എരുമേലി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡായ മൂക്കന്‍പെട്ടിയില്‍ മത്സരിക്കാനെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്മാറ്റത്തിനൊരുങ്ങുന്നു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിയമാവലി കാറ്റില്‍ പറത്തി ലോക്കല്‍ കമ്മറ്റിയുടെ ഒത്താശയില്‍ സ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖ്യാപിച്ച് രംഗത്തെത്തിയതാണ് പാര്‍ട്ടില്‍ ചേരിതിരിവിനും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയരിക്കുന്നത്.
മൂക്കന്‍പെട്ടി വാര്‍ഡില്‍ മത്സരിക്കാനുള്ള മുന്‍ പഞ്ചായത്തംഗം കൂടിയായ നേതാവിനെ നിര്‍ത്താന്‍ ബ്രാഞ്ച് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാനോ, ബ്രാഞ്ച് കമ്മറ്റി വിളിച്ചു ചേര്‍ക്കാനോ ലോക്കല്‍ കമ്മറ്റി നേതാക്കള്‍ക്ക് കഴിഞ്ഞില്ലെന്നും അണികള്‍ പറയുന്നു.വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ട ബ്രാഞ്ച് കമ്മറ്റി പ്രതിനിധികളെ നോക്കുകുത്തികളാക്കി സ്ഥാനാര്‍ത്ഥിയായി എത്തിയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും സ്ഥാനാര്‍ത്ഥിക്കെതിരെയും പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്.
സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതടക്കമുള്ള ചര്‍ച്ചകള്‍ക്കായി നടന്ന പല കമ്മറ്റികളിലും ബ്രാഞ്ച്-ലോക്കല്‍ കമ്മറ്റി നേതാക്കളെ ക്ഷണിക്കാറില്ലെന്നും ചില വനിതാംഗങ്ങളെ ബോധപൂര്‍വ്വം ഒഴിവാക്കാനുള്ള നീക്കം നടക്കുകയാണെന്നും അണികള്‍ തന്നെ പറയുന്നു. എന്നാല്‍ മൂക്കന്‍പെട്ടിയില്‍ പ്രമുഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കുടുംബത്തിലെ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ബ്രാഞ്ച് കമ്മറ്റിയുടെ അഭിപ്രായം വരുന്നതിന് മുമ്പ് തന്നെ മുന്‍ പഞ്ചായത്തംഗത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നിലും ദുരൂഹതയുണ്ടെന്ന് പ്രമുഖ സഖാക്കളുടെ നിലപാട്.
ബ്രാഞ്ച് കമ്മറ്റിയുടെ ശക്തമായ എതിര്‍പ്പ് വന്‍ പരാജയത്തിന് വഴിയൊരുക്കുമെന്ന ഭീതിയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥി പിന്മാറാനൊരുങ്ങുന്നതെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
വാര്‍ഡംഗമെന്ന നിലയില്‍ കഴിഞ്ഞകാല പ്രവര്‍ത്തനം വളരെ മോശമായിരുന്നുവെന്നും പാര്‍ട്ടിക്ക് ഇത് ഏറെ പേരുദോഷമുണ്ടാക്കിയെന്നുമുള്ള അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ച് കമ്മറ്റി ശക്തമായ പ്രതിഷേധം ഉന്നയിക്കുന്നത്. എല്‍ഡിഎഫ് സ്വതന്ത്രനായി വിജയിച്ച നിലവില്‍ വാര്‍ഡംഗമായ എം.എസ്. സതീഷ് വീണ്ടും സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന വാര്‍ത്തയും പുറത്തുവന്നതോടെ സിപിഎം വെട്ടിലായിരിക്കുകയാണ്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആദ്യമെത്തിയ നേതാവിനെ മാറ്റിയാല്‍ അണികളില്‍ കുറേപ്പേര് എതിരാകുകയും സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വന്‍ പരാജയംമേറ്റുവാങ്ങാന് സാധ്യതയുണ്ടെന്നും നേതാക്കള്‍ തന്നെ വിശ്വസിക്കുന്ന സാഹചര്യത്തില്‍ മൂക്കന്‍പെട്ടിയിലെ വാര്‍ഡ് സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് കടുത്ത തലവേദനയാണുണ്ടാക്കിയിരിക്കുന്നത്. ഇതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും അണികളിലും ചില പ്രാദേശിക നേതാക്കളിലും പ്രതിഷേധം ഉടലെടുത്തിട്ടുണ്ടും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: