മൂന്നാര്‍ സമരമുഖത്ത് രാജേന്ദ്രന് എംഎല്‍എക്ക് ഉണ്ടായ അനുഭവം എല്ലാവര്ക്കും ഓര്‍മ്മയുണ്ടാകണം. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനങ്ങളുടെ വോട്ടുവാങ്ങി ജയിച്ചുകഴിയുമ്പോള്‍ അവരെ വഞ്ചിക്കുന്ന നിലപടെടുക്കരുത്. ഒട്ടുമിക്ക ജനപ്രതിനിധികളും ജയിച്ചുകഴിഞ്ഞാല്‍ മടിശീലക്ക് കനമുള്ളവന്റെയും അധികാരത്തിന്റെയും ഭാഗത്തേക്ക് ചേക്കേറുന്നത് കേരളത്തില്‍ സ്ഥിരം കാഴ്ചയാണ്.
തൊഴിലാളിപ്രശ്നങ്ങളില്‍ ചര്‍ച്ചക്ക് ക്ഷണിക്കപ്പെടുമ്പോള്‍ ജനങ്ങളെയും തൊഴിലാളികളെയും പ്രതിനിധീകരിച്ച് പോകുന്ന ജനപ്രതിനിധി ജനപക്ഷത്തോ തൊഴിലാളിപക്ഷത്തോ നില്‍ക്കാതെ ‘സെറ്റില്‍മെന്റ്’ എന്ന അജണ്ടയിലേക്ക് പോകുന്നത് വഞ്ചനയായി മാത്രമേ ജനങ്ങള്‍ കാണുകയുള്ളൂ. ചര്‍ച്ചകളില്‍ മുതലാളിപക്ഷം പിടിക്കുന്ന ട്രേഡ് യൂണിയന് നേതാക്കളെ കണ്ടുമടുത്തതുകൊണ്ടാണ് മൂന്നാറില്‍ സ്ത്രീത്തൊഴിലാളികള്‍ പുരുഷന്മാരെയും ട്രേഡ് യൂണിയന് നേതാക്കളെയും സമരത്തില്‍ പങ്കെടുപ്പിക്കാതിരുന്നത്. ഇക്കാര്യങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഓര്‍മയുണ്ടാകണം.
ജനങ്ങള്‍ മുഴുവന്‍ മൂന്നാറിലെ തണുപ്പില്‍ മണ്ണിലിരുന്ന് സമരം ചെയ്തപ്പോള്‍ അവരുടെ എംഎല്‍എ ഡബ്ബിള്‍കോട്ട് കട്ടിലില്‍ 10 ഇഞ്ച് ഡണ്‍ലപ്പ് ബെഡ്ഡില്‍ പുതപ്പും മറ്റ് സന്നാഹങ്ങളുമായി നിരാഹാരസത്യഗ്രഹത്തിനിരുന്നത് നേര്‍ക്കാഴ്ചയായിരുന്നു. കേരളത്തിലെ ജനങ്ങള്‍ ഇത് സഹിക്കില്ലെന്ന് സ്ഥാനാര്‍ത്ഥികള്‍ മനസിലാക്കണം. സാധാരണക്കാരനായിത്തന്നെ ജനപ്രതിനിധിയും കഴിയണമെന്നുതന്നെയാണ് ജനങ്ങള്‍ ധരിക്കുന്നത്. ജനങ്ങളോടൊപ്പം ഇരിക്കുവാന് പറ്റാത്തവന് എന്ത് സേവനമാണ് ചെയ്യാനാകുക.
ജനപ്രതിനിധിയുടെ സുപ്പിരിയോരിറ്റി കോംപ്ലക്സ് മാറ്റിവയ്ക്കണം. ഭരണമെന്നത് സമൂഹത്തിലെ എല്ലാവിഭാഗം ആളുകള്‍ക്കും ഗുണംകിട്ടുന്ന ഒന്നാകണം. താഴെതട്ടിലേക്ക് ഇറങ്ങിവരുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത്. ജനങ്ങളെ സേവിക്കുവാന്‍ വരുന്നവര്‍ അവരിലൊരാളാകണം. കുപ്പിവെള്ളവും ഫാനും പന്തലും പൂമാലയും മറ്റുമായി സത്യഗ്രഹമിരിക്കുന്നവരുടെ ആഗ്രഹം മറ്റു പലതുമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടാണ് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ തൊഴിലാളിപ്രസ്ഥാനങ്ങളെയും നേതാക്കളെയും തമസ്കരിച്ചുകൊണ്ട് തോട്ടം മേഖലയില്‍ സ്ത്രീതൊഴിലാളികള്‍ സമരം വ്യാപിപ്പിക്കുന്നത്. ഇത് തിരിച്ചറിയുവാന്‍ ജനപ്രതിനിധികള്‍ക്കാകണം.
പ്രസ്ഥാനങ്ങളും രാഷ്ട്രീയനേതാക്കളും നടത്തുന്ന ജനവഞ്ചനയും ചതിയും കാപട്യവും സാധാരണ ജനങ്ങള്‍ മനസിലാക്കിക്കഴിഞ്ഞു. അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരും സര്‍വ്വോപരി സേവനസന്നദ്ധരുമാകണം. സുഖസൗകര്യങ്ങള്‍ മുന്നില്‍കണ്ടുകൊണ്ടും അധികാരം കയ്യാളാന്‍ അമിത ഉത്സാഹവുമായി ആരും ജനപ്രതിനിധികളാകരുത്. ഇത് ജനാധിപത്യത്തിന് കളങ്കമാണ്.ശരിയായ ജനാധിപത്യവും അതിന്റെ ഗുണങ്ങളും ജനങ്ങള്‍ക്ക് അനുഭവിക്കാനാകണം. ഈ മാറ്റം കേരളത്തെപ്പോലെ 100 ശതമാനം സാക്ഷരമായ ഒരു സംസ്ഥാനത്തുനിന്നുവേണം തുടങ്ങുവാന്‍. ജനങ്ങളെ അടിച്ചമര്‍ത്തി ഭയപ്പെടുത്തി നാടുഭരിക്കുന്ന കാലം കഴിഞ്ഞു. ജനപ്രതിനിധികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സൗകര്യങ്ങള്‍ അവര്‍ക്ക് ജനങ്ങളെ സേവിക്കുന്നതിനുള്ള പാരിതോഷികമാണ്.
ബഹുമാനം നല്കേണ്ടവര്ക്ക് അതു നല്കുവാന് ജനങ്ങള്ക്കറിയാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മൂന്നാര്‍ സമരത്തിന്റെ വിജയാഹഌദത്തില് ജനങ്ങള്‍ പോലീസുകാരെയും മാധ്യമപ്രവര്‍ത്തകരെയും എടുത്തുയര്‍ത്തി തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്. ചില ജനപ്രതിനിധികളുടെ പ്രധാന പണി ഉദ്ഘാടനങ്ങള്‍ നടത്തുകയെന്നതാണ്. ഇങ്ങനെ സമയം നഷ്ടമാകുന്നതില്‍ യാതൊരു ഉല്പാദനപരമായ ഗുണവും ഇല്ലെന്നു മാത്രമല്ല, ജനസേവനത്തിനുള്ള ഒരുപാട് സമയമാണ് ജനപ്രതിനിധികള്‍ കളയുന്നത്. ഇത് ഒഴിവാക്കണം. പൊതുയോഗങ്ങളിലും പൊതുപരിപാടികളിലും ‘ആള്’ കളിക്കുവാന്‍ ശ്രമിക്കുന്നത് ഒഴിവാക്കണം. ഇടിച്ചുകയറി പ്രധാന സ്ഥാനം പിടിച്ചെടുക്കുവാന്‍ ശ്രമം നടത്തി ഇളിഭ്യരാകുന്നതില് ഭേദം അതിന് ശ്രമിക്കാതിരിരുന്നതല്ലേ? ജനങ്ങളുടെ മനസ്സിലാണ് ജനപ്രതിനിധികള്‍ ഇടംനേടേണ്ടത്. ബാഹ്യപ്രകടനങ്ങളിലല്ല. ഏറാന്മൂളികളായ ചിലരെ കൂടെക്കൂട്ടി, ആരാധകവൃന്ദത്തിനൊപ്പം എപ്പോഴും എവിടെയും കടന്നുചെല്ലുന്നത് അരോചകമാണ്. പൊതുജനങ്ങള്‍ക്ക് ഇത്തരം ഗോഷ്ടികള്‍ പിടിക്കുന്നില്ലെന്നത് ജനപ്രതിനിധികള്‍ മനസിലാക്കണം.
ഖജനാവിലെ പണമാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. അത് കൃത്യമായി അഴിമതിയില്ലാതെ ജനോപകാരപ്രദമായി ചിലവാക്കണം. വികസനപ്രവര്‍ത്തനങ്ങളില്‍ പക്ഷപാതം പാടില്ല. ചെറിയവന്റെയും വലിയവന്റെയും ആഗ്രഹങ്ങള്‍ അംഗീകരിക്കപ്പെടണം. സാധാരണക്കാരന്റെ പ്രശ്നപരിഹാരത്തിന് പ്രാമുഖ്യം നല്‍കണം. സര്‍ക്കാരിന്റെ പണമെന്നാല്‍ ജനങ്ങളുടെ നികുതിപ്പണമാണെന്ന തിരിച്ചറിവുണ്ടാകണം. ഓരോ ജനപ്രതിനിധിക്കും ബജറ്റില്‍ മാറ്റിവയ്ക്കപ്പെടുന്നത് സ്വന്തം പണമല്ലെന്ന് ഓര്‍മ്മവേണം. ഇഷ്ടക്കാര്‍ക്ക് സേവനപദ്ധതികള്‍ നടപ്പിലാക്കുവാനുള്ളതല്ല ആ പണം. നാടിന്റെ താല്പര്യമാണ് വികസനപ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. ജനങ്ങളുടെ ശരിയായ ആവശ്യങ്ങള്‍ നിറവേറ്റിക്കഴിയുമ്പോള്‍ ഈ സേവനമൊക്കെ അവര്‍ ഓര്‍ത്തുകൊള്ളും. ഫ്ളെക്സ്ബോര്ഡുകളുടെ അതിപ്രസരംമൂലം നിരത്തുകളില്‍ നടക്കാന്‍പോലും പറ്റാത്ത തരത്തിലുള്ള പൊതുശല്യമാണെന്ന് ഓര്‍മവേണം. രാഷ്ട്രീയസ്വാധീനത്തിന്റെയും പണസ്വാധീനത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും പേരില്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കരുത്.
ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാല്‍ വോട്ടുചെയ്തവന്റെയും അല്ലാത്തവന്റെയും ജനപ്രതിനിധിയാണ്. വികസനപ്രവര്‍ത്തനങ്ങള്‍ വോട്ടുചെയ്തവര്‍ക്കു മാത്രമായി നിജപ്പെടുത്തരുത്.ജനപ്രതിനിധികള്‍ ഒരുകാരണവശാലും സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യരുത്. ഇത്തരം വാഹനങ്ങളുടെ ഉപയോഗം പൊതുആവശ്യങ്ങള്‍ക്ക് മാത്രമായി നിജെപ്പടുത്തണം. രാഷ്ട്രീയമാണ്, അതിനാല്‍ എന്ത് അക്രമവും അനീതിയും നടത്താമെന്ന ധാരണ ഉണ്ടാകരുത്. ജനപ്രതിനിധികള്‍ എളിമയുള്ളവരും ജനങ്ങള്‍ക്ക് പ്രാപ്യമുള്ളവരും സൗമ്യശീലരുമാകണം. ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുവാനും നടപടികള്‍ സ്വീകരിക്കുവാനും അവര്‍ സദാ സന്നദ്ധരാകണം. ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഖജനാവ് കൊള്ളയടിക്കരുത്. പദ്ധതികളെക്കുറിച്ചും പൊതുവികസനപ്രവര്ത്തനങ്ങളെക്കുറിച്ചും സാധാരണക്കാരെ ബോധവല്ക്കരിക്കുവാന് ജനപ്രതിനിധികള്‍ തയ്യാറാകണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആ സ്ഥാനങ്ങള്‍ ഉപജീവനമാര്‍ഗ്ഗമായി ഉപയോഗിക്കരുത്. സേവനതല്പരരായി ജനങ്ങളെ സേവിക്കുവാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ അതിന് ആവശ്യം വേണ്ട മനസ്സും ഉണ്ടാകണം. ഏത് ജനപ്രതിനിധിയായാലും പാവപ്പെട്ട ആളുകളോട് കരുണ കാണിയ്ക്കണം. വാര്‍ധക്യപെന്‍ഷനുകള്‍, മറ്റ് പെന്‍ഷനുകള്‍, ഭവനനിര്‍മ്മാണം തുടങ്ങി സാധാരണക്കാര്‍ക്ക് ലഭ്യമായ എല്ലാ സഹായങ്ങളും ജനങ്ങളിലെത്തിക്കുവാന്‍ ത്യാഗപൂര്‍ണമായി പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകണം.
പ്രകൃതിയുടെ സന്തുലിതാവസ്ഥ അത്യന്താപേക്ഷിതാണ്. ക്രമാതീതമായ പ്രകൃതിവിഭവചൂഷണം തടയുവാന്‍ മുന്നിട്ടിറങ്ങണം. പൊതുമുതല്‍ കൊള്ളയടിക്കുന്നതിന് കൂട്ടുനില്‍ക്കരുത്. ഭാവിതലമുറക്കുകൂടി അവകാശമുള്ളതാണ് പ്രകൃതിവിഭവങ്ങള്‍ എന്ന തിരിച്ചറിവുണ്ടാകണം. ഭക്ഷ്യസുരക്ഷ ഉണ്ടാക്കുവാന്‍ പദ്ധതികള്‍ തയ്യാറാക്കണം. കൃഷിഭൂമി തരിശിടാതെ കൃഷിനടത്തുവാന്‍ മുന്നിട്ടിറങ്ങണം. വനംകൊള്ള, കയ്യേറ്റം എന്നിവ തടയുവാന്‍ നടപടി സ്വീകരിക്കണം. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ജനനിബിഡമായ സ്ഥലങ്ങളില്‍ മെറ്റല്‍ ക്രഷര്‍, പാറമട, ഖനനം, വ്യവസായശാലകള്‍ എന്നിവക്ക് അനുമതി നല്കുവാന് കൂട്ടുനില്‍ക്കരുത്. കുടിവെള്ളം വില്പ്പനചരക്കാക്കരുത്. ജല മാനേജ്മെന്റിന് പ്രാധാന്യം നല്‍കണം. പാര്‍ട്ടി അടിസ്ഥാനത്തില്‍ ജയിച്ചുവരുന്ന ജനപ്രതിനിധികള്‍ പാര്‍ട്ടിക്ക് പണമുണ്ടാക്കിക്കൊടുക്കുവാന് ഭരണം ദുര്‍വിനിയോഗം ചെയ്യരുത്. സര്‍ക്കാര്‍ സഹായങ്ങള്‍ മതത്തിന്റെയോ ജാതിയുടെയോ പാര്‍ട്ടികളുടെയോ സ്വന്തക്കാരുടെയോ ഇടയില്‍ മാത്രമായി വിഭജിക്കരുത്. ജനങ്ങള്‍ക്ക് നീതി ലഭിക്കുവാനും നാടിന് സുസ്ഥിര വികസനം ലഭിക്കുവാനുമായി ഭരണം ഉപയോഗപ്പെടുത്തണം. ദുര്‍ബലരായ ജനങ്ങളുടെ അടുത്ത് അധികാരത്തിന്റെ മര്‍ക്കടമുഷ്ടി പ്രയോഗിക്കരുത്.
ജനപ്രതിനിധികള്‍ക്ക് ആവശ്യത്തിന് വിദ്യാഭ്യാസവും വിവരവും വിവേകവും വേണം. ആരെയും നിര്‍ബന്ധിച്ച് സ്ഥാനാര്‍ത്ഥിയാക്കരുത്. ആ സ്ഥാനം ഒഴിഞ്ഞുകിടന്നാലും ത്യാഗശീലരും സേവനതല്‍പ്പരരും അല്ലാത്ത, പൊതുപ്രവര്‍ത്തനത്തിന് സമയം ലഭിക്കാത്തവരെ ജനപ്രതിനിധികളാക്കരുത്. കഴിഞ്ഞകാലങ്ങൡ ജനപ്രതിനിധികളായതിനുശേഷം അഴിമതിയും പക്ഷപാതവും സര്‍വ്വോപരി ധാര്‍ഷ്ട്യവും കാണിച്ചവരെ വീണ്ടും സ്ഥാനാര്‍ത്ഥികളാക്കരുത്. ഇതുവരെ ജനങ്ങളുടെ ആവലാതികള്‍ക്ക് ചെവികൊടുത്തവരെ ഇനിയും ജനപ്രതിനിധികളാക്കരുത്. നിലവിലുള്ള ജനപ്രതിനിധികള്‍ ഒഴിഞ്ഞുനിന്ന് പുതിയ ആളുകള്‍ക്ക് ജനപ്രതിനിധികളാകുവാന്‍ സൗകര്യം നല്‍കണം. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി, നാടിന്റെ നന്മ ലാക്കാക്കി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഉറപ്പുള്ളവരെ മാത്രം സ്ഥാനാര്‍ത്ഥികളാക്കണം. അക്രമവാസന, ഗുണ്ടായിസം, കളവ്, വഞ്ചന, പണമിടപാട് സ്ഥാപനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിച്ചവര്‍, മദ്യപാനികള്‍, കുടുംബജീവിതം തകര്‍ത്തവര്‍ തുടങ്ങിയ സാമൂഹ്യവിരുദ്ധരെ തെരഞ്ഞെടുക്കാതിരിക്കുവാന് ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. പാര്‍ട്ടികള്‍ യാതൊരു ഗുണവും സത്യസന്ധതയും ആത്മാര്‍ത്ഥതയുമില്ലാത്ത ആളുകളെ സ്ഥാനാര്‍ത്ഥികളാക്കിയാല്‍ അവരെ തമസ്ക്കരിക്കണം.
പ്രാദേശികതലത്തില്‍ പൊതുപ്രവര്‍ത്തനം നടത്തി ചീത്തപ്പേര് കേള്‍പ്പിക്കാത്ത സന്നദ്ധപ്രവര്‍ത്തകരെയും മാന്യമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെയും മാത്രം തെരഞ്ഞെടുക്കുക. അടുത്ത അഞ്ചുവര്‍ഷത്തെ ഭരണം കയ്യാളുവാന്‍ നാം തെരഞ്ഞെടുക്കുന്നവര്‍ ആ സ്ഥാനത്തിന് യോഗ്യരായിരിക്കണം. രാജ്യനന്മക്കുവേണ്ടി പണിയെടുക്കുന്നവരും സ്നേഹവും വിവരവും യോഗ്യതയുമുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കി വിജയിപ്പിക്കുവാന്‍ ജനങ്ങളും തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: