കണ്ണൂര്‍:വോട്ടര്‍പട്ടികയില്‍ പുതുതായി ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയവരുടെ രേഖകളുടെ പരിശോധന പത്രികാ സമര്‍പ്പണത്തിന്റെ തലേദിവസം വരെ ഉണ്ടാകുമെന്ന് വ്യക്തമായതോടെ വോട്ടര്‍പട്ടിക സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആശങ്ക. ഇന്ന് വൈകുന്നേരംവരെ പട്ടികയില്‍ പേര് ചേര്‍ക്കാനും ഒഴിവാക്കാനും വോട്ട് സ്ഥലംമാറ്റാനുമുളള അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി അപേക്ഷകളാണ് ഓണ്‍ലൈന്‍ വഴി ലഭിക്കുക. ഇത്തരത്തില്‍ ഇന്നലെ അപേക്ഷിച്ചവര്‍ക്ക് 12ാം തീയ്യതിയാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ മുഖേന പരിശോധനയ്ക്ക് തീയ്യതി നല്‍കിയിരിക്കുന്നത്. സ്വാഭാവികമായും ഇന്ന് അപേക്ഷ നല്‍കുന്നവര്‍ക്ക് 13നാണ് പരിശോധന തീയ്യതി ലഭിക്കുകയെന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടുന്നു.
കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് പരിശോധന തീയ്യതി നല്‍കുന്നത് എന്നതിനാല്‍ തുടര്ദിവസങ്ങളാണ് പരിശോധനയ്ക്കായി അപേക്ഷകര്‍ക്ക് അനുവദിക്കുക. അങ്ങനെവന്നാല്‍ പരിശോധനയ്ക്ക് ശേഷം 13ന് വൈകുന്നേരം മാത്രമേ തളളാനുളളവരുടേയും ചേര്ക്കാനുളളവരുടേയും വ്യക്തമായ ലിസ്റ്റ് സെക്രട്ടറിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കുകയുളളൂ. തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ പേര് വിവരങ്ങള്‍ പട്ടികയില്‍ ചേര്‍ത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കുകയും വേണം. അര്‍ദ്ധരാത്രികൊണ്ട് ഇതെല്ലാം ചെയ്യേണ്ടതായി വരും. അങ്ങനെ വന്നാല്‍ പിറ്റേ ദിവസം 14 ആണ് പത്രികാ സമര്‍പ്പണത്തിനുളള അവസാന തീയ്യതി എന്നിരിക്കെ അപൂര്‍വ്വ ചിലര്‍ക്കെങ്കിലും വോട്ടര്‍പട്ടികയില്‍ പേരില്ല എന്ന കാരണത്താല്‍ പത്രികാ സമര്‍പ്പിക്കാനാവാത്ത സാഹചര്യം ഉണ്ടാവും. ഇത് വലിയ നിയമ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന് തിരക്കുപിടിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതാണ് ഇതിന് വഴിവെച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വോട്ടര്‍പട്ടിക പോലും പൂര്‍ണ്ണമായും പ്രസിദ്ധീകരിക്കുന്നതിനുമുന്നെ തെരഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാടുകളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആശങ്കയിലാണ്. കമ്മീഷന്റെ നടപടിക്കെതിരെ ആരെങ്കിലും കോടതിയെ സമീപിക്കുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: