കൊല്ലം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊല്ലത്തെ സീറ്റ് വിഭജനത്തില്‍ ആര്‍എസ്പിയുടെ നിലപാട് യുഎഡിഎഫിന് തലവേദനായാകുന്നു. കൊല്ലം കോര്‍പ്പറേഷനില്‍ 20 സീറ്റുകള്‍ വേണമെന്ന ആര്‍എസ്പിയുടെ നിലപാടാണ് കോണ്‍ഗ്രസിന്റെ തലവേദനയ്ക്ക് കാരണം. എന്നാല്‍ ഘടകക്ഷികളുടെ അവകാശവാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
യുഡിഎഫില്‍ തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ഘടകക്ഷി തങ്ങളാണെന്നും ലയനത്തോടെ കൊല്ലത്ത് പാര്‍ട്ടിക്കുണ്ടായിരുന്ന ശക്തി പതിന്മടങ്ങ് വര്‍ദ്ധിച്ചതായും ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്പിയുടെ അവകാശവാദം. അതിനാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ സീറ്റിന്റെ കാര്യത്തില്‍ യാതൊരുവിധ വിട്ട് വീഴ്ചയ്ക്കും ഒരുക്കമല്ലെന്നും ആര്‍എസ്പി വ്യക്തമാക്കുന്നു. തര്‍ക്കമില്ലാതെ പതിന്നാല് സീറ്റുകളില്‍ മത്സരിക്കാന്‍ അവകാശമുണ്ടെന്നും ബാക്കി സീറ്റുകള്‍ കക്ഷിനില അനുസരിച്ച് വീതം വെയ്ക്കുമ്പോള്‍ ആര്‍എസ്പിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നും ആര്‍എസ്പി കൊല്ലം ജില്ലാ സെക്രട്ടറി അഡ്വ.ഫിലിപ്പ്.കെ.തോമസ് പറഞ്ഞു.
കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് ആര്‍ക്കും ആഗ്രഹം തോന്നുക സ്വാഭാവികമാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ യുഡിഎഫില്‍ ചര്‍ച്ച നടത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നും കൊല്ലം ഡിസിസി പ്രസിഡന്റ് വി.സത്യശീലന് പറയുന്നു. അന്‍പത്തിയഞ്ചംഗ കോര്‍പ്പറേഷനില്‍ ആര്‍എസ്പിയുടെ ആവശ്യം അംഗീകരിക്കുന്ന പക്ഷം ലീഗും കൂടുതല്‍ സീറ്റുകളെന്ന ആവശ്യം കടുപ്പിക്കും.
അടുത്തിടെ നടന്ന ജില്ലാ കണ്വഷനില് സംസ്ഥാന സെക്രട്ടറി എ എ അസീസും ആര്‍എസ്പി നിലപാട് സംശയാതീതമായി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ ഇന്നത്തെ നിലയ്ക്ക് യോജിച്ചവണ്ണം പരിഗണന വേണമെന്നായിരുന്നു അസീസിന്റെ നിലപാട്. എന്നാല്‍ ഇതിനോടകം തന്നെ വിവിധ ഗ്രൂപ്പുകള്‍ പറഞ്ഞുറപ്പിച്ച് കഴിഞ്ഞ ഡിവിഷനുകള്‍ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസും തയ്യാറല്ല. സീറ്റുകളില്‍ ഭൂരിപക്ഷവും ഘടകക്ഷികള്‍ക്ക് വീതം വെച്ച് നല്‍കുകയെന്നത് കോണ്‍ഗ്രസിനും ചിന്തിക്കാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: