കാസര്‍കോട്: ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ചെര്‍ക്കളയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ നിന്നും ഒരുചാക്കില്‍ സൂക്ഷിച്ച സ്വര്‍ണ്ണം പോലീസ് കണ്ടെടുത്തു.
ഇന്നലെ വൈകിട്ടോടെയാണ് പ്രത്യേക അന്വേഷണ സംഘം ചെര്‍ക്കളയിലെത്തി സ്വര്‍ണ്ണം കണ്ടെടുത്തത്. നാട്ടുകാര്‍ വിവരമറിഞ്ഞെത്തുമ്പോഴേക്കും പോലീസ് സ്വര്‍ണ്ണവുമായി മടങ്ങിയിരുന്നു.
അതേസമയം, സ്വര്‍ണ്ണം വിജയാ ബാങ്കില്‍ നിന്നും കവര്‍ന്നതാണോ, കുഡ്ലു ബാങ്ക് കവര്‍ച്ചാ കേസില്‍ ബാക്കി കിട്ടാനുള്ളതാണോ എന്ന്വ്യക്തമല്ല. കുടകില്‍ വെച്ച് കഴിഞ്ഞ ദിവസം പിടിയിലായ ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ളയിലെ മുഖ്യ സൂത്രധാരനായ കുടകിലെ ഇസ്മായില്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മുസ്തഫയെ കര്‍ണാടകയില്‍ വെച്ച് പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.
ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണ്ണം കണ്ടെടുത്തതെന്നാണ് സൂചന. അതേസമയം കണ്ടെടുത്ത സ്വര്‍ണ്ണം കട്ടി രൂപത്തിലായിരുന്നുവെന്നും ഇത് കള്ളക്കടത്ത് സ്വര്ണ്ണമാണെന്നുമുള്ള സൂചനയും പുറത്തു വന്നിട്ടുണ്ട.് ചെര്‍ക്കളയിലെ ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണര്‍ സ്വര്‍ണ്ണം സൂക്ഷിക്കാന്‍ തിരഞ്ഞെടുത്തത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശവാസികളായ ആര്‍ക്കെങ്കിലും കവര്‍ച്ചയുമായി ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിച്ചു വരുന്നു.
മുഖ്യപ്രതിയടക്കം നാലു പേര് പിടിയില്‍
തൃക്കരിപ്പൂര്‍: ചെറുവത്തൂരിലെ വിജയ ബാങ്ക് കവര്‍ച്ച കേസിലെ മുഖ്യപ്രതി കുടക് സ്വദേശി മുസ്തഫ ഉള്‍പ്പെടെ നാലു പേര് പിടിയിലായി. കുടകില്‍ സ്ഥിര താമസമാക്കിയ മുസ്തഫ മലയാളിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. നാലുപേരെയും കുടകില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
2010ല്‍ കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറിയില്‍ നിന്നും പട്ടാപ്പകല്‍ പതിനഞ്ച് കിലോ സ്വര്‍ണവും ഏഴ് ലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസിലെ പ്രതിയായ അബ്ദുല്‍ ലത്തീഫ്, എ.ടി.എം കവര്‍ച്ച ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയായ മുബഷീര്‍, കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഗേറ്റിന് സമീപമുള്ള അബ്ദുല്‍ ഖാദര്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. പോലീസ് തയ്യാറാക്കിയ മുഖ്യപ്രതിയുടെ രേഖാചിത്രം തിരിച്ചറിഞ്ഞ കുടകിലെ നാട്ടുകാരാണ് പ്രതികളെക്കുറിച്ചുള്ള വിവരം പോലീസിന് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: