ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ വീട്ടില്‍ കൊണ്ടുപോയി നിരവധി തവണ പണം കൊടുത്തിട്ടുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വിഎസ് ചോദിച്ചപ്പോഴെല്ലാം ലക്ഷക്കണക്കിന് രൂപയാണ് നല്‍കിയിട്ടുള്ളത്. വിഎസിന്റെ ആവശ്യപ്രകാരം അദ്ദേഹം നിര്‍ദ്ദേശിച്ച എംഎല്‍എമാര്‍ക്കും പലതവണയായി ലക്ഷക്കണക്കിന് രൂപ നല്‍കിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
വിഎസ് പക്ഷക്കാരായ എംഎല്‍മാര്‍ക്കാണ് വിഎസ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പണം നല്‍കിയത്. മുതിര്‍ന്ന നേതാവായ ടി.കെ. പളനിക്കെതിരെ പ്രവര്‍ത്തിച്ച ആള്‍ക്ക് ജോലി നല്കാന് വിഎസ് ആവശ്യപ്പെട്ടുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയതായും വെള്ളാപ്പള്ളി പറഞ്ഞു. സ്വന്തം വീട്ടിലെ അഴിമതി അവസാനിപ്പാക്കാന്‍ കഴിയാത്ത വി.എസ്. അച്യുതാനന്ദന് നാടുനന്നാക്കാന്‍ നടക്കുന്നത് പരിഹാസ്യമാണ്. ആദ്യം സ്വന്തം കുടുംബത്തിലെ അഴിമതികള്‍ വിഎസ് അവസാനിപ്പാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
എസ്എന്‍ ട്രസ്റ്റില്‍ അംഗമായാല്‍ കണക്ക് ബോധ്യപ്പെടുത്താമെന്ന് കോടിയേരിക്കും വെള്ളാപ്പള്ളി മറുപടി നല്കി. തെരുവിലുള്ളവര്‍ ചോദിക്കുമ്പോള്‍ കണക്കു പറയാന്‍ അവരുടെ ചെലവിലല്ല കഴിയുന്നത്. കാല്കാശുമുടക്കാതെ കണക്കു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ ട്രസ്റ്റിന്റേയും എസ്എന്‍ഡിപിയുടേയും കണക്കുകള്‍ കൃത്യമായി ഓഡിറ്റ് നടത്തി പാസ്സാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ സിപിഎമ്മിനുണ്ടായ വിഭ്രാന്തി സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു തുടങ്ങിയതിന്റേതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: