തിരുവനന്തപുരം: കേരളത്തില്‍ ഉത്പ്പാദിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും കീടനാശിനി അവശിഷ്ടം ഗണ്യമായി കുറഞ്ഞുവരുന്നതായി കാര്‍ഷിക സര്‍വകലാശാലയുടെ റിപ്പോര്‍ട്ട്.
2015 ജനുവരി മുതല്‍ ജൂണ്‍വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ കേരളത്തിലെ അന്താരാഷ്ട്ര നിലവാരമുള്ള ഏക പരിശോധനാശാലയായ വെള്ളായണി ലാബില്‍ വിശകലനം ചെയ്ത് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
തിരുവനന്തപുരം, കാസര്‍ഗോഡ്, കോട്ടയം ജില്ലകളിലെ പച്ചക്കറി കടകള്‍, സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി ചന്തകള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച 46 ഇനം പച്ചക്കറികളുടെ 163 സാമ്പിളുകളില്‍ പുതീന ഇല, പയര്‍, കാപ്സിക്കം (മഞ്ഞ), കറിവേപ്പില എന്നിവയുടെ സാമ്പിളുകള്‍ മാത്രമാണ് നിഷ്കര്‍ഷിച്ചിരിക്കുന്ന പരിധിക്ക് മുകളില്‍ വിഷാംശം കണ്ടെത്തിയത്.
എഫ്എസ്എസ്എഐ നിഷ്കര്‍ഷിച്ചിരിക്കുന്ന പരിധിക്ക് താഴെയോ പരിധി നിശ്ചയിച്ചിട്ടില്ലാത്തതോ ആയ വിഷാംശം കണ്ടെത്തിയ ഇനങ്ങളില്‍ പാവക്ക, കാപ്സിക്കം (പച്ച), സാമ്പാര്‍ മുളക്, മല്ലിയില, തക്കാളി, ബജി മുളക്, കാപ്സിക്കം (ചുവപ്പ്), പാര്‍സലി എന്നിവ ഉള്‍പ്പെടുന്നു.കാര്‍ഷിക സര്‍വകലാശാലയുടെ റിപ്പോര്‍ട്ടുകളുടെ ഫലമായി കീടനാശിനി അവശിഷ്ടത്തിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളിലുണ്ടായ അവബോധവും മാരക രാസവസ്തുക്കളടങ്ങിയ കീടനാശിനികളുടെ ഉപയോഗത്തില്‍ വന്ന കുറവുമാണ് ഭൂരിഭാഗം സാമ്പിളുകളും വിഷരഹിതമായിത്തീരാന് കാരണമെന്ന് സര്‍വകലാശാല വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: