കോഴിക്കോട്: ഇ-ടെണ്ടറിന്റെ പേരില്‍ സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറച്ചുവെച്ച സര്‍ക്കാറിന്റെ തന്ത്രം പുറത്തായി. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് ഇ-ടെണ്ടര്‍ പരിധി 15 ലക്ഷമാക്കി ഉയര്‍ത്തിയ നടപടിയാണ് സര്‍ക്കാറിന്റെ പാപ്പരത്തം വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് നല്കാനാകാതെ നട്ടം തിരിയുകയായിരുന്നു സര്‍ക്കാര്‍. പദ്ധതി ചെലവ് ഇതുവരെയായിട്ടും 15 ശതമാനത്തിനടുത്തേ ആയിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 836.69 കോടി രൂപ ചെലവഴിച്ചപ്പോള്‍ ഈ വര്‍ഷമത് 754.19 കോടിയേ ആയിട്ടുള്ളൂ. പണമില്ലാത്തതിനാല്‍ സംസ്ഥാനത്ത് മരാമത്ത് പ്രവര്‍ത്തികള്‍ സ്തംഭിച്ചിരിക്കയാണ്. ഇതിന് കാരണം പണമില്ലാത്തതല്ല, ഇ-ടെണ്ടര്‍ സംബന്ധിച്ച പ്രശ്നമാണെന്നായിരുന്നു സര്‍ക്കാറിന്റെ വിശദീകരണം.
ഇ-ടെണ്ടര്‍ പരിധി ഉയര്‍ത്തുന്ന തര്‍ക്കം കോടതിയിലുള്ളതിനാലാണ് ഫണ്ട് വിനിയോഗത്തില്‍ കുറവുണ്ടാകുന്നത്. തര്‍ക്കം കോടതിയില്‍ തന്നെ പരിഹരിക്കാന്‍ എജി ഇടപെടല്‍ കാര്യക്ഷമമാക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.
എന്നാല്‍ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പ്രവര്ത്തികള്ക്കേ ഇ-ടെണ്ടര്‍ ആവശ്യമുള്ളൂ. ഗ്രാമപഞ്ചായത്തുകളില്‍ അപൂര്‍വ്വം പ്രവര്‍ത്തികളേ ഈ തുകയ്ക്ക് മുകളില്‍ വരൂ എന്നിരിക്കെ സര്‍ക്കാറിന്റെ നിലപാടിലെ പൊള്ളത്തരം വ്യക്തമാക്കി ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ഇ-ടെണ്ടര്‍ തര്‍ക്കവിഷയമാക്കിയ സര്‍ക്കാര്‍ അത് പരിഹരിക്കാന്‍ താല്പര്യം കാണിച്ചില്ലെന്ന് മാത്രമല്ല വൈകിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്.
ഇപ്പോള്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉടന്‍ നിലവില്‍ വരുമെന്നതായതോടെ സര്‍ക്കാര്‍ കളം മാറ്റിയിരിക്കയാണ്. ഇനി ഒരു പ്രവര്‍ത്തിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കില്ലെന്നും പദ്ധതിക്കായി പണം ട്രഷറിയില്‍ നിന്ന് പോകില്ലെന്നും വ്യക്തമാണ്. ഈ കണക്കുകൂട്ടലിലാണിപ്പോള് സര്‍ക്കാര്‍ കോടതിയ്ക്ക് പുറത്ത് ഇ-ടെണ്ടര്‍ പരിധി അഞ്ച്ലക്ഷത്തില്‍ നിന്ന് പതിനഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: