കാഞ്ഞങ്ങാട്:ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് റോഡിലെ വിജയ ബാങ്കിന്റെ സ്ട്രോംഗ് റൂമിന്റെ സ്ലാബ് തുരന്ന് അകത്തുകടന്ന് 20 കിലോ സ്വര്‍ണ്ണവും 2.95 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ ഏഴു പ്രതികളില്‍ നാല് പേര് അറസ്റ്റില്‍. മുഴുവന്‍ സ്വര്‍ണ്ണവും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. രണ്ട് പ്രതികളെക്കുറിച്ച് ഇതുവരെ യാതൊരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല.
രണ്ടാം പ്രതി കസ്റ്റഡിയിലായതായ സൂചനയുണ്ട്. ബാങ്കില്‍ നിന്ന് മോഷണം പോയ 2.95 ലക്ഷം രൂപ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രധാന പ്രതി കാസര്‍കോട് സന്തോഷ് നഗറിലെ താമസക്കാരനും ബളാല്‍ കല്ലംചിറ സ്വദേശിയുമായ ലത്തീഫ് എന്ന അലിയാസ് അബ്ദുള്‍ ലത്തീഫ് (34), സുലൈമാന്‍ എന്ന വ്യാജപേരിലറിയപ്പെട്ട കര്‍ണാടക ബൈത്തന ഹള്ളി സ്വദേശി ഇസ്മയില്‍ (43),ബല്ല ജുമാമസ്ജിദിന് സമീപം മുബഷീര്‍ (21) ബേര്‍ക്കയിലെ അബ്ദുള്‍ ഖാദര്‍ എന്ന മനാഫ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയായ ഡ്രില്ലിംഗ് സ്പെഷ്യലിസ്റ്റും ഇടുക്കി സ്വദേശിയുമായ രാജേഷ് മുരളി എന്ന തുരപ്പന്‍ രാജേഷ് വലയിലായതായി പോലീസ് പറഞ്ഞു. കോണ്‍ക്രീറ്റ് തുരക്കുന്നതില്‍ അതിവിദഗ്ധനായ രാജേഷിന്റെ സഹായത്താലാണ് ലത്തീഫിന് സ്ട്രോംഗ് റൂമില്‍ കയറാനായതെന്ന് പോലീസ് പറഞ്ഞു.
ഒന്നാം പ്രതി 2010 ഏപ്രില്‍ 15ലെ കാഞ്ഞങ്ങാട് രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസിലെ മുഖ്യപ്രതിയാണ്. മനാഫ് കാഞ്ഞങ്ങാട് ഹൊസ്ദൂര്‍ഗ് പോലീസ്റ്റേഷന് സമീപം കാര്‍ അക്സസറീസ് ഷോപ്പ് നടത്തിവരികയാണ്. വളരെ ശാസ്ത്രീയമായ ചോദ്യംചെയ്യലിലൂടെയാണ് സത്യം പുറത്തുവന്നതെന്ന് ജില്ലാ പോലീസ് മേധാവി ഡോ. ശ്രീനിവാസ പറഞ്ഞു. കവര്‍ച്ച നടത്തിയ സ്വര്‍ണം ഒളിപ്പിച്ചു വെയ്ക്കാന്‍ സഹായിച്ചതാണ് മനാഫിനെതിരെയുള്ള കേസ്. ശനിയാഴ്ച രാത്രിയാണ് കുറച്ച് സ്വര്‍ണ്ണം ചെര്‍ക്കള ബേര്‍ക്കയിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍നിന്നും ബാക്കി രാവിലെ ചേരൂറിലെ പ്രതിയുടെ ബന്ധുവീട്ടിന്റെ മച്ചില്‍ നിന്നുമായി ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലുമാണ് കണ്ടെടുത്തത്.
സപ്തംബര്‍ 27ന് രാത്രിയാണ് കവര്‍ച്ച നടന്നത്. അവധിദിനമായ ശനിയാഴ്ചയാണ് കോണ്‍ക്രീറ്റ് തുരന്ന് അകത്ത് കയറിയത്. ഉടനെ അലാറം മുഴങ്ങി. എന്തു ചെയ്യണമെന്നറിയാതെ പ്രതികള്‍ പിന്‍വാങ്ങി. പിന്നീട് വീണ്ടും വന്ന് അലാറം വയര്‍ മുറിച്ചുമാറ്റി. ഞായറാഴ്ച രാത്രിയാണ് കവര്‍ച്ച നടത്തിയത്. 28ന് തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍ അറിയുന്നത്. ബാങ്കിന്റെ താഴത്തെ മുറി ഫാന്‍സി കട തുടങ്ങാനെന്ന വ്യാജേന ഇസ്മയില്‍ വ്യജപ്പേരില് വാടകയ്ക്കെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. കവര്‍ച്ച നടത്താനായി പല സ്ഥലത്തും ബാങ്കും താഴെ ഒഴിവുള്ള റൂമും സംഘം അന്വേഷിച്ച് നടന്നിരുന്നു. ഒടുവിലാണ് ചെറുവത്തൂര്‍ ബാങ്ക് തെരഞ്ഞെടുത്തത്.
അറസ്റ്റിലായ പ്രതികള്‍ മറ്റ് കവര്‍ച്ചാ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണം നടക്കുന്നതിനാല്‍ പ്രതികളെ കുറിച്ചുള്ള പൂര്‍ണവിവരം പുറത്തുവിടാന്‍ അന്വേഷണ സംഘം തയ്യാറായില്ല. അതേസമയം സ്ട്രോംഗ് റൂമിന്റെ അധിക താക്കോല്‍ അലക്ഷ്യമായി സൂക്ഷിച്ച ബാങ്ക് ജീവനക്കാരിലാര്ക്കെങ്കിലും കവര്‍ച്ചയില്‍ പങ്കുണ്ടോയെന്നന്വേഷണവും നടക്കുന്നുണ്ട്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായ്കിന്റെ നേതൃത്വത്തില്‍ നീലേശ്വരം സിഐ പ്രേമചന്ദ്രന്, കാഞ്ഞങ്ങാട് സിഐ സുനില്‍കുമാര്‍, നീലേശ്വരം എസ്ഐ നാരായണന്, തലശേരി കണ്ട്രോള് റൂം എസ്ഐ ഫിലിപ്പ് തോമസ്, രാജേഷ് കുമാര്‍, ചന്ദ്രന്.പി.എസ്, നാരായണന്, ബാലകൃഷ്ണന്, ലക്ഷ്മി നാരായണ്‍, രഘു, ഷാജു, ദിനേഷ് രാജ്, മോഹനന്, ശിവകുമാര്‍, സിനേഷ്, എഎസ്ഐമാരായ റാഫി അഹമ്മദ് കണ്ണൂര്‍, റെജി കണ്ണൂര്‍, രാജീവന് കണ്ണൂര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: