ദാദ്രി (യുപി): ദാദ്രി ബിഷാദാ ഗ്രാമത്തില്‍ ആള്‍ക്കൂട്ടം ആളെ കൊലപ്പെടുത്തിയ സംഭവ ദിവസം ജോലിയ്ക്കുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. വിനയ് എന്ന ഇയാളില്‍നിന്നു കിട്ടുന്ന വിവരങ്ങള്‍ നിര്ണ്ണയാകമായിരിക്കുമെന്ന് പോലീസ് കരുതുന്നു.
ഇതുവരെ എട്ടു പേര് ഈ സംഭവവുമായി പോലീസ് പിടിയിലായി. ഇവരെ ആവര്‍ത്തിച്ചു ചോദ്യം ചെയ്തിട്ടും സംഭവം ആസൂത്രിതമായിരുന്നെന്നോ ഏതെങ്കിലും പാര്‍ട്ടി നേതാക്കളോ സംഘടനാ നേതാക്കളോ ഇതിനു പുറകില്‍ ഉണ്ടെന്നോ സ്ഥാപിക്കാനുതകുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ല.
അതേസമയം, ഇഖ്ലാഖ് എന്ന 50 കാരന് കൊല്ലപ്പെട്ട സംഭവത്തിനു കാരണമായി വിവിധ മാധ്യമങ്ങളില്‍ വ്യത്യസ്ത വാര്‍ത്ത വരുന്നെങ്കിലും സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല.
പ്രദേശത്തുനിന്ന് ഒരു പശുവിനെ കാണാതായെന്ന വാര്‍ത്തയിലാണ് തുടക്കം. ഇതെത്തുടര്‍ന്ന് അന്വേഷണം നടക്കവെ പശുവിനെ ചിലര്‍ മോഷ്ടിച്ചുവെന്നും മോഷ്ടിച്ച പശുവിനെ കൊന്ന് ഇറച്ചി വിതരണം ചെയ്തുവെന്നും ഊഹാപോഹങ്ങള്‍ പ്രചരിച്ചു. ഇതെത്തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ഗ്രാമവാസികള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ഇഖ്ലിഖിന്റെ വീട്ടില്‍ പശുവിനെ കൊന്ന് സൂക്ഷിച്ചിരിക്കുന്നുവെന്ന് കിംവദന്തി ശക്തമായത്. അവിടേക്ക് ഓടിക്കൂടിയ ആളുകളുടെ മര്‍ദ്ദനമേറ്റാണ് ഇഖ്ലാഖ് കൊല്ലപ്പെട്ടത്. ഇഖ്ലാഖിന്റെ മകന് ഡാണിഷിനും കാര്യമായ പരിക്കുണ്ട്. ഇയാള്‍ ആശുപത്രിയിലാണ്.
എന്നാല്‍, സമീപത്തെ ക്ഷേത്രപൂജാരി ആഹ്വാനം ചെയ്തിട്ടാണ് ആക്രമണം ഉണ്ടായതെന്ന വാര്‍ത്തയും മറ്റും പ്രദേശവാസികള്‍ നിരസിക്കുന്നു. ക്ഷേത്രത്തിനോ പൂജാരിയ്ക്കോ ഒന്നും ഇതില്‍ പങ്കില്ല, മറിച്ച് ആളുകള്‍ പരസ്പരം പറഞ്ഞുകേട്ട് ആള്ക്കൂട്ടത്തിനുണ്ടായ ആവേശമാണിതിനു കാരണമെന്ന് പോലീസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിക്കുന്നു. ആള്‍ക്കൂട്ടത്തിന് ആരും നേതൃത്വം കൊടുത്തിരുന്നില്ലെന്നും മുന്നില്‍ നിന്നവരില്‍ ഏതെങ്കിലും രാഷ്ട്രീയക്കാരോ മതനേതാക്കളോ ഇല്ലായിരുന്നുവെന്നും കസ്റ്റഡിയിലുള്ള ഹോം ഗാര്‍ഡ് വിനയ് വിശദീകരിച്ചതായാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: