കൊച്ചി: വിശ്രമമില്ലാതെ പൊതുപ്രവര്‍ത്തനരംഗത്ത് നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ശ്യാമള എസ്. പ്രഭു കൊച്ചി നഗരസഭാ കൗണ്സിലന്സ്ഥാനത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ടു. തുടര്‍ച്ചയായി അഞ്ചുപ്രാവശ്യം കൗണ്‍സിലറായി എത്തുന്നതുതന്നെ ഒരുപക്ഷെ ശ്യാമളപ്രഭു മാത്രമായിരിക്കും.
ബിജെപിക്ക് അപ്പുറം മറ്റൊരു പ്രസ്ഥാനത്തെക്കുറിച്ച് ചിന്തിക്കാത്ത, ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കപ്പുറം മറ്റൊരു ആഗ്രഹം മനസിലുദിക്കാത്ത തിളക്കമാര്‍ന്ന നേതാവായി അവര്‍ വളര്‍ന്നതിന് പിന്നില്‍ വാക്കിനും പ്രവര്‍ത്തിക്കും മാന്യമായ സമീപനം ജീവിതത്തില്‍ പകര്ത്തിയതുകൊണ്ടുമാത്രമാണ്. തുടര്‍ച്ചയായി ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത് ജനങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിയ ആദരവ് എത്രമാത്രമാണെന്നതിന്റെ ഉദാഹരണമാണ്.
88-ലാണ് ശ്യാമളപ്രഭു മട്ടാഞ്ചേരി ചെറളായി ഡിവിഷനില്‍നിന്നും ബിജെപി പ്രതിനിധിയായി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അയ്യായിരത്തോളം വോട്ടുകളുള്ള ചെറളായി ഡിവിഷനില്‍നിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മൂന്നുപ്രാവശ്യം ഈ ഡിവിഷന് ജനറലും രണ്ടുപ്രാവശ്യം വനിതാ സംവരണവുമായിരുന്നു.
ഡിവിഷനില്‍ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്ന വെള്ളക്കെട്ട് പൂര്‍ണമായും പരിഹരിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. എണ്ണിയാല്‍ ഒടുങ്ങാത്ത വികസനപ്രവര്‍ത്തനങ്ങള്‍ ഡിവിഷനില്‍ കാഴ്ചവെക്കാനായി എന്നത് ഇവരുടെ തുടര്‍ച്ചയായ വിജയത്തിന് കളമൊരുക്കി. വനിതകള്‍ക്കും കുട്ടികള്‍ക്കുംവേണ്ടി യോഗ പരിശീലനകേന്ദ്രം, മാതൃശിശുസംരക്ഷണകേന്ദ്രം, വനിതാ ഹാള്‍, അംഗന്‍വാടികള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍, പകല്‍വീട്, കുടുംബശ്രീ യൂണിറ്റുകള്‍ക്കായി വിപണനകേന്ദ്രം, സേവാഗ്രാമം തുടങ്ങിയവ ഉദാഹരണം മാത്രം. ഡിവിഷനിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളിലും ഇവര്‍ സക്രിയമായി ഇടപെടുന്നു.
വാര്‍ധക്യ, വിധവ ക്ഷേമ പെന്‍ഷനുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വാങ്ങിക്കൊടുക്കുന്നതിലും സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലും ഇവര്‍ വിശ്രമമില്ലാതെ ഇടപെടുന്നു. നിര്‍ധനരായ രോഗികളുടെ ചികിത്സക്കായി സഹായം നല്‍കുന്നതിനായി ചികിത്സാനിധി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ഡിവിഷനിലെ ജനങ്ങളുമായി കൂടുതല്‍ ഇടപഴുകുകയും അവരുടെ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്നതിലും ഇവര്‍ സജീവപങ്കാളിയാണ്.
വടക്ക് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ കൂടുതലായി വസിക്കുന്ന ഒരു പ്രദേശംകൂടിയാണ് ചെറളായി. ഡിവിഷനിലെ 1500 ഓളം വോട്ടര്‍മാര്‍ ഇവരാണ്. ഇവരുടെ ഓരോ കാര്യത്തിലും ശ്യാമളപ്രഭു സാന്നിധ്യമാകുന്നു. ഡിവിഷനിലെ കുടിവെള്ള പ്രശ്നത്തില്‍ ശാശ്വതപരിഹാരത്തിലേക്ക് എത്തിക്കാനായില്ലെന്ന വിഷമവും ഇവര്‍ക്കുണ്ട്.
നഗരസഭയില്‍ കുടിവെള്ളം ലഭ്യത ഉറപ്പാക്കേണ്ട ചുമതല വാട്ടര്‍ അതോറിറ്റിക്കാണ്. എന്നിരുന്നാലും കുടിവെള്ളപ്രശ്നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണവര്‍.
നേതാക്കള്‍ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടുന്നത് കറപുരളാത്ത സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ മാതൃകയാകുമ്പോഴാണ്. കാപട്യത്തിന്റെയും പൊള്ളവാക്കുകളുടെയും അതിപ്രസരം ഇന്ന് രാഷ്ട്രീയരംഗത്ത് പുത്തിരിയല്ല. എന്നാല്‍ കാല്‍നൂറ്റാണ്ടിന്റെ പൊതുപ്രവര്‍ത്തനം ശ്യാമളപ്രഭുവിനെ സംബന്ധിച്ചിടത്തോളം വാഗ്ദാനങ്ങള്‍ക്കപ്പുറം ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുമെന്നതാണ്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ ഇവര്‍ സീബ്രാഫയല് എന്ന വ്യവസായസ്ഥാപനത്തിന്റെ ഉടമയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: