ചങ്ങനാശ്ശേരി: അടിസ്ഥാനമൂല്യങ്ങള്‍ നഷ്ടപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനോ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമാകുവാനോ വിശാലഹിന്ദുഐക്യത്തില്‍ പങ്കുചേരുന്നതിനോ എന്‍എസ്എസ് തയ്യാറല്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
മതേതരത്വം സംരക്ഷിക്കുക, ജനാധിപത്യം ഉറപ്പുവരുത്തുക, സമുദായപുരോഗതിയിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായി പ്രവര്‍ത്തിക്കുക, സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുക എന്നീ അടിസ്ഥാനമൂല്യങ്ങള്‍ കൈവിടാതെയുള്ള പ്രവര്‍ത്തനമാണ് നായര്‍ സര്‍വീസ് സൊസൈറ്റിയുടേത്. അതിന് ഒരു നൂറ്റാണ്ടിലേറെക്കാലത്തെ പഴക്കവുമുണ്ട്. ചങ്ങനാശ്ശേരിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍എസ്എസ്സിന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സമദൂരനിലപാടാണ് സ്വീകരിച്ചുവരുന്നത്. രാഷ്ട്രീയപാര്‍ട്ടികളെല്ലാം ശക്തമാകണമെന്ന അഭിപ്രായമാണ് എന്‍എസ്എസ്സിനുള്ളത്. എങ്കില്‍ മാത്രമേ ശക്തമായ ഭരണപക്ഷവും പ്രതിപക്ഷവും ഉണ്ടാവുകയുള്ളൂ. അപ്പോഴാണ് ജനാധിപത്യം വിജയിക്കുക. മറ്റു മതവിഭാഗങ്ങള്ക്കെന്നപോലെ ഹൈന്ദവന്റെ പൊതുവായ താല്പര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്. അതിന് വിശാലഹിന്ദുഐക്യത്തില്‍ പങ്കാളിയായേ തീരൂ എന്ന അഭിപ്രായം എന്എസ്എസ്സിനില്ല. ഹൈന്ദവരെ വൈകാരികമായി വേര്‍തിരിക്കുന്ന സംവരണ-സംവരണേതരപ്രശ്നങ്ങള് ഒരിക്കലും ഹിന്ദുഐക്യത്തിന് ഗുണകരമാവില്ലെന്നതും ഒരു വസ്തുതയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
21ന് പൊതു അവധി പ്രഖ്യാപിക്കണം
ചങ്ങനാശേരി: ദുര്ഗ്ഗാഷ്ടമിദിനമായ 21 ന് പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു.ഈ വര്‍ഷത്തെ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവ യഥാക്രമം ഒക്ടോബര്‍ 21, 22, 23 തീയതികളിലാണ്. പൂജവയ്പ് സാധാരണ ദുര്ഗ്ഗാഷ്ടമിദിനത്തില് വൈകിട്ടും, പൂജയെടുപ്പ് വിജയദശമിദിനത്തില്‍ രാവിലെയുമാണ്. എന്നാല്‍ ജ്യോതിഷപ്രകാരം ഈ വര്‍ഷം പൂജവയ്ക്കേണ്ടത് ദുര്‍ഗ്ഗാഷ്ടമിയുടെ തലേദിവസമായ 20-ാം തീയതി വൈകിട്ടോ, ദുര്ഗ്ഗാഷ്ടമിദിനത്തില് രാവിലെയോ വേണമെന്നാണ്. അക്കാര്യം സര്‍ക്കാര്‍ കലണ്ടറില്‍ സൂചിപ്പിച്ചിട്ടുമുണ്ട്.
ആയതിനാല്‍ ദുര്ഗ്ഗാഷ്ടമിദിനമായ 21 പൊതുഅവധിയായി പ്രഖ്യാപിക്കേണ്ടതാണ്. ഈ ആവശ്യം മുഖ്യമന്ത്രിയോട് രേഖാമൂലം ഉന്നയിച്ചിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: