സേനാമുഖങ്ങളെല്ലാം വേണ്ടപോലെ പരിരക്ഷിക്കുന്നതിന്ന് സചിവന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയശേഷം രാവണന് വാനരസൈന്യങ്ങള്‍ക്കുനേരെ അടുത്തു. രാവണന് അടുക്കുന്നതുകണ്ട് സുഗ്രീവന് ആദ്യമേ രാവണനെ നേരിട്ടു. രാവണന് സുഗ്രീവനെ മുറിവേല്‍പ്പിച്ചു.
ബാണമേറ്റ് അലറിക്കൊണ്ട് സുഗ്രീവന് നിലംപതിച്ചു. ഗവാക്ഷന്‍, ഗവയന്‍, സുഷേണന്, ഋഷഭന് തുടങ്ങിയ വാനരവീരന്മാര് പാറകള്‍ അടര്‍ത്തിയെടുത്തു രാവണന്റെ നേരെ പാഞ്ഞടുത്തു. പക്ഷെ അസ്ത്രപ്രയോഗത്താല്‍ രാവണന് അവരെയെല്ലാം തുരത്തിയോടിച്ചു. അവര്‍ രാമസമീപത്തിലെത്തി. രാമന് ശരവുമെടുത്തു രാവണനെ എതിര്‍ക്കാന്‍ തുനിഞ്ഞു. ആ സമയത്ത് രാവണനെ നേരിടാന്‍ തന്നെ അനുവദിക്കണമെന്ന് താന്‍ ജ്യേഷ്ഠനോടഭ്യര്‍ത്ഥിച്ചു.
ജ്യേഷന്റെ അനുമതിയോടും ആശീര്‍വാദത്തോടും പുറപ്പെട്ട തന്നെ പിന്നിലാക്കിക്കൊണ്ട് മാരുതി രാവണനെ നേരിട്ടു. രാവണനെ നോക്കി ഹനുമാന് പറഞ്ഞു. നിനക്ക് ആപത്തടുത്തിരിക്കുന്നു. എന്റെ വലതുകൈ നിന്റെ പ്രാണനെ ഇടിച്ച് പുറത്തുചാടിക്കുന്നതാണ്. ഇതുകേട്ട് രാവണന് വളരെ ലാഘവത്തോടെ പറഞ്ഞു. നിനക്ക് കഴിയുമെങ്കില്‍ അപ്രകാരം ചെയ്യുക. രാവണനെ തല്ലിയവനെന്ന ശാശ്വതമായ കീര്‍ത്തി നിനക്ക് അതുമൂലം ലഭിക്കും.
നിന്റെ കരബലം അറിഞ്ഞശേഷം ഞാന്‍ നിന്റെ കഥ അവസാനിപ്പിച്ചേക്കാം. ഇതുകേട്ട് മാരുതി അക്ഷകുമാരന്റെ കഥ മറന്നുപോയോ എന്ന് ചോദിച്ചു. ഇതുകേട്ട് കോപിഷ്ഠനായ രാവണന് ഹനുമാന്റെ നെഞ്ചത്ത് ആഞ്ഞൊരടി വെച്ചുകൊടുത്തു. അടിയേറ്റ ഹനുമാന് ആടിയുലഞ്ഞു. പക്ഷെ പെട്ടെന്നുതന്നെ തന്റെ നിലയുറപ്പിച്ച് അളവറ്റ കോപത്തോടെ മാരുതി രാവണന്റെ നെഞ്ചിലും തിരിച്ചടിച്ചു. രാവണനും ഒന്നുലഞ്ഞു. ഹനുമാന്റെ കരുത്തിനെപ്പറ്റി പ്രശംസിച്ചു. സാധുവാനര വീര്യേന ശ്ലാഘനീയോളസിയേ രിപുഃ (വാനരാ ശത്രുവാണെങ്കിലും നിന്റെ ബലവും വീര്യവും പ്രശംസനീയമാണ്.) ഇതുകേട്ട് മാരുതി പ്രതികരിച്ചു.
ധിഗസ്തു മമവീര്യേണ യസ്ത്വം ജീവസി രാവണഃ (യുദ്ധം 59:65)
കഷ്ടം. എന്റെ തല്ലുകൊണ്ടിട്ടും രാവണന് മരിക്കാതെ ജീവിച്ചിരിക്കുന്നുവല്ലോ?
ഹനുമാന്റെ ഈ കൊള്ളിവാക്കുകേട്ട് കോപംകൊണ്ട് കലിതുള്ളിയ രാവണന് ഹനുമാനെ മുറിവേല്പിച്ചുവീഴ്ത്തി. ഇതുകണ്ട് നീലന് പാഞ്ഞെത്തി. രാവണന് നീലനേയും അടിച്ച് നിലംപരിശാക്കിയ ശേഷം ലക്ഷ്മണനെ നേരിട്ടു. രണ്ടുപേരും ആദ്യം നടത്തിയത് വാഗ്യുദ്ധമാണ്. പിന്നീടാണ് ആയുധമെടുത്തത്. രാവണബാണങ്ങളെ താന്‍ നശിപ്പിക്കുകയും അദ്ദേഹത്തിന്റെ വില്ല് എയ്തു മുറിക്കുകയും ചെയ്തു. കോപിതനായ രാവണന് ലക്ഷ്മണന്റെ നേര്‍ക്ക് മയന്‍കൊടുത്തവേല്‍പ്രയോഗിച്ചു. ശരങ്ങളെക്കൊണ്ട് ആശക്തി ആയുധത്തെ തടുക്കാന്‍ ലക്ഷ്മണന് കഴിഞ്ഞില്ല. ശക്തി ആയുധമേറ്റ് ലക്ഷ്മണന് മൂര്‍ച്ഛിച്ചുവീണു. ലക്ഷ്മണനെ രഥത്തിലെടുത്തിട്ട് ലങ്കയിലേക്ക് കൊണ്ടുപാകാന്‍ ശ്രമിച്ച രാവണന്റെ നേര്‍ക്ക് മാരുതി ചാടിവീണു. രാവണനെ തലങ്ങുംവിലങ്ങും പ്രഹരിച്ച് ബോധംകെടുത്തിയശേഷം ലക്ഷ്മണനേയും എടുത്തുകൊണ്ട് മാരുതി രാമസവിധത്തിലെത്തി വേണ്ട ഉപചാരങ്ങള്‍ ചെയ്യാനാരംഭിച്ചു. സൗമിത്രിക്ക് ബോധം തിരിച്ചുകിട്ടി.
മാരുതിയുടെ പ്രഹരമേറ്റ് നിലംപതിച്ച രാവണന് വാനരസേനയെ നിര്‍ദ്ദയം സംഹരിക്കാന്‍ തുടങ്ങി. അതുകണ്ട ശ്രീരാമന് രാവണനെ നേരിട്ടു. തന്റെ യുദ്ധപാടവം വെളിവാക്കത്തക്കവിധത്തില്‍ രാമന് രാവണന്റെ രഥം തകര്‍ത്ത് നശിപ്പിച്ചു. സാരഥിയേയും കുതിരകളേയും വധിച്ചു. രാവണന്റെ കിരീടം അമ്പെയ്ത് താഴെത്തെറിപ്പിച്ചു. നേരം സന്ധ്യയാകുന്നതുകണ്ട് രാമന് രാവണനോട് പറഞ്ഞു.
കൃതം ത്വയാ കര്‍മ മഹത്സുഭീമം ഹതപ്രവീരശ്ച കൃതസ്ത്വയാഹം
തസ്മാത് പരിശ്രാന്ത ഇവ വ്യവസ്യ നത്വാം ശരൈര്‍ മൃത്യുവശം നയാമി (യുദ്ധം 60:142)
വീരത്വം പ്രകടിപ്പിച്ച് രാവിലെമുതല്‍ ഘോരയുദ്ധം നടത്തി. ഞങ്ങളുടെ പക്ഷത്തെ പല വീരന്മാരേയും മുറിവേല്പിച്ചും കൊലചെയ്തും നീ ക്ഷീണിതനായിരിക്കുന്നു. ഇപ്പോള്‍ നിന്നെക്കൊല്ലാന്‍ പ്രയാസമില്ല. പക്ഷേ ക്ഷീണിച്ച ശത്രുവിനെ കൊല്ലുന്നത് ആര്യധര്‍മ്മത്തിനോ യുദ്ധമര്യാദയ്ക്കോ ചേര്‍ന്നതല്ല. അതുകൊണ്ട് ഇപ്പോള്‍ തിരിച്ചുപോകുക. ലങ്കയില്‍ ചെന്ന് ക്ഷീണം മാറ്റി തേരും ആയുധങ്ങളുമായി നാളെ തിരിച്ചുവരുമ്പോള്‍ ഞാന്‍ യുദ്ധോചിതമായ സ്വാഗതം നല്കി സ്വീകരിക്കുന്നതാണ്. അപ്പോള്‍ തേരിലിരുന്നുകൊണ്ട് നിനക്കെന്റെ ബലം കാണാന്‍കഴിയും.
ശത്രുഭാവത്തിലായിരുന്നിട്ടും രാമന് പ്രകടിപ്പിച്ച മര്യാദ രാവണനെ വിസ്മയിപ്പിച്ചു. രാവണന് നാണവും മാനവും കെട്ട് കൊട്ടാരത്തിലേക്കു പോയി. രാമന് സ്വന്തം പടകുടീരത്തിലേക്ക് തിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: