കൊച്ചി: വീടുകള്‍ ചവിട്ടിത്തുറന്ന് കയറി മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവിനെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സേലം ഓട്ടുപ്പാളയൂര് എന്ന സ്ഥലത്തുനിന്നും ഇപ്പോള്‍ വയനാട് കമ്പളക്കാട് താമസിക്കുന്ന സേലം മഹേഷ് (26) ആണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ കളമശ്ശേരി എച്ച്എംടിക്കു സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് ഇയാളെ കളമശ്ശേരി സബ് ഇന്‍സ്പെക്ടര്‍ വി.ഗോപകുമാര്‍, എഎസ്ഐ വിനായകന്, സിവില്‍ പോലീസ് ഓഫീസര്‍ ബേസില്‍, ബിജു എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് മാസം കളമശ്ശേരി വട്ടേക്കുന്നത്ത് വീടുകളുടെ വാതില്‍ ചവിട്ടിത്തുറന്നു കയറി ഉറങ്ങിക്കിടന്ന സ്ത്രീകളുടെ കഴുത്തില്‍നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചിരുന്നു.
വട്ടേക്കുന്നം മസ്ജിദ് റോഡില്‍ ആനിക്കാത്ത് സക്കറിയയുടെ വീട്ടില്‍ കയറി ഉറങ്ങിക്കിടന്ന സ്ത്രീകളുടെ കഴുത്തില്‍ കിടന്ന രണ്ട് സ്വര്‍ണ മാലകളും പൊട്ടിച്ചെടുത്തതും മസ്ജിദ് റോഡില്‍ അഞ്ചനപ്പിള്ളി വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യയുടെ ഒന്നരപ്പവന്‍ തൂക്കം വരുന്ന നെക്ക്ലേസ് മോഷ്ടിച്ചെടുത്തതും ഇയാളാണെന്ന തെളിഞ്ഞു. 2008 ല്‍ ഇയാളും മറ്റ് ഏഴ് പേരടങ്ങുന്ന സംഘവും കണ്ണൂര്‍ ജില്ലയില്‍ ആച്ചുകുളങ്ങര, തോട്ടട സമാജ്വാദി കോളനി, കതിരൂര്‍ കുണ്ടുചിറ, പുക്കാട് റെയില്‍വേ സ്റ്റേഷനു സമീപം ചേരഞ്ചേരി എന്നീ സ്ഥലങ്ങളിലുള്ള വീടുകളില്‍ ഉറങ്ങിക്കിടന്ന ആളുകളെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ തലശ്ശേരി പോലീസിന്റെ പിടിയിലായിട്ടുണ്ട്. 4 വര്‍ഷം ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഇയാള്‍ വീണ്ടും 2013 ല്‍ ന്യൂ മാഹിയിലുള്ള ഒരു വീട് പൊളിച്ചുകയറി 25 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. ഈ കേസില്‍ ഇയാള്‍ 2015 ലാണ് പിടിയിലാകുന്നത്. നാല് മാസം ജയിലില്‍ കിടന്നശേഷം ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഇടപ്പള്ളിയിലെത്തി. റെയില്‍വേ സ്റ്റേഷനു സമീപം ആക്രി പെറുക്കുന്നവരുടെ കൂട്ടത്തില്‍ താമസിച്ചുവരികയായിരുന്നു.
തമിഴ്നാട്ടിലെ വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ 40 ഓളം മോഷണക്കേസുകള്‍ നിലവിലുണ്ട്. മോഷണം ചെയ്തെടുത്ത സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ ഒരു സ്വര്‍ണക്കടയില്‍ വിറ്റഴിച്ചതായി സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും കളമശ്ശേരി സബ് ഇന്‍സ്പെക്ടര്‍ വി.ഗോപകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: