തട്ടിക്കൂട്ട് ഉദ്ഘാടനങ്ങള്‍ മുടങ്ങി
നേതാക്കള്‍ നിരാശയില്‍
മാവേലിക്കര: തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വന്നതോടെ രണ്ടുദിവസങ്ങളായി നടത്താനിരുന്ന തട്ടിക്കൂട്ട് ഉദ്ഘാടനങ്ങള്‍ മുടങ്ങിയതിന്റെ നിരാശയിലാണ് ജനപ്രതിനിധികളും നേതാക്കളും.
അഞ്ചിന് മാത്രമേ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയുള്ളുവെന്ന ധാരണയില്‍ ഇന്ന് ഉച്ചവരെ നിരവധി ഉദ്ഘാടനങ്ങളാണ് നിശ്ചയിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നതോടെ വൈകിട്ട് മുതല്‍ നടക്കാനിരുന്ന എല്ലാ ഉദ്ഘാടനങ്ങളും മാറ്റിവയ്ക്കേണ്ടി വന്നു.
മാവേലിക്കര എംഎല്‍എ ആര്. രാജേഷിന് രണ്ടു ദിവസങ്ങളിലായി ഏകദേശം ഇരുപത്തിയഞ്ചോളം ഉദ്ഘാടനങ്ങളായിരുന്നു ഉണ്ടായിരുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളും, പദ്ധതിയില്‍ ഉള്െപ്പടുത്തിയിട്ടുണ്ടെന്ന് അവകാശവാദം ഉന്നയിച്ചുമാണ് പലതും ഉദ്ഘാടനം ചെയ്യുന്നത്.
മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആറോളം പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. അഞ്ചിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം എത്തുമെന്ന ധാരണയില്‍ ഇന്നും നാളെയുമായി നിരവധി ഉദ്ഘാടനങ്ങള്‍ നിശ്ചയിച്ചിരുന്നു. ഇതെല്ലാം മുടങ്ങി.
കഴിഞ്ഞ ദിവസം കുറത്തികാട് ആരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള വരേണിക്കല്‍ സബ് സെന്ററിന്റെ ഉദ്ഘാടനം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഗേറ്റിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയാണ് നിര്‍വ്വഹിച്ചത്. ഇന്നലെ കുറത്തികാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കിടത്തി ചികിത്സാ കേന്ദ്രം ഉദ്ഘാടനം ഇവിടെയുള്ള ജീവനക്കാരെ പോലും മുന്‍കൂട്ടി അറിയിക്കാതെയാണ് നടത്തിയത്. മുന്‍ മന്ത്രി ജി.സുധാകരന് അടക്കമുള്ളവര്‍ എത്തിയപ്പോഴാണ് ഉദ്ഘാടന വിവരം പലരും അറിയുന്നത്.
ചെന്നിത്തലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ അംഗന്‍വാടി ഉദ്ഘാടനം ചെയ്യാനുള്ള വാര്‍ഡ് മെമ്പര്‍ കൂടിയായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നീക്കം നാട്ടുകാര്‍ തടഞ്ഞിരുന്നു.
ഗ്രാമ പഞ്ചായത്തുകളില്‍ വാര്‍ഡുകള്‍ തോറും ഉദ്ഘാടന മാമാങ്കങ്ങളാണ് നടത്തിയത്. 2015-16 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന അവകാശവാദമായിട്ടായിരുന്നു ഉദ്ഘാടനങ്ങള്‍. ഇതില്‍ ഭൂരിഭാഗവും റോഡുകളുടെ നിര്‍മ്മാണമായിരുന്നു.
അഞ്ചുവര്‍ഷം കാര്യമായ പദ്ധതികള്‍ നടപ്പിലാക്കാതിരുന്നവര് അവസാനനാളുകളില്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ വോട്ടു തട്ടാനുള്ള തന്ത്രമാണെന്നാണ് ആക്ഷേപമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: