മൂന്നാര്‍:മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു. ഇന്ന് നടക്കുന്ന പിഎല്‍സി മീറ്റിംഗില്‍ പ്രതീക്ഷയര്‍പ്പിച്ച് തൊഴിലാളികള്‍. സംയുക്ത ട്രേഡ് യൂണിയന്റെയും പെമ്പിളൈ ഒരുമൈയുടേയും നേതൃത്വത്തിലും നിരാഹാരവും നടന്നുവരികയാണ്. ശനിയാഴ്ച മുതലാണ് അനിശ്ചിതകാല നിരാഹാരം ഇവര്‍ ആരംഭിച്ചത്. സംയുക്ത ട്രേഡ് യൂണിയനില്‍ നിന്നും തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി പ്രവര്‍ത്തകര്‍ക്ക് പണവും ഭക്ഷണവും നല്‍കിയാണ് സമരത്തിന് എത്തിക്കുന്നത്.
ഉടുമ്പന്‍ചോല, ബൈസണ്‍വാലി, ചിന്നക്കനാല്‍, രാജാക്കാട്, മൂന്നാര്‍ ഹില്‍വാലി തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള സംയുക്ത ട്രേഡ് യൂണിയന്റെ പ്രവര്‍ത്തകരെയാണ് സമരത്തിന് അണിനിരത്തുന്നത്. ആളൊന്നുക്ക് 500 രൂപയും മട്ടണ്‍ ബിരിയാണിയുമാണ് ട്രേഡ് യൂണിയന് നല്‍കുന്നത്. എന്നാല്‍ ഇതെല്ലാം തങ്ങളെ പിഴിഞ്ഞുണ്ടാക്കിയ പണമാണെന്ന് സ്ത്രീ തൊഴിലാളികള്‍ പറയുന്നു. ഭക്ഷണം കഴിച്ചശേഷം തൊഴിലാളികള്‍ സംയുക്ത ട്രേഡ് യൂണിയന്റെ സമരം പന്തല്‍ വിട്ടു ലയങ്ങളിലേക്ക് മടങ്ങി.
പെമ്പിളൈ ഒരുമൈ നടത്തുന്ന സമരം അടിച്ചമര്‍ത്തുന്നതിനായി മൂന്നാര്‍ ലക്ഷംവീട് കോളനിയില്‍നിന്നും സിപിഎം പ്രവര്‍ത്തകരെ ഇന്നലെ സമരപ്പന്തലില്‍ എത്തിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളായ ലക്ഷംവീട് കോളനിക്കാര്‍ക്ക് ഒരു തൊഴില്‍ദിനം സൗജന്യമായി വാഗ്ദാനം ചെയ്താണ് ഇവിടെ എത്തിച്ചത്. പോലീസ് കനത്ത സുരക്ഷ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് നല്‍കിയതുമൂലമാണ് അക്രമം ഉണ്ടാകാതെ സമരം മുന്നോട്ടുപോകുന്നത്. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി എന്നിവയുടെ നേതൃത്വത്തിലുള്ള സ്ത്രീ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയും സമരത്തിന് എത്തിക്കുന്നുണ്ട്.
പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ബിഎംഎസ് പ്രവര്‍ത്തകരും രംഗത്തുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്നും ട്രേഡ് യൂണിയന് ജീപ്പ് കൂലി നല്കി പ്രവര്‍ത്തകരെ എത്തിക്കുമ്പോഴും മുഴുപ്പട്ടിണിയിലായ തൊഴിലാളികള്‍ കിലോമീറ്ററുകള്‍ നടന്നാണ് സമര പന്തലില്‍ എത്തുന്നത്. ആറു മണിയോടെ സ്ത്രീ തൊഴിലാളികള്‍ സമരപ്പന്തല്‍ വിട്ടു മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: