ധാക്ക: ബംഗ്ലാദേശില്‍ ജപ്പാന്കാരന് കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരര്‍. ജപ്പാന്‍കാരനായ കോനിയോ ഹോഷിയെ (65) വധിച്ചത് തങ്ങളാണെന്ന് ട്വിറ്ററിലൂടെ ഭീകരര്‍ അറിയിച്ചു.
തലസ്ഥാനമായ ധാക്കയ്ക്ക് വടക്ക് കോവ്നിയ ജില്ലയിലെ രംഗ്പൂരില് വെച്ചാണ് ഹോഷിക്കു നേരെ ആക്രണം ഉണ്ടായത്. തന്റെ കൃഷിയിടത്തിലേക്ക് റിക്ഷയില്‍ പോകുമ്പോള്‍ അജ്ഞാതരായ തോക്കുധാരികള്‍ ഹോഷിയുടെ നേര്‍ക്കു നിറയൊഴിച്ചശേഷം കടന്നുകളയുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഹോഷിയുടെ മരണം സംഭവിച്ചത്.
ഒരാഴ്ചയ്ക്കിടെ ബംഗ്ലാദേശില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ വിദേശിയാണ് ഹോഷി. കഴിഞ്ഞയാഴ്ച ഇറ്റാലിയന്‍ സന്നദ്ധ പ്രവര്‍ത്തകനായ സിസേറാ ടവെല്ല(55) ധാക്കയില്‍ അക്രമികളുടെ വെടിയേറ്റ് മരിച്ചിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഐഎസ് ഏറ്റെടുത്തിരുന്നു.
ടവെല്ലയ്ക്കു നേരെ നടന്ന ആക്രണത്തിന് സമാനമായ ആക്രമണമാണ് ജാപ്പനീസ് പൗരനു നേരെയും ഉണ്ടായിരിക്കുന്നതെന്നും അതിനാല്‍ അക്രമികളുടെ ഉദ്ദേശ്യം ഒന്നാകാമെന്ന് ആഭ്യന്തര മന്ത്രി അസദുസ്സമന്‍ ഖാന് സൂചിപ്പിച്ചിരുന്നു.
തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് ധാക്കയിലെ ജാപ്പനീസ് എംബസി പൗരന്മാര്ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. രണ്ട് ആക്രണ സംഭവങ്ങളെയും തുടര്‍ന്ന് രാജ്യത്തെ വിദേശ പൗരന്മാര് ഭീതിയിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: