മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മലപ്പുറത്തെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ചേരിതിരിവ് തുടരുന്നു. ഒറ്റയ്ക്ക് മത്സരിക്കാന്‍ തങ്ങളാരേയും അനുവദിക്കില്ലെന്ന് ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞു.
മലപ്പുറം ജില്ലയില്‍ എല്ലാ കാലത്തും കോണ്‍ഗ്രസ്- ലീഗ് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പക്ഷേ അത് മുന്നണിയെ ബാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലപ്പുറത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം ഏഴിന് തിരുവനന്തപുരത്ത് യോഗം ചേരുമെന്നും മജീദ് വ്യക്തമാക്കി.
മലപ്പുറത്തെ 12 പഞ്ചായത്തുകളില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി ലീഗ് സംസ്ഥാന നേതൃത്വം തന്നെ സമ്മതിക്കുന്നു. മലപ്പുറത്തെ വിവിധ പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. എന്നാല്‍ ശക്തി കേന്ദ്രമായതിനാല്‍ ലീഗ് ഇതിന് തയ്യാറല്ല. ഇതോടെ സീറ്റ് വിഭജന തര്‍ക്കം മലപ്പുറത്ത് ശക്തമാകാനാണ് സാധ്യത.
അതേസമയം കൊല്ലത്ത് കൂടുതല്‍ സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലാണ് ലീഗ് ജില്ലാ കമ്മറ്റി. അഞ്ച് സീറ്റുകളിലാണ് നേരത്തെ മത്സരിച്ചിരുന്നത്. പിന്നീട് ഒരു സീറ്റ് കോണ്‍ഗ്രസിന് നല്കി. ഇത്തവണ അഞ്ച് സീറ്റും ലഭിക്കണമെന്നാണ് ലീഗിന്റെ ആവശ്യം.
അഞ്ച് സീറ്റ് ലഭിച്ചില്ലെങ്കില്‍ എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് ലീഗ് ജില്ലാ സെക്രട്ടറി അറിയിച്ചു. മാത്രവുമല്ല വിമതരെ നിര്‍ത്തി കാലു വാരുന്ന പരിപാടി കോണ്‍ഗ്രസ് ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. അതിനിടെ മുന്നണിക്ക് പുറത്ത് നിന്ന് തീരുമാനമെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കെപിഎ മജീദ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: