തിരുവനന്തപുരം: സനാതനധര്‍മവും വേദപാരമ്പര്യവും വലിയ വെല്ലുവിളി നേരിടുകയാണെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ബായി. ജന്മം കൊണ്ടു മാത്രമല്ല അനുഷ്ഠിക്കുന്ന വൈദികപാരമ്പര്യത്തിന്റെ ബലം കൊണ്ടുകൂടിയാണ് ഒരാള്‍ നമ്പൂതിരിയാകുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അഖിലകേരള തന്ത്രി മണ്ഡലത്തിന്റെ അഞ്ചാമത് സംസ്ഥാനസമ്മേളനവും ആചാര്യകുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗൗരി ലക്ഷ്മീ ബായി.
നമ്പൂതിരി സമുദായം ഇന്ന് വെല്ലുവിളി നേരിടുന്നത് പുറത്തുനിന്നല്ല സമുദായത്തിനുള്ളില്‍ നിന്നു തന്നെയാണ്. പുറത്തുനിന്നുള്ള ശത്രുക്കളെ അകറ്റിനിര്‍ത്താം. പക്ഷേ അകത്തുള്ള പോരായ്മകളെ ഇല്ലാതാക്കിയില്ലെങ്കില്‍ സമുദായം ചരിത്രത്തില്‍ മാത്രമായി അവശേഷിക്കും. വൈദിക സംസ്കാരം ഇല്ലാതായാല്‍ രാജ്യം തന്നെ നശിക്കും. വരുംതലമുറകളെ വൈദിക സംസ്കാരത്തില്‍ കൂടി വളര്‍ത്തണം. ഭാവിയില്‍ തറ്റുടുത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ പോയി സമരം ചെയ്യേണ്ട ഗതികേടിലേക്ക് സമുദായം എത്തരുത്. എന്തുവില കൊടുത്തും വേദപാരമ്പര്യം നിലനിര്‍ത്തണം. വൈദികരുടെ സേവനം നാടിനാവശ്യമാണെന്നും അവര്‍ പറഞ്ഞു.
പൂജ കഴിക്കല്‍ മാത്രമല്ല തന്ത്രി സമൂഹത്തിന്റെ ലക്ഷ്യമെന്നും മുഴുവന്‍ സമൂഹത്തെയും നേര്‍വഴിക്ക് നയിക്കല്‍ കൂടിയാണെന്നും യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി പറഞ്ഞു. പൂജാമേഖല വലിയ പരീക്ഷണം നേരിടുന്നു.
ക്ഷേത്രാചാരങ്ങള്‍ കൃത്യമായി നടത്താനുള്ള ഉത്തരവാദിത്തം തന്ത്രിമാര്‍ പ്രകടിപ്പിക്കണം. ഹിന്ദുക്കള്‍ ഒരുമിച്ചു നിന്ന് ഹൈന്ദവതത്ത്വങ്ങള്‍ ലോകത്തിന് ബോധ്യപ്പെടുത്തണം. സാത്വികത, സ്വഭാവശുദ്ധി, സംസ്കാരശുദ്ധി എന്നിവ കൊണ്ട് രാഷ്ട്രത്തെ സേവിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഭൂപരിഷ്കരണം മൂലം നഷ്ടവും കഷ്ടതയുമുണ്ടായത് കൂടുതലും ബ്രാഹ്മണര്‍ക്കാണെന്ന് സമുന്നതി കോര്പ്പറേഷന് ചെയര്മാന് പ്രയാര്‍ ഗോപാലകൃഷ്ണന് തന്ത്രി മണ്ഡലത്തിന്റെ ലോഗോ പ്രകാശിപ്പിച്ചു കൊണ്ട് പറഞ്ഞു. താന്ത്രിക-വൈദിക വിദ്യകള്‍ പഠിപ്പിക്കാന്‍ സംവിധാനം വേണം. അത് പഠിപ്പിക്കുന്നതിന് ഫീസ് വാങ്ങരുത്. എന്നാല്‍ പഠിപ്പിക്കുന്നവര്‍ക്ക് മാന്യമായ ശമ്പളം കിട്ടണം. ഇതേക്കുറിച്ച് ദേവസ്വംബോര്‍ഡ് അടക്കമുള്ള സ്ഥാപനങ്ങള്‍ ഗൗരവമായി ചിന്തിച്ച് നടപടി സ്വീകരിക്കണം. പൂജാരിമാര്‍ക്ക് അറിവ് മാനദണ്ഡമാക്കി ഗ്രേഡിംഗ് ഏര്‍പ്പെടുത്തണം. അഗ്രഹാരങ്ങള്‍ പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ സഹായം നല്കുന്നതു പോലെ നാലുകെട്ടുകളും പുനരുദ്ധരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അഖിലകേരള തന്ത്രി മണ്ഡലം സംസ്ഥാന പ്രസിഡന്റ് സുകൃതാചാര്യ ക്ടാക്കോട്ടില്ലം എസ്. നീലകണ്ഠന്‍പോറ്റി അധ്യക്ഷത വഹിച്ചു. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ബായിയെ നീലകണ്ഠന് പോറ്റിയും അക്കീരമണ്‍ കാളിദാസ ഭട്ടതിരിയെ അശ്വതി തിരുനാളും പൊന്നാട അണിയിച്ച് ഫലകം നല്കി ആദരിച്ചു. മുന്നാക്ക സമുദായ സംരക്ഷണ മുന്നണി പ്രസിഡന്റ് എസ്. രാധാകൃഷ്ണന് പോറ്റി, തന്ത്രവിദ്യാപീഠം വര്‍ക്കിംഗ് പ്രസിഡന്റ് കൃഷ്ണന് നമ്പൂതിരി മുല്ലപ്പള്ളി, എന്‍. വിഷ്ണു നമ്പൂതിരി തെക്കേടത്തുമന, അഖിലകേരള ബ്രാഹ്മണ ഫെഡറേഷന് സെക്രട്ടറി ജനറല്‍ എസ്. സുബ്രഹ്മണ്യന് മൂസത്, വൈകുണ്ഠം ഗോവിന്ദന് നമ്പൂതിരി, പ്രൊഫ നീലമന വി.ആര്. നമ്പൂതിരി, രാഹുല്‍ ഈശ്വര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ വാഴയില്‍മഠം എസ്. വിഷ്ണുനമ്പൂതിരി സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: