മുംബൈ: ബിസിസിഐ അധ്യക്ഷനായി ശശാങ്ക് മനോഹറിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച മുബൈയില്‍ നടന്ന ബിസിസിഐയുടെ പ്രത്യേക ജനറല്‍ ബോഡിയോഗത്തില്‍ ഏകകണ്ഠേനയാണു ശശാങ്ക് മനോഹര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇത് രണ്ടാം തവണയാണു ശശാങ്ക് മനോഹര്‍ ബിസിസിഐയുടെ അധ്യക്ഷസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുന്നത്.
2008-11 കാലത്ത് ശശാങ്ക് മനോഹര്‍ ബിസിസിഐ അധ്യക്ഷനായിരുന്നു. കിഴക്കന്‍ മേഖലയിലെ ആറു യൂണിറ്റുകളും ശശാങ്കിന്റെ നിയമനത്തെ പിന്തുണച്ചു. ബംഗാളില്‍ നിന്ന് സൗരവ് ഗാംഗുലി, ത്രിപുരയില്‍ നിന്ന് സൗരവ് ദാസ്ഗുപ്ത, അസാമില്‍ നിന്ന് ഗൗതം റോയ്, ഒഡിഷയില്‍ നിന്ന് ആശിര്ബാദ് ബെഹ്റ, ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനു വേണ്ടി സഞ്ജയ് സിംഗ് എന്നിവരും ശശാങ്ക് മനോഹറെ പിന്തുണച്ചു.
2011 ലോകകപ്പിനുശേഷം പ്രസിഡന്റ് സ്ഥാനം വിട്ടൊഴിഞ്ഞ മനോഹര്‍ ഇനിയൊരിക്കലും ആ സ്ഥാനത്തേക്കില്ലെന്ന നിലപാടിലായിരുന്നു. മിസ്റ്റര്‍ ക്ലീന്‍ എന്നു വിളിപ്പേരുള്ള മനോഹറിന് ഇന്ത്യന്‍ ക്രിക്കറ്റിലെ കളങ്കിതര്ക്കെതിരേ എന്നും പോരാടിയ ചരിത്രമാണുള്ളത്.
2010ല്‍ ഐപിഎല്‍ കമ്മീഷണറായിരുന്ന ലളിത് മോദിയുടെ പുറത്താകലിനു വഴിയൊരുക്കിയതും, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനിലൂടെയെത്തിയ മനോഹറായിരുന്നു.
2017വരെ ശശാങ്ക് മനോഹറിന് പ്രസിഡന്റ് പദവിയില്‍ തുടരാനാവും. മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.ശ്രീനിവാസന് പങ്കെടുത്തില്ല. പിഎസ് രാമനാണ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: