലര്‍ ഷോട്ട് ചെന്നൈയിന് വലയില്‍ കയറി (2-1). ആറു മിനിറ്റിനു ശേഷം ചാമ്പ്യന്മാരുടെ മൂന്നാം ഗോള്‍.
മൈതാനമധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്തുമായി ഇടതുവിങ്ങിലൂടെ ഓടിക്കയറിയ ഇയാന്‍ ഹ്യും തളികയിലെന്നവണ്ണം വച്ചുനീട്ടിയ ക്രോസ് തകര്‍പ്പന്‍ ബുള്ളറ്റ് ഹെഡ്ഡറിലൂടെ സ്പാനിഷ് താരം വാല്‍മിറോ വലയിലെത്തിച്ചു (3-1). രണ്ട് മിനിറ്റിനു ശേഷം അത്ലറ്റികോയ്ക്ക് ലഭിച്ച പെനാല്‍റ്റി ജാവിയര്‍ ലാറയ്ക്ക് വലയിലെത്തിക്കാനായില്ല.
നിശ്ചിത സമയം പൂര്‍ത്തിയാകാന്‍ രണ്ടു മിനിറ്റ് ശേഷിക്കെ പെനാല്‍റ്റിയിലൂടെ എലാനോ ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും സമനില ഗോളിനുള്ള സമയം പിന്നീടുണ്ടായില്ല. അവസാനം എലാനോയുടെ ഷോട്ട് ക്രോസ് ബാറിന് മുകളില്‍ക്കൂടി പറന്നതോടെ ആതിഥേയരുടെ സമനില സ്വപ്നവും പൊലിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: